ADVERTISEMENT

പാരിസ്∙ ഒളിംപിക്സിന്റെ ചരിത്രത്തിൽ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കടുപ്പമേറിയ പോരാട്ടത്തിനാണ് ഇത്തവണ പുരുഷൻമാരുടെ 100 മീറ്റർ മത്സരം വേദിയായത്. ട്രാക്കിലിറങ്ങിയവരെല്ലാം അത്യുജ്വല പോരാട്ടം കാഴ്ചവച്ചതോടെ, ഫോട്ടോഫിനിഷിലാണ് മെഡൽ ജേതാക്കളെ നിർണയിച്ചത്. സ്വർണ, വെള്ളി മെഡലുകൾ നിർണയിക്കാനായിരുന്നു ഏറ്റവും പ്രയാസം. മത്സരം പൂർത്തിയായ ഉടനെ മത്സരാർഥികൾ ഉൾപ്പെടെ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിലേക്ക് ആകാംക്ഷയോടെ നോക്കുന്നത് കാണാമായിരുന്നു. ഒടുവിൽ ഫലം വന്നപ്പോൾ യുഎസ് താരം നോഹ ലൈൽസ് കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ച് സ്വർണം നേടി. ഒപ്പത്തിനൊപ്പം പൊരുതിയ ജമൈക്കൻ താരം കിഷെയ്ൻ തോംസൺ വെള്ളി നേടിയപ്പോൾ, യുഎസിന്റെ തന്നെ ഫ്രഡ് കെർലി വെങ്കലവും സ്വന്തമാക്കി.

മത്സരശേഷമുള്ള വിശകലനത്തിൽ ഒരു കാര്യം കൂടി വ്യക്തമായി. മത്സരത്തിന്റെ ഏറിയ പങ്കും മുന്നിലായിരുന്ന ജമൈക്കൻ താരം തോംസണ് കാലിടറിയത് അവസാനത്തെ ഒരേയൊരു കാൽവയ്പ്പിലാണ്! 98 മീറ്റർ മത്സരം പൂർത്തിയാകുമ്പോഴും ഒന്നാം സ്ഥാനത്ത് കിഷെയ്ൻ തോംസണായിരുന്നു. ഏറ്റവും ഒടുവിൽ നടത്തിയ അസാധ്യ കുതിപ്പാണ് ഇരുപത്തേഴുകാരനായ നോഹയ്ക്ക് സ്വർണം നേടിക്കൊടുത്തത്.

കണക്കുകൾ വച്ചുള്ള വിശകലനത്തിൽ ഒരു കാര്യം കൂടി വ്യക്തമായി – വെറും 5 മില്ലി സെക്കൻഡിന്റെ വ്യത്യാസത്തിലാണ് തോംസൺ സ്വർണമെഡലിൽനിന്ന് അകന്നു പോയത്. പി.ടി. ഉഷയ്ക്ക് സെക്കൻഡിന്റെ നൂറിലൊരു അംശത്തിന് ഒളിംപിക് മെഡൽ നഷ്ടമായതിൽ നാം ഇന്നും വേദനിക്കുന്നുണ്ടെങ്കിൽ, തോംസണിന്റെ അവസ്ഥ എന്താകും!

1980നു ശേഷം 100 മീറ്ററിൽ നടക്കുന്ന ഏറ്റവും കടുത്ത പോരാട്ടമാണ് ഇത്തവണത്തേതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 100 മീറ്റർ ഫൈനലിൽ 4, 5, 6, 7, 8 സ്ഥാനങ്ങളിലെത്തുന്നവരുടെയും റെക്കോർഡ് പ്രകടനമാണ് ഇത്തവണ ഉണ്ടായതെന്നത് പോരാട്ടത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നു. 2016ലെ റിയോ ഒളിംപിക്സിനേക്കാളും, 2020ലെ ടോക്കിയോ ഒളിംപിക്സിനേക്കാളും മികച്ച സമയത്തോടെയാണ് ഇത്തവണ പാരിസിൽ സ്വർണമെഡൽ ജേതാവ് ഫിനിഷ് ചെയ്തതെന്നതും ശ്രദ്ധേയം. റിയോയിൽ 9.81 സെക്കൻഡിൽ സാക്ഷാൽ ഉസൈൻ ബോൾട്ടാണ് സ്വർണം നേടിയത്. 2020ൽ ഇറ്റലിയുടെ മാർസൽ ജേക്കബ്സ് 9.80 സെക്കൻഡിൽ ഓടിയെത്തിയും സ്വർണം നേടി. ഇത്തവണ നോഹ ലൈൽസ് അത് 9.79 ആയി മെച്ചപ്പെടുത്തി.

2004ൽ ആതൻസ് ഒളിംപിക്സിൽ ജസ്റ്റിൻ ഗാട്‍ലിനു ശേഷം 100 മീറ്ററിൽ ഒളിംപിക്സ് സ്വർണം നേടുന്ന ആദ്യ യുഎസ് താരമാണ് നോഹ ലൈൽസ്. 2020ലെ ടോക്കിയോ ഒളിംപിക്സിൽ 200 മീറ്ററിൽ വെങ്കലം നേടിയിട്ടുള്ള നോഹ ലൈൽസ്, ഒളിംപിക്സിൽ സ്വർണം നേടുന്നത് ഇതാദ്യം. കഴിഞ്ഞ വർഷം ബുഡാപെസ്റ്റിൽ നടന്ന ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 100, 200 മീറ്റർ മത്സരങ്ങളിൽ സ്വർണം നേടിയത് നോഹയായിരുന്നു. പാരിസിൽ ഇനി 200 മീറ്ററിലും റിലേ മത്സരങ്ങളിലും ഉൾപ്പെടെ നോഹ ലൈൽസിന് മൂന്നു സ്വർണ മെഡലുകൾ കൂടി നേടാൻ അവസരമുണ്ട്!

English Summary:

Noah Lyles wins Paris Olympics 2024 gold in stunning photo finish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com