ADVERTISEMENT

പാരിസ് ∙ കരീബിയൻ ദ്വീപ് രാജ്യമായ ഡൊമിനിക്കയുടെ ജനസംഖ്യ ഏകദേശം 66,000 ആണ്. പാരിസ് ഒളിംപിക്സി‍ൽ അവരുടെ സമ്പാദ്യം ഒരു സ്വർണം. മെഡൽപട്ടികയിൽ 62–ാം സ്ഥാനം. മറ്റൊരു കരീബിയൻ രാജ്യമായ ഗ്രനാഡയിലെ ജനസംഖ്യ 1.17 ലക്ഷം. പാരിസിൽ നേടിയത് 2 വെങ്കലം. മെഡൽപട്ടികയിലെ സ്ഥാനം 80. സെന്റ് ലൂസിയയിലെ ജനസംഖ്യ 1.79 ലക്ഷം. നേടിയത് ഒരു സ്വർണവും വെള്ളിയും. മെഡൽപട്ടികയിൽ 55–ാം സ്ഥാനം.

ഇന്ത്യയുടെ ജനസംഖ്യ 145 കോടി. ആകെ മെഡൽ 6 മെഡൽ. മെഡൽപട്ടികയിൽ 71–ാം സ്ഥാനം.ലോകജനസംഖ്യയിൽ രണ്ടാമതു നിൽക്കുന്ന ചൈന ഈ ഒളിംപിക്സിൽ 40 സ്വർണവും 27 വെള്ളിയും 24 വെങ്കലവും നേടി കരുത്തരായ യുഎസിനോടു പൊരുതി രണ്ടാം സ്ഥാനത്തെത്തി എന്നറിയുമ്പോഴാണ് ജനസംഖ്യയിൽ ഒന്നാമതുള്ള ഇന്ത്യയുടെ മെഡൽ ശൂന്യത അറിയുന്നത്.

പാരിസിൽ ഇന്ത്യയ്ക്കു സ്വർണമില്ല; ഒരു വെള്ളിയും 5 വെങ്കലവും മാത്രം. ഒളിംപിക്സിനൊരുങ്ങാൻ 470 കോടി രൂപ ഇന്ത്യൻ സർക്കാർ ചെലവാക്കിയെന്നാണു കണക്കുകൾ. മെഡലുകളുടെ എണ്ണവുമായി തട്ടിച്ചുനോക്കിയാൽ ഒരു മെഡലിനു ചെലവാക്കിയ തുക ഏകദേശം 79 കോടി രൂപ. ഇനി, ജനസംഖ്യയുമായി മെഡലെണ്ണം താരതമ്യപ്പെടുത്തിയാലോ? 24 കോടി ജനങ്ങൾക്ക് ഒരു മെഡൽ വീതം.

ഇന്ത്യൻ താരങ്ങൾ നേടിയ ആറു 4–ാം സ്ഥാനങ്ങൾ സൂചിപ്പിക്കുന്നതു മത്സരരംഗത്തു രാജ്യം മിടുക്ക് കാട്ടുന്നുണ്ട് എന്നുതന്നെയാണ്. എന്നാൽ, ലോകവേദിയിലെ സമ്മർദത്തെ അതിജീവിച്ചാലേ മെഡൽ നേടാനാകൂ എന്ന യാഥാർഥ്യം അംഗീകരിച്ചുകൊണ്ട്, സമ്മർദമകറ്റാനുള്ള പരിശീലനം കൂടുതലായി ഇന്ത്യൻ താരങ്ങൾക്കു ഭാവിയിലെങ്കിലും ഉറപ്പാക്കണം.

2016ൽ റിയോ ഒളിംപിക്സിൽ 2 മെഡൽ നേടിയതിനെക്കാൾ വളരെ മെച്ചമാണ് ഇത്തവണത്തെ പ്രകടനമെന്നാണു കായിക ഭരണാധികാരികൾ അവകാശപ്പെടുന്നത്. എന്നാൽ, തലയുയർത്തി നിൽക്കാൻ ഒരു സ്വർണം പോലുമില്ലെന്നതാണു യാഥാർഥ്യം. കേന്ദ്ര ബജറ്റിൽ ഇക്കഴിഞ്ഞ വർഷം ഇന്ത്യയിലെ കായികമേഖലയ്ക്കു നീക്കിവച്ചത് 3442 കോടിയാണ്. ഖേലോ ഇന്ത്യ പദ്ധതി ഉൾപ്പെടെയുള്ളവയ്ക്കാണ് ഈ തുക നീക്കിവച്ചത്. ചൈനയിൽ ഇക്കഴിഞ്ഞ വർഷം കായികമേഖലയ്ക്കുള്ള ബജറ്റ് വിഹിതം 320 കോടി ഡോളറാണ് (ഏകദേശം 26,865 കോടി രൂപ). പണമെറിഞ്ഞാലേ നേട്ടമുണ്ടാക്കാനാകൂ എന്ന തിരിച്ചറിവ് ചൈനയിലും മറ്റും രാജ്യങ്ങളിലും നേരത്തേ വന്നുകഴിഞ്ഞു.

ചൈനയിൽ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണു കായികപരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങൾ. എന്നാൽ, ഇന്ത്യയിൽ വിവിധ കായിക ഫെഡറേഷനുകളാണു കാര്യങ്ങൾ നീക്കുന്നത്. സ്പോർട്സിനുള്ള ബജറ്റ് വിഹിതം കൂട്ടിയും സംഘടനകളുടെ പ്രവർത്തനങ്ങൾക്കു ചട്ടക്കൂട് രൂപീകരിച്ചും മുന്നേറിയാൽ ഭാവിയിലെങ്കിലും ഒളിംപിക് വേദികളിൽ സ്വർണത്തിളക്കമുള്ള പ്രകടനം ഇന്ത്യയ്ക്കു സാധ്യമാകുമെന്നാണു വിദഗ്ധർ പറയുന്നത്.

English Summary:

No gold medal for India at Paris 2024 olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com