Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞെട്ടില്ലാ വട്ടയില

ജയ്സൺ ടി പുളിക്കി
Vattaila

ഇതൊരു കടങ്കഥ ചോദ്യമാണ്. പപ്പടം എന്നു ഉത്തരം പറയേണ്ട ചോദ്യം. എന്നാൽ ഈ ചോദ്യത്തിനു പിന്നിൽ,  വട്ടയില എന്ന ഇലയുടെ കേരളത്തിലെ സ്വാധീനം, സുപരിചിതത്വം എന്നിവയാണ് കാണേണ്ടത്. നാട്ടുമ്പുറങ്ങളിൽ സുലഭമായി കണ്ടിരുന്ന വട്ട മരവും അതിന്റെ ഇലകളും മലയാളിക്ക് സമ്മാനിക്കുന്നത് ഓർമ്മകളുടെ ചെപ്പാണ്. ഒരു കാലത്ത് വട്ടയില  ഭക്ഷണം വിളമ്പാനുള്ള പാത്രമായിരുന്നു.കപ്പ പുഴുക്ക്, ചക്ക പുഴുക്ക്, ചേമ്പ്, കാച്ചിൽ, കിഴങ്ങ്  പുഴുങ്ങിയത് എന്നിവയൊക്കെ വലിയ സദസുകളിൽ( പ്രത്യേകിച്ച് പണി സ്ഥലങ്ങളിൽ) വിളമ്പുമ്പോൾ തൊട്ടടുത്ത് പടർന്നു നിൽക്കുന്ന വട്ടമരത്തിന്റെ ഇലകൾ അടർത്തിയെടുത്ത് അതിലാവും നൽകുക. ഭക്ഷണം കഴിഞ്ഞ് ഇല അടുത്ത മരത്തിന്റെ ചുവട്ടിലിടും. പ്ളേറ്റ് കഴുകേണ്ട, തുടയ്ക്കേണ്ട,വെള്ളവും ലാഭം.

ജൈവ വളത്തിന് ഉത്തമം. വട്ടയില  പുതയിട്ടാല്‍ ഉണക്ക് തട്ടില്ല. പെട്ടെന്നു മണ്ണിൽ അലിഞ്ഞു ചേരും.ഇഞ്ചി , മഞ്ഞൾ എന്നിവ നടുമ്പോൾ വട്ടയില പുതയിടാറുണ്ട്. പെട്ടെന്നു വളരുന്ന പാഴ് മരം. തീപ്പെട്ടി കൂടുണ്ടാക്കാനും പഴങ്ങളും പച്ചക്കറികളും കൊണ്ടുപോകാനുള്ള പെട്ടികൾ ഉണ്ടാക്കാനും  ഇതിന്റെ തടി ഉത്തമമാണ്. ഒരു പരിചരണവും കൂടാതെ എവിടെയും ഏതു കാലാവസ്ഥയിലും വളരുമെന്ന സവിശേഷതയും വട്ടയുടെ പ്രത്യേകതയാണ്. 

ഇന്ത്യയെക്കൂടാതെ തായ് ലൻഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും വട്ട മരം കാണാം. MACARANGA PELTATA – എന്നതാണ് ഇതിന്റെ ഔദ്യോഗിക നാമം. പ്ളൈവുഡ് വ്യവസായത്തിന്റെ തുടക്കത്തില്‍ വട്ടയായിരുന്നു മുന്നില്‍.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam