രാജ്യത്തെ ടെലികോം മേഖലയിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ഭുത മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. മുൻനിര ടെലികോം കമ്പനികൾക്കെല്ലാം വൻ തിരിച്ചടിയാണ് നേരിട്ടത്. ട്രായിയുടെ ഒക്ടോബര്‍ മാസത്തിലെ കണക്കുകൾ പ്രകാരം വരിക്കാരുടെ എണ്ണത്തിൽ പിടിച്ചുനിന്നത് ജിയോയും ബിഎസ്എൻഎല്ലും മാത്രമാണ്.
സെപ്റ്റംബറിലും ഒക്ടോബറിലും ജിയോ വൻ മുന്നേറ്റം നടത്തിയപ്പോൾ ഐഡിയ–വോഡഫോൺ, എയർടെൽ, ടാറ്റ തുടങ്ങി കമ്പനികൾ വൻ തിരിച്ചടി നേരിട്ടു. ഒക്ടോബറിൽ ജിയോയ്ക്ക് ലഭിച്ചത് 1.05 കോടി വരിക്കാരെയാണ്. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളായ വോഡഫോണിനും ഐഡിയക്കും നഷ്ടപ്പെട്ടത് 73.61 ലക്ഷം വരിക്കാരെയാണ്.
ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 26.27 കോടിയായി. രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം 116.92 കോടിയാണ്. ഒക്ടോബർ മാസത്തിൽ ബിഎസ്എൻഎല്ലിന് പുതുതായി ലഭിച്ചത് 3.64 ലക്ഷം വരിക്കാരെയാണ്. ഇതോടെ മൊത്തം വരിക്കാരുടെ എണ്ണം 11.34 കോടി ആയി. ഭാർതി എയർടെലിന് 18.64 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്.