ADVERTISEMENT

'വെളുക്കാന്‍ തേച്ചത് പാണ്ടായി' എന്ന അവസ്ഥയിലാണ് മൈക്രോസോഫ്റ്റ്. ഹാക്കര്‍മാരില്‍ നിന്നും സിസ്റ്റങ്ങളെ രക്ഷിക്കാനാണ് ക്രൗഡ്‌സ്‌ട്രൈക്കിന്റെ സൈബര്‍ സര്‍വീസ് ഉപയോഗിക്കുന്നത്. ഇപ്പോഴിതാ അതേ ക്രൗഡ്‌സ്‌ട്രൈക്ക് കാരണം മൈക്രോസോഫ്റ്റിന്റെ സേവനങ്ങള്‍ രാജ്യാന്തര തലത്തില്‍ താളം തെറ്റി. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ടെലഫോണ്‍ കമ്പനികള്‍, സ്ട്രീമിങ് സേവനങ്ങള്‍, ഐടി കമ്പനികള്‍, ടിവി ചാനലുകള്‍ എന്നു തുടങ്ങി ഓഹരി വിപണികളുടേയും ആശുപത്രികളുടേയും വിമാനത്താവളങ്ങളുടേയും റെയില്‍വേ സ്റ്റേഷനുകളുടേയും പ്രവര്‍ത്തനങ്ങളെ വരെ ഈ പ്രതിസന്ധി നേരിട്ടു ബാധിച്ചു.

ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റിന്റെ ഭാഗമായി ഇന്‍സ്റ്റോള്‍ ചെയ്ത ഫാല്‍കണ്‍ സെന്‍സര്‍ ആണ് പ്രശ്‌ന കാരണമായതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ദശലക്ഷക്കണക്കിന് സിസ്റ്റങ്ങവെ രാജ്യാന്തര തലത്തില്‍ നിരവധി മണിക്കൂര്‍ നിശ്ചലമായി. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് ക്രൗഡ്‌സ്‌ട്രൈക്ക് തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. കമ്പനി സിഇഒ ജോര്‍ജ് കുര്‍ട്‌സ് ക്രൗഡ്‌സ്‌ട്രൈക്കിന്റെ വിശദീകരണം ട്വീറ്റു ചെയ്യുകയും ചെയ്തു.

സാധാരണ നടപടികളുടെ ഭാഗമായി ജൂലൈ 19ന് രാവിലെ 09.30ന്(ഇന്ത്യന്‍ സമയം) ഒരു സെന്‍സര്‍ കോണ്‍ഫിഗറേഷന്‍ അപ്‌ഡേറ്റ് വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ക്ക് നല്‍കുന്നു. ഇത് ഡൗണ്‍ലോഡ് ചെയ്ത കംപ്യൂട്ടറുകളുടെ സ്‌ക്രീനുകള്‍ നീല നിറത്തിലേക്ക്(ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത്) മാറിയതോടെ അപകടം തിരിച്ചറിഞ്ഞ ക്രൗഡ്‌സ്‌ട്രൈക്ക് രാവിലെ 10.57ന്(ഇന്ത്യന്‍ സമയം) തന്നെ തെറ്റു തിരുത്തി പുതിയ അപ്‌ഡേഷന്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ ഒന്നര മണിക്കൂറിനിടെ സുരക്ഷാ അപ്‌ഡേറ്റ് എന്നു കരുതി ഇത് ഡൗണ്‍ലോഡ് ചെയ്ത കംപ്യൂട്ടറുകളാണ് പ്രതിസന്ധിയിലായത്.

ഫാല്‍ക്കണ്‍ സെന്‍സറില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഡോസിന്റെ 7.11 മുതലുള്ള വെര്‍ഷനിലുള്ള ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കംപ്യൂട്ടറുകളാണ് തകരാറിലായത്. ഈ പ്രതിസന്ധിക്കു പിന്നില്‍ പുറത്തു നിന്നുള്ള ഇടപെടലുകളോ സൈബര്‍ ആക്രമണങ്ങളോ ഇല്ലെന്ന് ക്രൗഡ്‌സ്‌ട്രൈക്ക് ആവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴും എങ്ങനെയാണ് ഈ തകരാര്‍ സംഭവിച്ചതെന്നതിനെക്കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാന്‍ ക്രൗഡ്‌സ്‌ട്രൈക്കിനോ മൈക്രോസോഫ്റ്റിനോ സാധിച്ചിട്ടില്ല. സുതാര്യത ഉറപ്പുവരുത്താൻ‍ ഈ വിവരങ്ങൾ താമസിയാതെ വെളിപ്പെടുത്തുമെന്നു പറയുന്നു. എന്താണ് രഹസ്യ സ്വഭാവമെന്നാണ് ലോകം ചോദിക്കുന്നത്.

bluescreen-problem-3 - 1


പിഴവിനെ ജോര്‍ജ് കുര്‍ട്‌സും ക്രൗഡ്‌സ്‌ട്രൈക്കും സാങ്കേതികമായി വിശദീകരിക്കുമ്പോഴും ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. ഒരൊറ്റ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകൊണ്ട് വിമാനഗതാഗതം, 911 സേവനങ്ങള്‍, തെരുവു വിളക്കുകള്‍, ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ എല്ലാം തന്നെ തടസപ്പെടുന്ന പ്രശ്‌നം എങ്ങനെയാണ് സംഭവിക്കുക എന്നതാണ് അതിലൊന്ന്. ഈ ചോദ്യം ചാനല്‍ അഭിമുഖത്തിനിടെ ജോര്‍ജ് കുര്‍ട്‌സിനോട് ചോദിക്കുന്നുമുണ്ട്.

എന്തുകൊണ്ട് ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാനുള്ള ബദല്‍ മാര്‍ഗങ്ങളൊന്നും മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ലെന്ന ചോദ്യത്തിന് വളരെ സങ്കീര്‍ണമാണ് സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഇത്തരം സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ എന്ന ഒഴുക്കന്‍ മറുപടിയാണ് ക്രൗഡ് സ്‌ട്രൈക്ക് സിഇഒ നല്‍കുന്നത്. ഈ മറുപടി പറയുന്നതിനിടെ അദ്ദേഹത്തിന്റെ തൊണ്ട വരണ്ട് വാക്കുകള്‍ കിട്ടാതെ വെള്ളം കുടിക്കേണ്ടി വരുന്നുമുണ്ട്. ഇത് എന്തോ മറച്ചു വെക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണെന്ന ആരോപണവും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അതോടൊപ്പം മറ്റൊരു അപ്ഡേറ്റിൽ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ല. മാനുവലായി പരിഹരിച്ചശേഷം അപ്ഡേറ്റു ചെയ്യുക മാത്രമാണ് വഴി.

ഓസ്‌ട്രേലിയയിലാണ് ആദ്യം മൈക്രോസോഫ്റ്റ് കമ്പ്യൂട്ടറുകളില്‍ പ്രശ്‌നം കണ്ടു തുടങ്ങിയത്. പിന്നീട് അമേരിക്ക, ബ്രിട്ടന്‍, യൂറോപ്പ് എന്നിവിടങ്ങളിലെല്ലാം പ്രതിസന്ധി വ്യാപിച്ചു. സ്‌കൈ ന്യൂസ്, സിബിബിസി ചാനലുകള്‍ക്ക് തല്‍സമയ സംപ്രേക്ഷണം നിര്‍ത്തേണ്ടി വന്നു. പല രാജ്യങ്ങളിലേയും വിമാനത്താവളങ്ങളിലും റെയില്‍വേസ്റ്റേഷനിലും യാത്രക്കാര്‍ കുടുങ്ങി. ക്രഡിറ്റ് കാര്‍ഡ് ഉപയോഗവും വ്യാപകമായി തടസപ്പെട്ടു. അമേരിക്കയിലെ വിവിധ എയര്‍ലൈനുകള്‍ ഗ്ലോബല്‍ ഗ്രൗണ്ട് സ്‌റ്റോപ് നിര്‍ദേശം വിമാനങ്ങള്‍ക്ക് നല്‍കി. അതോടെ അതുവരെ പുറപ്പെടാത്ത വിമാനങ്ങള്‍ പുതിയ അറിയിപ്പുണ്ടാവുന്നതു വരെ യാത്ര തിരിച്ചില്ല. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനേയും അമേരിക്കയിലെ 911 സേവനങ്ങളേയും ഇത് ബാധിച്ചു. ഇന്ത്യയില്‍ ഇന്‍ഡിഗോ, ആകാശ് എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ് എന്നിവയുള്‍പ്പെട്ട എയര്‍ലൈനുകളുടെ ബുക്കിങും ചെക്ക് ഇന്‍ സേവനങ്ങളും തടസപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com