ADVERTISEMENT

"അരചാൺ വയറ് മുകളിലാകാശം താഴെ ഭൂമി". നിനക്ക് ആകാമല്ലോ? ഈ ചോദ്യം പിറവം സ്വദേശിനി മനീഷ് മിസ്സിനോട് ആണെങ്കിൽ വേണ്ട. ഭർത്താവും മക്കളും അമ്മായിയമ്മയുമൊക്കെ അടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ മുഴുവൻ നിർവഹിച്ചുകൊണ്ടുതന്നെയാണ് രാമപുരം അഗസ്റ്റിനോസ് കോളജിലെ മനീഷ് ടീച്ചറുടെ യാത്ര. ടീച്ചർ പറയുന്നതു കേട്ടാൽ നമ്മളും ബാഗ് പാക്ക് ചെയ്തു തുടങ്ങും! ഉത്തരവാദിത്തങ്ങൾ മറക്കാതെ യാത്ര ചെയ്യുന്നൊരു കോളജ് അധ്യാപിക, യാത്ര പോകാനുള്ള ഇഷ്ടത്തെ ഇവർ എപ്പോഴും ചേർത്തു പിടിക്കുന്നു. കോവിഡ് സമയത്ത് വീട്ടിലിരുന്നു മൊബൈലിൽ കണ്ട യാത്രാ വിഡിയോകൾ മിസ്സിന്റെ ഈ ഇഷ്ടത്തെ ഒരു തപസ്യയാക്കി മാറ്റി, അധ്യാപന ജോലിയുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്തങ്ങൾക്കൊപ്പം യാത്രകൾക്കായുള്ള പ്ലാനിങ്ങും തുടങ്ങി, ഒറ്റയ്ക്കുള്ള ചെറിയ യാത്രകൾ വിജയകരമായി പൂർത്തിയാക്കി...അപ്പോൾ ഈ ചെറിയ യാത്രകൾ കൊണ്ട് മിസ്സ് ഹാപ്പിയല്ലേ? ഇനിയിപ്പോൾ എന്താണ് യാത്രാ പ്ലാൻ?... ‘‘ ഇനിയൊരു ബൈക്ക് സ്വന്തമാക്കി, അതിൽ ഇന്ത്യമൊത്തമൊന്നു ചുറ്റിവരണം...’’ യാത്രാ വിശേഷങ്ങൾ മനീഷ് മാത്യു മനോരമഓൺലൈനോട് പങ്കുവയ്ക്കുന്നു.

ഫാമിലി ലൈഫ്, സോളോ ട്രിപ്പ് ഇതൊക്കെ എങ്ങനെ സാധിക്കുന്നു?

കുട്ടികളൊക്കെ വലുതായി കഴിഞ്ഞതിനു ശേഷമാണ് സോളോ ട്രാവൽ തുടങ്ങിയത്. മക്കൾ മൂന്നു പേരുണ്ട് ലിയോൺ, അലീന, നോയൽ, രണ്ടു പേര് പ്ലസ്ടു കഴിഞ്ഞു. കുട്ടികൾ വലുതായതു കൊണ്ട്. നമ്മൾ കുറച്ചു കൂടി ഫ്രീ ആയി. ഫുഡ് ഒക്കെ തന്നെ ഉണ്ടാക്കി കഴിക്കുന്നതു കൊണ്ടു കുട്ടികളും അത് എൻജോയ് ചെയ്യുന്നുണ്ട്. രണ്ടു മൂന്ന് ദിവസം മാറി നിന്നാലും കുഴപ്പമില്ല. എനിക്ക് യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമാണ്. കുട്ടികൾ വലുതായ ശേഷമാണ് ഇതിനെക്കുറിച്ച് ചിന്തിച്ചത്. പണ്ടും യാത്രകളൊക്കെ പോകാൻ ഇഷ്ടമുണ്ട്. സോളോ യാത്ര മാത്രമേ പോകുകയുള്ളു എന്നില്ല, ഫാമിലിയുമായും യാത്രകൾ പോകാറുണ്ട്. പക്ഷേ ഹംപി പോലുള്ള സ്ഥലങ്ങളിലേക്ക് ഫാമിലിയുമായി പോയാൽ സോളോ ട്രിപ്പിലേതു പോലെ എൻജോയ് ചെയ്യാൻ പറ്റാറില്ല. അതുകൊണ്ടാണ് ഒറ്റയ്ക്ക് പോയത്. അത്യാവശ്യം ഭക്ഷണമൊക്കെ തയാറാക്കി ഫ്രിജിൽ വയ്ക്കും. ഭർത്താവും മക്കളും അമ്മയും ചേർന്നു ഭക്ഷണം തയാറാക്കും. ഞാൻ യാത്ര പോകുന്നതു കൊണ്ട് വീട്ടിൽ വലിയ പ്രശ്നങ്ങളൊന്നുമില്ല. ഞാൻ വീട്ടിലുള്ളപ്പോൾ അവർക്ക് ഫ്രീഡം ഇല്ല എന്നാണ് കുട്ടികൾ പറയുന്നത്. ഒരുപാട് ദിവസങ്ങളല്ലെങ്കിലും മൂന്ന് നാല് ദിവസത്തേക്ക് മാറി നിന്നാൽ ഒരു കുഴപ്പവും ഇല്ല. പിന്നെ കുട്ടികളുടെ അവധിക്കാലമാണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്, അതു കൊണ്ടും വേറെ പ്രശ്നങ്ങളില്ല. ഭർത്താവ് ബിജു കെ. എം പൊലീസിലാണ്, വളരെ സപ്പോർട്ടാണ്. എന്റെ ആഗ്രഹങ്ങൾ പറയുമ്പോൾ ട്രൈ ചെയ്തു നോക്ക് എന്നു പറഞ്ഞു പ്രോത്സാഹിപ്പിക്കാറുണ്ട്. പൊലീസിൽ ആയതു കൊണ്ട് ലീഗലായിട്ടുള്ള എല്ലാ സൗകര്യങ്ങളും അദ്ദേഹം ചെയ്തു തരും. നീണ്ട ദിവസത്തെ അവധി കിട്ടാൻ പ്രയാസമുള്ള ജോലിയായതു കൊണ്ട് അദ്ദേഹത്തിനു എന്റെ ഒപ്പം വരാൻ പറ്റാറില്ല. രാമപുരം മാർ അഗസ്റ്റിനോസ് കോളജിൽ ബയോടെക്നോളജിയാണ് പഠിപ്പിക്കുന്നത്. മിക്കവാറും യാത്രകൾ സമ്മർ വെക്കേഷന്റെ സമയത്താണ് നടത്താറുള്ളത്. ഓണം, ക്രിസ്മസ് വെക്കേഷനുകളിൽ കുറച്ചു ദിവസമേ അവധി കിട്ടാറുള്ളൂ അതുകൊണ്ട് ആ സമയങ്ങളിൽ യാത്ര പോകാറില്ല. യാത്ര ചെയ്യാൻ താൽപര്യമുള്ളവർക്ക് ഓരോ യാത്രയും ഒരു റിഫ്രഷ്മെന്റാണ്, സന്തോഷം തോന്നും. തനിയെ യാത്ര ചെയ്ത് ഇത്രയും ദൂരം യാത്ര ചെയ്തല്ലോ എന്നൊക്കെ ഓർക്കുമ്പോൾ ഭയങ്കര സന്തോഷം തോന്നും. ഇനിയും കുറേ യാത്രകൾ ചെയ്യണം എന്നാണ് ആഗ്രഹം. 

സോളോ യാത്രയ്ക്കുള്ള പ്രചോദനം ഏതെങ്കിലും സിനിമയിൽ നിന്നു കിട്ടിയതാണോ?

അല്ല, പാലക്കാട് കൽപ്പാത്തി സ്വദേശി ലക്ഷ്മി എം എൽ ന്റെ ഇന്ത്യ മുഴുവൻ ചുറ്റിയ സോളോ ട്രിപ്പുകളാണ് എനിക്കു പ്രചോദനമായത്. ആ കുട്ടിയുടെ പല യാത്രാ വിഡിയോകളും ഞാൻ കണ്ടു അത് എനിക്ക് ഭയങ്കര ഇൻസ്പയറിങ് ആയിരുന്നു. കോവിഡിന്റെ സമയത്ത് ഇതുപോലെയുള്ള യൂട്യൂബ് വിഡിയോ കാണലായിരുന്നു സമയം പോകാനായി ചെയ്തിരുന്നത്. അങ്ങനെ ട്രാവൽ വിഡിയോകൾ കണ്ടാണ് യാത്ര ചെയ്യാനുള്ള ഒരു പ്രചോദനം കിട്ടിയത്. 

Hampi, Karnataka. Image Credit : Roop_Dey/istockphotos
Hampi, Karnataka. Image Credit : Roop_Dey/istockphotos

∙ഹംപി യാത്രയ്ക്കായുള്ള തയാറെടുപ്പുകൾ

കൊറോണ സമയത്താണ് ഇങ്ങനെയൊരാഗ്രഹം തോന്നിയത്. പക്ഷേ ആ സമയത്ത് യാത്ര ചെയ്യാൻ പറ്റില്ലായിരുന്നല്ലോ. ആ സമയത്ത് അങ്ങോട്ടുള്ള റൂട്ട്, സ്റ്റേ, ഏതൊക്കെ സ്ഥലമാണ് കാണാനുള്ളത് തുടങ്ങിയ കാര്യങ്ങളൊക്കെ ഗൂഗിളിൽ സേർച്ച് ചെയ്തു നോക്കിയിരുന്നു. ട്രാവൽ ചെയ്യാനുള്ള സാഹചര്യം ഒത്തു വന്നപ്പോൾ പോയി.  പോകണോ വേണ്ടയോ എന്നു ചിന്തിച്ച് ഒരു വർഷത്തോളം ഇത് മനസ്സില്‍ കൊണ്ടു നടന്നിരുന്നു. കാരണം യാത്രയേക്കാൾ തനിയെ റൂമൊക്കെ എടുത്ത് താമസിക്കണം എന്നുള്ളതായിരുന്നു ഒരു ടെന്‍ഷന്‍. പക്ഷേ ഒരു പ്രശ്നവും ഉണ്ടായില്ല. റൂമെടുക്കുന്നു. പിറ്റേദിവസം അവിടെ നിന്ന് പോരുന്നു. യാതൊരു പ്രശ്നങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. മൊത്തം അഞ്ചുദിവസത്തെ യാത്രയായിരുന്നു ഹംപിയിലേക്ക്. രണ്ടു ദിവസം അങ്ങോട്ടും രണ്ടു ദിവസം ഇങ്ങോട്ടും ആദ്യത്തെ ദിവസം ബെംഗളൂരുവില്‍ ആയിരുന്നു സ്റ്റേ. രണ്ടാമത്തെ ദിവസം ഹംപിയിൽ സ്റ്റേ ചെയ്തു. തിരിച്ചു വന്നപ്പോഴും അങ്ങനെ തന്നെ. ദിവസം ഒരു 450-500 കിലോമീറ്ററോളം ഡ്രൈവ് ചെയ്തു. രാവിലെ ആറു മണിക്ക് യാത്ര തുടങ്ങിയാൽ വൈകിട്ട് ആറു മണി വരെയായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. ശരിക്കും ഹംപി രണ്ടു മൂന്നു ദിവസമെടുത്ത് കാണേണ്ട സ്ഥലമാണ്. ഓരോ സ്ഥലങ്ങളെപ്പറ്റിയും ഹോംവർക് െചയ്തിരുന്നതു കൊണ്ട് ഗൈഡിന്റെ സഹായം തേടണ്ടി വന്നില്ല. കല്ലിൽ തീർത്ത വിസ്മയങ്ങൾ കണ്ടു നടക്കാൻ നല്ല രസമായിരുന്നു. ക്രിസ്മസ് വെക്കേഷനായിരുന്നു ഹംപിയിലേക്കുള്ള യാത്ര. നല്ല ചൂടുണ്ടായിരുന്നു. ഒക്ടോബർ, സെപ്റ്റംബർ മാസങ്ങളിൽ പോകുന്നതായിരിക്കും കൂടുതൽ നല്ലത്. 

മകൻ നോയലിനൊപ്പം തിരുനെല്ലി യാത്രയിൽ
മകൻ നോയലിനൊപ്പം തിരുനെല്ലി യാത്രയിൽ

ഏതൊക്കെ സ്ഥലങ്ങളില്‍ സോളോ ട്രിപ്പ് നടത്തിയിട്ടുണ്ട്?

ഹംപിയിലേക്ക് സ്കൂട്ടറിലാണ് പോയത്. അതിന് ഒരുപാട് തയാറെടുപ്പികൾ വേണ്ടി വന്നു. പക്ഷേ ലോങ് ട്രിപ്പിന് സ്കൂട്ടർ അത്ര കംഫർട്ടബിൾ അല്ല. അതുകൊണ്ടുതന്നെ അജന്ത– എല്ലോറ ഗുഹകൾ കാണാനുള്ള യാത്ര ട്രെയിനിലായിരുന്നു,  കുടജാദ്രി, ഒഡീഷ തുടങ്ങിയ സ്ഥലങ്ങളിലാണ് വേറെ പോയിട്ടുള്ളത്. ഒഡീഷയിൽ ട്രെയിനിലാണ് പോയത്. കൂടെ മോളും ഉണ്ടായിരുന്നു. ട്രെയിനിൽ പോകുന്നതും ഒരു എക്സ്പീരിയൻസാണ്. സേഫ്റ്റിയുണ്ട്, റൂമെടുക്കേണ്ട. ബൈക്ക് മേടിച്ചിട്ട് വേണം ഇനി അടുത്ത സോളോ ട്രിപ്പ് പ്ലാൻ ചെയ്യാൻ. 

മകൾ അലീനയ്ക്കൊപ്പം  ഒഡീഷ യാത്രയിൽ
മകൾ അലീനയ്ക്കൊപ്പം ഒഡീഷ യാത്രയിൽ

∙യാത്രകൾക്കു ശേഷം എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്?

എനിക്കിതിനു കഴിഞ്ഞല്ലോ എന്നു ചിന്തിച്ചിട്ടുണ്ട്. ഇത്രയും ദൂരം ഒറ്റയ്ക്ക് വഴിയൊന്നും തെറ്റാതെ ഗൂഗിൾ മാപ്പ് പോലും നോക്കാതെയാണ് ഹംപിക്ക് പോയത്. എളുപ്പമുള്ള വഴികൾ ഗൂഗിളിൽ നോക്കി മാർക്ക് ചെയ്ത് ബോർഡ് നോക്കിയും ആൾക്കാരോട് ചോദിച്ചുമാണ് യാത്ര പോകാറുള്ളത്. ഇത്രയുമൊക്കെ എന്നെക്കൊണ്ടു സാധിക്കുമെന്നു തിരിച്ചറിഞ്ഞത് ഈ യാത്ര കഴിഞ്ഞപ്പോഴാണ്. ഇനിയും കുറേ പ്ലാനുകള്‍ ഉണ്ട്. നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിൽ പോണം എന്നൊക്കെയുണ്ട്. ഇന്ത്യയിലൊക്കെ ഒന്നു ചുറ്റിക്കറങ്ങണം എന്നുണ്ട്. 

odisha-puri-jagannath-temple
ഒഡീഷ പുരി ജഗന്നാഥ ടെംപിൾ

യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരോട് എന്താണ് പറയാനുള്ളത്

ഇപ്പോൾ എനിക്ക് 43 വയസ്സായി. ഒറ്റയ്ക്കു യാത്ര പോകാൻ ധൈര്യമുണ്ട്, താൽപര്യമുണ്ട്. കൃത്യമായ പ്ലാനിങ്ങോടെ നിങ്ങളും പോവുക തന്നെ വേണം. 

പഠിപ്പിക്കുന്ന കുട്ടികളുടെ പ്രതികരണം

യാത്ര പോയ സമയത്തെ ബാച്ചിലെ കുട്ടികൾക്കൊക്കെ അറിയാം. പെൺകുട്ടികളൊക്കെ ‘നമുക്കൊരുമിച്ച് യാത്ര പോകണം മിസ്സേ...’ എന്നൊക്കെ പറയുമായിരുന്നു. ഇപ്പോഴത്തെ കുട്ടികൾ എവിടെ നിന്നെങ്കിലും കേൾക്കുമ്പോൾ ‘മിസ്സേ, മിസ്സിങ്ങനെ യാത്ര പോയിരുന്നോ?’ എന്നൊക്കെ വന്നു ചോദിക്കും.‌

1249201096
കുടജാദ്രി

∙ ടൂവീലർ

ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തേ എന്റെ പപ്പ എന്നെ ടൂവീലര്‍ ഓടിക്കാൻ പഠിപ്പിച്ചിരുന്നു. ഡ്രൈവിങ് എനിക്ക് ഭയങ്കര ക്രേസാണ്. ടൂവീലറോ കാറോ ഏത് വണ്ടിയും ഓടിക്കാൻ ഇഷ്ടമാണ്. ഈ അടുത്തു കാറില്‍ കുടജാദ്രിയിൽ പോയിരുന്നു. കൂടെ ഇളയ മോനും ഉണ്ടായിരുന്നു. മോൻ ഒൻപതാം ക്ലാസ്സിലാണ് പഠിക്കുന്നത്. അത് നല്ല ഒരു എക്സ്പീരിയൻസായിരുന്നു. രാത്രിയില്‍ ഡ്രൈവ് ചെയ്തില്ല. രണ്ടു ദിവസം കൊണ്ടാണ് ഡ്രൈവ് ചെയ്ത് അവിടെ എത്തിയത്. മോനും കൂടി ഉള്ളതു കൊണ്ടു ഭക്ഷണം കഴിക്കാനും ഷോപ്പിങ്ങിനുമായി ഇടയ്ക്ക് വാഹനം നിറുത്തി വിശ്രമിച്ചായിരുന്നു യാത്ര. തിരിച്ച് ഒറ്റ ദിവസം കൊണ്ട് എത്തി. തിരിച്ച് കോഴിക്കോടൊക്കെ എത്തിയപ്പോൾ നൈറ്റിൽ ഡ്രൈവ് ചെയ്യാൻ ഒരു ധൈര്യം ഉണ്ടായി നമ്മുടെ നാടാണല്ലോ. രാവിലെ നാലു മണിയായപ്പോൾ വീട്ടിലെത്തി.

യാത്രയ്ക്കുള്ള സാമ്പത്തികം

സാലറിയിൽ നിന്ന് എല്ലാ മാസവും ഒരു തുക യാത്രയ്ക്കായി മാറ്റിവയ്ക്കും. അഞ്ചാറു മാസം മുൻപ് യാത്രയ്ക്കുള്ള പ്ലാനിടും. അപ്പോൾ മുതൽ അതിനുള്ള തുക നീക്കി വയ്ക്കും. അതിനായി ആരെയും ബുദ്ധിമുട്ടിക്കാറില്ല. യാത്രയിൽ ചിത്രങ്ങളെടുക്കാൻ സെല്‍ഫി അല്ലെങ്കിൽ അവിടെയുള്ളവരോട് ചോദിക്കും.

വിഡിയോ വ്ലോഗിങ്ങിലേക്ക് താൽപര്യമുണ്ടോ?

ട്രൈ ചെയ്തു നോക്കിയിരുന്നു. പക്ഷേ എനിക്കതിനുള്ള സമയമില്ല. അതിനായി നന്നായി വർക് ചെയ്താൽ മാത്രമേ അത് സക്സസ് ആവുകയുള്ളൂ. ട്രാവലിന്റെ കൂടെ യൂട്യൂബ് ചാനൽ കൂടി എടുത്താലോ എന്ന് ആലോചിച്ചതാണ് പക്ഷേ വിഡിയോ എടുക്കുമ്പോൾ കൂടുതൽ ക്ഷീണിക്കും. സ്ഥലങ്ങളൊന്നും ആസ്വദിക്കാൻ പറ്റാതെ വരും. അതുകൊണ്ട് വേണ്ട എന്നു വച്ചു. അത്യാവശ്യം ഫോട്ടോസും വിഡിയോകളും എടുക്കാറുണ്ട്. പക്ഷേ ഒരു പർപ്പസിനു വേണ്ടി മാത്രമായി ചെയ്യുമ്പോൾ യാത്ര ആസ്വദിക്കാൻ പറ്റാതെ വരും. മാത്രമല്ല തുടർച്ചയായി യാത്ര ചെയ്യുന്നില്ലല്ലോ. ജോലിക്കും പോകണമല്ലോ.

English Summary:

Solo to Hampi on a Scooter? This College Professor's Journey Will Inspire You!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com