എറണാകുളം– ബെംഗളൂരു വന്ദേഭാരത്; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ്...
Mail This Article
എറണാകുളം ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേ ഭാരത് ട്രെയിന്‍ അനുവദിക്കാനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍. തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുന്നതിനു മുമ്പ് ഈ വന്ദേ ഭാരത് ട്രെയിന്‍ കൂടി പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സതേണ്‍ റെയില്‍വേ ബോര്‍ഡ് മുമ്പാകെ നേരത്തേ ലഭിച്ചിട്ടുള്ള ഈ ശുപാര്‍ശ നടപ്പിലായാല്‍ ഈ റൂട്ടിലെ യാത്രികര്‍ക്ക് അനുഗ്രഹമാവും.
എറണാകുളത്തു നിന്നും പുലര്‍ച്ചെ അഞ്ചിന് പുറപ്പെട്ട് ബെംഗളൂരുവില്‍ ഉച്ചയ്ക്ക് 1.45ന് എത്തുന്ന രീതിയിലാണ് വന്ദേഭാരതിന്റെ സമയം ക്രമീകരിക്കാനുള്ള നിര്‍ദേശം. തിരിച്ച് ബെംഗളൂരുവില്‍ നിന്നും ഉച്ചയ്ക്ക് 02.05ന് പുറപ്പെട്ട് രാത്രി പതിനൊന്നോടെ എറണാകുളത്തേക്ക് വന്ദേഭാരത് എത്തുകയും ചെയ്യും. എന്നാല്‍ ഈ സമയക്രമത്തില്‍ എതിര്‍പ്പും ഉയരുന്നുണ്ട്. കോട്ടയം, ആലപ്പുഴ തുടങ്ങിയ സമീപ ജില്ലകളിലുള്ളവര്‍ക്ക് പുലര്‍ച്ചെ അഞ്ചുമണിക്ക് എറണാകുളത്തു നിന്നുള്ള യാത്ര ബുദ്ധിമുട്ട് വര്‍ധിപ്പിക്കും. പ്രത്യേകിച്ച് രാത്രിയിലെ സഞ്ചാര സൗകര്യങ്ങളുടെ കുറവ് കണക്കിലെടുക്കുമ്പോള്‍. അതുകൊണ്ടുതന്നെ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള ഷെഡ്യൂളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
എറണാകുളത്തേക്ക് രാവിലെ എത്താനും തിരിച്ച് ബെംഗളൂരുവിലേക്ക് വൈകുന്നേരം തിരിക്കാനുമാണ് യാത്രികര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഈ ആഴ്ച്ചയില്‍ തന്നെ വന്ദേഭാരതിന്റെ അറ്റകുറ്റ പണികള്‍ക്കുള്ള സൗകര്യംം എറണാകുളം മാര്‍ഷലിങ് യാഡില്‍ ഒരുക്കും. ദക്ഷിണ റെയില്‍വേക്കായി അനുവദിച്ചിട്ടുള്ള പുതിയ വന്ദേ ഭാരത് തിരുവനന്തപുരം ഡിവിഷനാണ് ലഭിക്കുക. പതിനൊന്നു കോടി രൂപ മുടക്കി പണിത മൂന്നാമത്തെ പിറ്റ് ലൈന്‍ പൂര്‍ണമായി ഉപയോഗിക്കാന്‍ കൂടുതല്‍ ജീവനക്കാര്‍ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. യാഡിലെ ഡ്രെയിനേജിന്റെ പണി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല.
ഇന്ത്യയിലെ ആദ്യ സെമി- ഹൈസ്പീഡ് ഫുള്‍ ഇലക്ട്രിക് ട്രെയിനാണ് ട്രെയിന്‍ 18 എന്നറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മിക്കുന്നത്. ഒരു ദിവസത്തില്‍ താഴെ ദൂരമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസുകളാണിവ. മണിക്കൂറില്‍ 180-200 കിലോമീറ്റര്‍ വരെ വേഗതയുള്ള വന്ദേഭാരത് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നാണ്. തിരക്കേറിയ എറണാകുളം ബെംഗളൂരു റൂട്ടില്‍ വന്ദേ ഭാരത് എത്തുന്നത് യാത്രികര്‍ക്ക് ആശ്വാസമാവുമെന്ന് പ്രതീക്ഷിക്കാം.