പോയാൽ തിരിച്ചുവരില്ല! ഇത് കടലിലെ ‘ചെകുത്താൻ കെണി’; ധൈര്യമുണ്ടോ ഈ യാത്ര പോകാൻ?
ഒരു ട്രാവൽ ഏജൻസിയുടെ വിചിത്രമായ ഓഫറിലൂടെ നിഗൂഢതകൾ നിറഞ്ഞ ബെർമുഡ ട്രയാംഗിൾ വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ്. അമേരിക്ക ആസ്ഥാനമായ ട്രാവൽ ഏജൻസിയുടെ ഓഫർ ഇതാണ്– ബെർമുഡ ട്രയാംഗിളിൽ കപ്പൽ കാണാതായാൽ യാത്രക്കാർക്ക് യാത്രയുടെ മുഴുവൻ പണവും തിരിച്ചു നൽകും. സമുദ്രത്തിന്റെ കാഴ്ചകൾ ആസ്വദിക്കാൻ താഴെഭാഗങ്ങളിൽ ഗ്ലാസ്
ഒരു ട്രാവൽ ഏജൻസിയുടെ വിചിത്രമായ ഓഫറിലൂടെ നിഗൂഢതകൾ നിറഞ്ഞ ബെർമുഡ ട്രയാംഗിൾ വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ്. അമേരിക്ക ആസ്ഥാനമായ ട്രാവൽ ഏജൻസിയുടെ ഓഫർ ഇതാണ്– ബെർമുഡ ട്രയാംഗിളിൽ കപ്പൽ കാണാതായാൽ യാത്രക്കാർക്ക് യാത്രയുടെ മുഴുവൻ പണവും തിരിച്ചു നൽകും. സമുദ്രത്തിന്റെ കാഴ്ചകൾ ആസ്വദിക്കാൻ താഴെഭാഗങ്ങളിൽ ഗ്ലാസ്
ഒരു ട്രാവൽ ഏജൻസിയുടെ വിചിത്രമായ ഓഫറിലൂടെ നിഗൂഢതകൾ നിറഞ്ഞ ബെർമുഡ ട്രയാംഗിൾ വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ്. അമേരിക്ക ആസ്ഥാനമായ ട്രാവൽ ഏജൻസിയുടെ ഓഫർ ഇതാണ്– ബെർമുഡ ട്രയാംഗിളിൽ കപ്പൽ കാണാതായാൽ യാത്രക്കാർക്ക് യാത്രയുടെ മുഴുവൻ പണവും തിരിച്ചു നൽകും. സമുദ്രത്തിന്റെ കാഴ്ചകൾ ആസ്വദിക്കാൻ താഴെഭാഗങ്ങളിൽ ഗ്ലാസ്
ഒരു ട്രാവൽ ഏജൻസിയുടെ വിചിത്രമായ ഓഫറിലൂടെ നിഗൂഢതകൾ നിറഞ്ഞ ബെർമുഡ ട്രയാംഗിൾ വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ്. അമേരിക്ക ആസ്ഥാനമായ ട്രാവൽ ഏജൻസിയുടെ ഓഫർ ഇതാണ്– ബെർമുഡ ട്രയാംഗിളിൽ കപ്പൽ കാണാതായാൽ യാത്രക്കാർക്ക് യാത്രയുടെ മുഴുവൻ പണവും തിരിച്ചു നൽകും. സമുദ്രത്തിന്റെ കാഴ്ചകൾ ആസ്വദിക്കാൻ താഴെഭാഗങ്ങളിൽ ഗ്ലാസ് കൊണ്ടുള്ള കപ്പലായിരിക്കും യാത്രയ്ക്കായുണ്ടാവുകയെന്നും ഓഫറിലുണ്ട്. 1.42 ലക്ഷം രൂപയാണ് യാത്രയുടെ ചെലവ്. എന്നാൽ ബെർമുഡ ട്രയാംഗിളിൽ കപ്പൽ അപ്രത്യക്ഷമായാൽ ആർക്കാണ് കമ്പനി യാത്രയ്ക്കു ചെലവായ തുക മടക്കി നൽകുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്.
അറ്റ്ലാന്റിക് സമുദ്രത്തിലെ ബെർമുഡ, പോർട്ടറിക്കോ, ഫ്ലോറിഡ എന്നീ പ്രദേശങ്ങൾ മുനമ്പുകളായി ത്രികോണാകൃതിയിൽ വരുന്ന ഭാഗമാണ് ബെർമുഡ ട്രയാംഗിൾ എന്നറിയപ്പെടുന്നത്. ബെർമുഡ ട്രയാംഗിളിനു മുകളിലൂടെ പോകുന്ന കപ്പലുകളും എന്തിന്, വിമാനങ്ങൾ വരെ അപ്രത്യക്ഷമാകും എന്നൊരു അന്ധവിശ്വാസം പണ്ടുമുതലേ നിലനിൽക്കുന്നുണ്ട്. അറ്റ്‌ലാന്റിക്കിനു മുകളിലൂടെ പറന്ന വിമാനങ്ങളും സമുദ്രത്തിലൂടെ നീങ്ങിയ കപ്പലുകളും കാണാതായ വാർത്തകളുണ്ടായിട്ടുണ്ടെങ്കിലും ബെർമുഡ ട്രായംഗിൾ എന്ന നിഗൂഢ ചുഴി ഇവയെ വിഴുങ്ങിയതാണെന്നതിനു ശാസ്ത്രീയമായ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർഥ്യം.
ട്രയാംഗിളിന്റെ അടിയിൽ ഇപ്പോഴും വൻ കപ്പലുകൾ മുങ്ങിക്കിടക്കുന്നുണ്ടെന്നു കരുതുന്നവരുമുണ്ട്. എന്നാൽ ഇതിനൊന്നും ശാസ്ത്രീയ അടിത്തറയില്ല. ശാസ്ത്രലോകം ബെർമുഡ ട്രയാംഗിളിനെപ്പറ്റിയുള്ള കഥകളെയെല്ലാം അന്ധവിശ്വാസങ്ങളായി തള്ളിക്കളഞ്ഞിട്ടുമുണ്ട്. ഇതാവാം ഇത്തരത്തിലൊരു പരസ്യവുമായി ട്രാവൽ ഏജൻസി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. 2023 മാർച്ചിലാണ് അമേരിക്കയിൽ നിന്നുള്ള യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. രഹസ്യങ്ങളും നിഗൂഢതകളും സൂക്ഷിക്കുന്ന ബെർമുഡ ട്രയാംഗിളിനെ ‘ആഴത്തിൽ’ അറിയാം.
∙ ചെകുത്താന്റെ ത്രികോണം
ബെർമുഡ ത്രികോണം എന്നറിയപ്പെടുന്ന അതിവിശാലമായ കടൽപ്രദേശത്തിന്റെ ഒരു കോൺ ബെർമുഡ ദ്വീപിലാണ്. മറ്റു രണ്ടു കോണുകൾ, മയാമിയിലും പ്യൂർട്ടറിക്കയിലും. കൊളംബസിന്റെ കാലം മുതൽ അപകടകരമായ പ്രദേശമായി ഇവിടം അറിയപ്പെടുന്നു. കപ്പലുകൾക്ക് ദിശാബോധം നൽകുന്ന കോംപസുകൾ ഈ പ്രദേശത്ത് എത്തുമ്പോൾ പ്രവർത്തനരഹിതമാകുമത്രേ.
ഒട്ടേറെ കപ്പലുകളും വിമാനങ്ങളും ദുരൂഹ സാഹചര്യത്തിൽ ഇവിടെ അപ്രത്യക്ഷമായിട്ടുണ്ടെന്നുള്ളതാണ് ഈ പ്രദേശത്തെ ‘ചെകുത്താന്റെ ത്രികോണം’ എന്ന പേരിന് അർഹമാക്കിയത്. നൂറ്റാണ്ടുകൾക്കു മുൻപ് കടലിൽ താണ ഒരു കപ്പലിന്റെ ഒരറ്റം ഉയർന്നുനിൽപ്പുണ്ട് ബെർമുഡ കോണിൽ. എന്നാൽ ഇവിടെ സംഭവിക്കുന്ന അപകടങ്ങളിൽ അസാധാരണമായി ഒന്നുമില്ലെന്നാണ് ശാസ്ത്രലോകവും ഇൻഷുറൻസ് കമ്പനികളും അഭിപ്രായപ്പെടുന്നത്. എന്നാൽ അറ്റ്ലാന്റിക് സമുദ്രത്തിലെ ഈ അപകട ത്രികോണത്തിന് പക്ഷേ, ദുരൂഹതകളുടെ മുഖം മൂടിയാണ് എന്നുമുള്ളത്.
∙ ശാസ്ത്രം പറയുന്നത്
ചെകുത്താന്റെ ത്രികോണം എന്നുകൂടി വിളിക്കപ്പെടുന്ന ബെർമുഡ ട്രയാംഗിൾ എന്ന സമുദ്രഭാഗത്ത് നിഗൂഢതകൾ ഒന്നുമില്ല എന്നാണു ശാസ്ത്രലോകത്തിന്റെ നിഗമനം. പക്ഷേ, ഉണ്ടെന്നു വിശ്വസിക്കുന്നവരാണു ലോകത്തു കൂടുതലാളുകളെന്നതും വസ്തുതയാണ്. 1492 ഒക്‌ടോബർ 11നു കൊളമ്പസ് ഈ ഭാഗത്ത് ‘ചക്രവാളത്തിൽ അപൂർവ വെളിച്ചങ്ങൾ നൃത്തം ചെയ്യുന്നതായി കണ്ടു’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച അന്ധവിശ്വാസം അവിടെ തുടങ്ങുകയായിരുന്നു. ഏറെ അകലെയല്ലാത്ത ദ്വീപുകളിലെ നിവാസികൾ ഭക്ഷണം പാകംചെയ്യാൻ കത്തിച്ച തീയായിരിക്കാം കൊളമ്പസ് അന്നു കണ്ടതെന്നാണ് ഇപ്പോൾ ശാസ്ത്രലോകം കരുതന്നത്.
ഒട്ടേറെ കപ്പലുകളും അഞ്ച് അമേരിക്കൻ യുദ്ധവിമാനങ്ങളുടെ നിര (ഫ്ലൈറ്റ് 19) ഉൾപ്പെടെ വ്യോമയാനങ്ങളും ഈ പ്രദേശത്തു തകർന്നിട്ടുണ്ടെന്നതു ശരിയാണ്. വളരെ തിരക്കുള്ള കപ്പൽപാതയാണിതെന്നും ഗൾഫ് സ്‌ട്രീം എന്ന സമുദ്രനദി ഇതിലെയാണ് ഒഴുകുന്നതെന്നും പഠനമുണ്ട്. കടലിന്നടിയിൽ നിന്ന് ഈ ഭാഗത്തു മീഥെയ്ൻ വാതകം പെട്ടന്നുയരാറുണ്ട്. ചേറിന്റെ ഒരു അഗ്നിപർവതം പൊട്ടുന്നതു പോലെയാണിത്. കൂടെ കുമിളകളുടെ ബാഹുല്യവും ഉണ്ടാവും. കുമിളകളുടെ സാന്നിധ്യം സമുദ്രജലത്തിന്റെ സാന്ദ്രത കുറയ്‌ക്കുകയും കപ്പലുകൾ മുങ്ങാൻ കാരണമാവുകയും ചെയ്യാമെന്നാണ് ശാസ്ത്രം വിലയിരുത്തുന്നത്. വളരെ വലിയ ഒറ്റയാൻ തിരകളും ഇതുമൂലം ഉണ്ടാകുന്നുണ്ട്.
പ്രാദേശിക കാലാവസ്‌ഥ ഓർക്കാപ്പുറത്തു മാറിമറിയുന്നതിനാൽ അപ്രതീക്ഷിതമായി കോൾ കൊള്ളുന്നതാണ് ഈ സമുദ്രഭാഗം. ഭൂമിയുടെ കാന്തമണ്ഡലത്തിലെ ചുഴികളോ അന്യഗ്രഹജീവികളുടെ ഇടപെടലോ ഒന്നും ഇക്കാര്യത്തിൽ ഇല്ല എന്നാണ് അമേരിക്കൻ കോസ്‌റ്റ് ഗാർഡ് സൂക്ഷ്‌മനിരീക്ഷണത്തിനു ശേഷം വിലയിരുത്തുന്നത്. ലോയ്‌ഡ്‌സ് എന്ന വമ്പൻ മാരിടൈം ഇൻഷുറൻസ് കമ്പനി ഇതേ അഭിപ്രായത്തിലെത്തിയതിനാൽ അവർ നൽകുന്ന പോളിസികളിൽ അധിക പ്രീമിയം ഈടാക്കുന്നുമില്ല.
∙ ബെർമുഡ ട്രയാംഗിളിന്റെ ഭൂമിശാസ്ത്രം
ബെർമുഡ, മയാമി, ഫ്ലോറിഡ, സാൻജൂവാൻ, പോർട്ടോറിക്കോ എന്നിവയ്‌ക്ക് ഇടയിലുള്ള ഈ കടൽ 15,00,000 ചതുരശ്ര മൈൽ വരും. മറ്റൊരളവിൽ 500 സ്‌ക്വയർ ലിഗ്‌സ് ഭൂഗോളത്തിലെ സമുദ്ര വിസ്‌തൃതിയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ബക്കറ്റ് ജലം മാത്രമാണ് ഈ സമുദ്രഭാഗം. ഏകദേശ കണക്കുപ്രകാരം 75 ൽ അധികം വിമാനങ്ങൾ ഇവിടെ അപ്രത്യക്ഷമായതായി നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്‌ടി ബോർഡ് ചൂണ്ടിക്കാട്ടുന്നു.
കപ്പലുകളുടേയും ബോട്ടുകളുടേയും കണക്ക് ഇതിലും ഹൃദയമിടിപ്പുണ്ടാക്കുന്നതാണ്. രണ്ടായിരത്തിലേറെ വരും ഇവയുടെ എണ്ണം. എന്നാൽ, കഴിഞ്ഞ രണ്ടു ദശകങ്ങളായി ഇത്തരം അപ്രത്യക്ഷമാകൽ വളരെ വിരളമാണ്. ബെർമുഡ, മണലാരണ്യത്തിന്റെ മരുപ്പച്ചപോലെ അറ്റ്‌ലാന്റിക് സമുദ്രത്തിൽ ഒറ്റപ്പെട്ടുകിടക്കുകയാണ്. അടുത്തതീരം 650 മൈൽ വടക്കു പടിഞ്ഞാറുള്ള കരോലിനയാണ്. അസംഖ്യം ചെറു ദ്വീപുകൾക്ക് നടുവിലാണ് പ്രധാന ദ്വീപായ ബെർമുഡ. ഈ ഒറ്റപ്പെടൽ, ബെർമുഡയിലേക്കുള്ള യാത്രകൾ പരിമിതപ്പെടുത്തിയിരിക്കയാണ്.
∙ സജ്ജരായി വിമാനങ്ങളും കപ്പലുകളും, എന്നിട്ടും
റേഡിയോ സിഗ്നലുകൾ ദ്വീപിനുചുറ്റും അലയടിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. വിപത്ത് സംഭവിച്ചാൽ രക്ഷാപ്രവർത്തനങ്ങൾക്കായി സർവ സജ്‌ജീകരണങ്ങളുമായി വിമാനങ്ങൾ തയാറായി നിൽക്കുന്നുമുണ്ട്. കോസ്‌റ്റ് ഗാർഡിന്റെ കപ്പലുകൾ സദാ നിരീക്ഷിച്ചുകൊണ്ട് കടലിൽ താവളമടിച്ചിട്ടുണ്ട്. ഒറ്റപ്പായ്‌മരക്കപ്പലുകൾ സദാ റോന്തുചുറ്റുന്നു. ഒറ്റപ്പെട്ടതെങ്കിലും കടലിൽ വീണ വിമാനത്തിലെ യാത്രികരെ ഈ ചെറുകപ്പലുകൾ രക്ഷപ്പെടുത്തിയ സംഭവം ഉണ്ട്.
1947-ൽ ബെർമുഡ സ്‌കൈക്യൂനിലെ ജീവനക്കാരും യാത്രികരുമടങ്ങിയ 69 പേരെ സിജിസി ബിബ് രക്ഷപ്പെടുത്തിയിരുന്നു. ബെർമുഡയ്‌ക്കടുത്ത് ഈ വിമാനം വീഴുകയായിരുന്നു. അടുത്തവർഷം സ്‌റ്റേഷൻ ഡൽറ്റയ്‌ക്കടുത്ത് വീണ സി47-ലെ യാത്രക്കാരെ മുഴുവനും രക്ഷിക്കാൻ കഴിഞ്ഞു. ഇങ്ങനെ വിരലിലെണ്ണാവുന്ന സംഭവങ്ങളിൽമാത്രം രക്ഷപ്പെടുത്തൽ നടക്കുമ്പോൾ മറ്റനേകം സംഭവങ്ങളിൽ തിരച്ചിലുകളെല്ലാം ഫലശൂന്യമാവുകയായിരുന്നു.
1954-ൽ 42 യാത്രക്കാർ കയറിയ സൂപ്പർ കോൺസ്‌റ്റലേഷനു സംഭവിച്ചത് അതാണ്. എയർഫോഴ്‌സിന്റെ കെബി-50 ടാങ്കർ 1962-ലും എട്ട് എൻജിനുള്ള ബി-52 ബോംബർ 1961-ലും അപ്രത്യക്ഷമായതിന് തെളിവുകൾ കണ്ടെത്താനായിട്ടില്ല. സൂപ്പർ കോൺസ്‌റ്റലേഷനിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒട്ടനവധി സാധനങ്ങൾ കയറ്റിയിരുന്നു. തലയിണകൾ, പേപ്പർ കപ്പുകൾ, പൊങ്ങുതടികൾ തുടങ്ങിയവ. ഇവയൊന്നും തന്നെ ബെർമുഡ ട്രയാംഗിളിലെ കടൽപ്പരപ്പിൽ വിമാനം വീണ സ്‌ഥലത്തെ അടയാളപ്പെടുത്താനായി വെള്ളത്തിൽ ഒഴുകി നടന്നില്ല. 1969-ൽ ഡി. സി-4 എന്ന വലിയ ചരക്കുവിമാനം അസോറസിൽനിന്ന് പുറപ്പെട്ട് കുറച്ചുനേരത്തെ യാത്രയ്‌ക്കുശേഷം കാണാതായി. ബെർമുഡ ട്രയാംഗിൾ എന്ന് കണക്കാക്കപ്പെടുന്ന കടലിൽ എത്തുന്നതുവരെ വിമാനത്തിന്റെ യാത്രയിൽ അസ്വാഭാവികമായതൊന്നും സംഭവിച്ചിരുന്നില്ലെന്നാണ് വിമാനത്തിൽ നിന്നുള്ള സന്ദേശങ്ങൾ വ്യക്‌തമാക്കുന്നത്.
1948-ൽ ബ്രിട്ടിഷ് എയർലൈനിന്റെ സ്‌റ്റാർ ടൈഗറിനും 1949-ൽ സ്‌റ്റാർ ഏരിയലിനും സംഭവിച്ചതും ഇതേ ദുരന്തമായിരുന്നു. ഇത്തരം സംഭവങ്ങളിലെല്ലാം ദുരന്തത്തിൽപ്പെടുന്ന വിമാനത്തിൽനിന്നോ കപ്പലിൽനിന്നോ എസ്ഒഎസ് സന്ദേശം പോലും അയയ്‌ക്കാൻ കഴിയാതെയാണ് അവയെല്ലാം അപ്രത്യക്ഷമായതെന്നത് അധികൃതരെ വല്ലാതെ ആശങ്കയിലാഴ്‌ത്തിയിരുന്നു.
∙ പൊങ്ങിക്കിടന്ന ആ മരക്കഷ്ണം
1976-ൽ സിൽവിയ എൽഒസ്സ എന്ന 590 അടി നീളമുള്ള ചരക്കുകപ്പൽ മുങ്ങിയപ്പോഴും ഇതുതന്നെ സംഭവിച്ചു. സിൽവിയ ആഴക്കടലിൽ മറഞ്ഞു എന്നതിന് തെളിവായി ആകെ കിട്ടിയത് വെള്ളത്തിൽ പൊങ്ങിക്കിടന്ന ‘എൽഒസ്സ’എന്നെഴുതിയ ഒരു മരക്കഷണം മാത്രമായിരുന്നു. ഇത്രയും വലിയൊരു കപ്പൽ മുങ്ങുന്നതിന് മുൻപായി എന്തുകൊണ്ട് ഒരു അടിയന്തര സന്ദേശമയയ്‌ക്കാൻ കഴിഞ്ഞില്ല എന്നത് ഇന്നും ദുരൂഹത ഉയർത്തുന്നു. മുങ്ങുന്നതിന് മുൻപായി കപ്പലുകളിൽനിന്നുണ്ടാകുന്ന എസ്ഒഎസ് ലഭിക്കുന്ന രക്ഷാ പ്രവർത്തകർക്ക് ചിലരെയെങ്കിലും രക്ഷിക്കാൻ കഴിയാറുണ്ട്. എന്നാൽ, അപ്രത്യക്ഷരായവരിൽ നിന്നുണ്ടായ എസ്ഒഎസുകൾക്ക് എന്തു സംഭവിച്ചു.
∙ വിച്ച് ക്രാഫ്റ്റ്
കപ്പൽ അപകടത്തിൽപ്പെടുകയും കെട്ടിവലിച്ചുകൊണ്ടുപോകാൻ സഹായമഭ്യർത്ഥിച്ച് സന്ദേശമയച്ച് കാത്തിരിക്കുന്നതിനിടെ ദുരൂഹമായി അപ്രത്യക്ഷമാകുകയും ചെയ്ത നൗകയാണ് ‘വിച്ച് ക്രാഫ്‌റ്റ്’. 1967 ഡിസംബർ രണ്ടിനാണ് സംഭവം. വളരെ മനോഹരവും ശാന്തവുമായ സായാഹ്നമായിരുന്നു അന്നത്തേത്. ഒരു ഹോട്ടൽ ഉടമയായ ഡാൻ ബറാക് ഫാ.ഹോർഗനുമൊത്ത് സ്വന്തം നൗകയായ വിച്ച് ക്രാഫ്‌റ്റിൽ കടലിൽ ഒരു യാത്രയ്‌ക്ക് പുറപ്പെട്ടു. ക്രിസ്‌മസ് അടുത്ത കാലമായതിനാൽ മയാമി തീരത്തെ ദീപാലങ്കാരങ്ങൾ കാണുകയായിരുന്നു ലക്ഷ്യം. ഇരുവരും കുറേനേരം കാഴ്‌ചകൾ കണ്ട് തീരക്കടലിലൂടെ നൗകയോടിച്ചു. പിന്നീട് ഒരു മൈൽ അകലെയുള്ള ബോയ്-7 തുറമുഖത്തേക്ക് ബറാക്ക് നൗക പായിച്ചു. കൃത്യം ഒൻപതുമണിക്ക് ആർസിസി മയാമിയിൽ ബറാക്കിന്റെ ഒരു സന്ദേശം ലഭിച്ചു. ഒട്ടും പരിഭ്രമമില്ലാത്ത ശബ്‌ദമായിരുന്നു ബറാക്കിന്റേത്. നൗകയുടെ അടിത്തട്ടിൽ എന്തോ സംഭവിച്ചു. നൗക കരയിലേക്ക് കെട്ടിവലിച്ചുകൊണ്ടു പോകണം. അടിയന്തരസന്ദേശമല്ലാതിരുന്നിട്ടും കോസ്‌റ്റ് ഗാർഡ് ഉടൻതന്നെ പുറപ്പെട്ടു. 19 മിനിട്ടുകൊണ്ട് ബറാക്ക് സൂചിപ്പിച്ചിരുന്ന കടൽഭാഗത്ത് അവർ എത്തി. സെർച്ച് ലൈറ്റുകൾ അവർ കടലിന്റെ എല്ലാ ഭാഗത്തേക്കും തെളിച്ചു.
എവിടെയും വിച്ച്‌ക്രാഫ്‌റ്റിനെ കാണാനുണ്ടായിരുന്നില്ല. 19 മിനിട്ടുകൊണ്ട് എന്താണ് സംഭവിച്ചത്. മുങ്ങാത്ത തരത്തിൽ നിർമ്മിച്ചിട്ടുള്ളതായിരുന്നു ആ നൗക. കടൽപ്പരപ്പിൽ ലൈഫ് ജാക്കറ്റുകളോ മൃതദേഹങ്ങളോ കപ്പലിന്റെ അവശേഷിപ്പായ എന്തെങ്കിലും സാധനമോ കണ്ടെത്താനായില്ല. ഈ 19 മിനിട്ടിനിടയിൽ ബറാക്ക് മറ്റൊരു സന്ദേശം ആർസിസി മയാമിയിലേക്കയയ്‌ക്കുകയോ ഇരുട്ടിൽ കപ്പലിന്റെ സ്‌ഥാനം വെളിപ്പെടുത്തുന്നതിന് ആകാശത്ത് അടയാള വെളിച്ചം കത്തിക്കുകയോ ചെയ്‌തില്ല. ഇതിനൊന്നും കഴിയാതെ പോയത് എന്തുകൊണ്ടെന്ന ചോദ്യത്തിനു പക്ഷേ, ഇപ്പോഴും ഉത്തരമില്ല. കോസ്‌റ്റ് ഗാർഡ് മണിക്കൂറുകളോളം കടലിൽ തിരച്ചിൽ നടത്തി. 1,200 ചതുരശ്രമൈലാണ് അവർ പിന്നിട്ടത്. കോസ്‌റ്റ് ഗാർഡിന്റെ കപ്പലിന് പുറമേ മറ്റ് പല സ്വകാര്യ ബോട്ടുകളും തിരച്ചിലിൽ പങ്കെടുത്തു. എല്ലാം നിഷ്‌ഫലമായി. ഡിസംബർ 28-ന് തിരച്ചിൽ നിർത്തിവച്ചു. ഇതിനകം 24,500 ചതുരശ്ര മൈലാണ് അവർ അരിച്ചുപെറുക്കിയത്. പക്ഷേ, ഒന്നും കണ്ടെത്താനായില്ല.
സുരക്ഷാകാര്യത്തിൽ ബറാക്ക് വളരെ കരുതലുള്ളതായിരുന്നു. ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒട്ടേറെ ഉപകരണങ്ങൾ നൗകയിലുണ്ടായിരുന്നു. പക്ഷേ, ഇതൊന്നും ബറാക്കിനെയോ ഫാ.ഹോർഗനയോ രക്ഷിക്കാൻ കഴിയുന്നതായിരുന്നില്ല.
∙ മാഞ്ഞുപോയ ജെറ്റ്
1991-ൽ ഹാലോവനിൽ ഗ്രുമ്മൻ കൗഗർ ജറ്റിന് സംഭവിച്ചതും ഏതാണ്ട് ഇതേപൊലൊരു വിധിയാണ്. റഡാർ കൺട്രോളർമാർ പിന്തുടർന്നുകൊണ്ടിരുന്ന ജറ്റ് ഒരപായസൂചനയുമില്ലാതെ സ്‌ക്രീനിൽനിന്ന് പെട്ടെന്ന് മാഞ്ഞുപോവുകയായിരുന്നു. ജോൺ വെർഡി പൈലറ്റും പോൾ ലുക്കാറിസ് കോ-പൈലറ്റുമായ കൗഗർ തല്ലാഹസ്സേയിലേക്ക് പോകുകയായിരുന്നു. നിമിഷങ്ങൾക്കു മുൻപാണ് വെർഡിയുടെ ശബ്‌ദം റിസീവറിൽ കേട്ടത്. 25,300 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം 29,000 അടിയിലേക്ക് ഉയർത്തുന്നതിന് വെർഡി അനുമതി ചോദിച്ചു. റഡാർ കേന്ദ്രം ഉടൻ അനുമതി നൽകി.
വിമാനം ഉയരത്തിലേക്ക് പറന്നു തുടങ്ങി. സ്‌ക്രീനിൽ കൺട്രോളർമാർ വിമാനത്തിന്റെ പാത പിന്തുടർന്നു. എല്ലാം ശുഭകരമായി നടക്കുന്നു. മറ്റ് വിമാനങ്ങളും കുഴപ്പങ്ങൾ ഒന്നുമില്ലാതെ പറക്കുന്നു. കൗഗർ ഉയരുന്നതിനിടെ വെർഡിയുടെ ശബ്‌ദം പിന്നീട് കേട്ടില്ല. പക്ഷേ, വിമാനം റഡാർ സ്‌ക്രീനിൽ അവർ കാണുന്നുണ്ടായിരുന്നു. നോക്കിയിരിക്കെയാണ് വിമാനം മാഞ്ഞുപോയത്. എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസ്സിലായില്ല. എന്തെങ്കിലും സാങ്കേതികത്തകരാറായിരുന്നോ എന്നും ഉറപ്പില്ല. പക്ഷേ, കൺട്രോൾ റൂമിൽ ഒരു‘മേയ് ഡേ’സന്ദേശവും എത്തിയില്ല. വിമാനം അതിന്റെ നിശ്‌ചിത ഉയരത്തിലേക്ക് എത്തിയിരിക്കില്ല. അതിനുമൻപേ കടലിൽ വീണിരിക്കണം എന്നാണ് കൺട്രോൾ റൂമിൽ ഉള്ളവർ പറഞ്ഞത്. ഉയരം കയറുന്നതിനിടെ അത് അപ്രത്യക്ഷമായി.
ബെർമുഡ ട്രയാംഗിളിന് മുകളിൽ ഉണ്ടാകുന്ന ഇത്തരം അപകടങ്ങൾ ആ പ്രദേശത്തിന്റെ പ്രത്യേക പ്രതിഭാസംകൊണ്ടാണ് സംഭവിക്കുന്നതെന്ന് തെളിയിക്കാൻ ശാസ്‌ത്രീയമായ നിഗമനങ്ങൾ ഒന്നും ഇല്ല. ബെർമുഡയിൽ ഉണ്ടായതിനേക്കാൾ കൂടുതൽ അപകടങ്ങൾ കടലിന്റെ മറ്റു ഭാഗങ്ങളിൽ നടന്നിട്ടുള്ളതായി ചൂണ്ടിക്കാട്ടുന്നുണ്ട്. ബെർമുഡയിലെ കടലിൽനിന്നുണ്ടാകുന്ന മീഥെയ്ൻ വാതകം ദുരന്തകാരണമാകുന്നുവെന്നും അവിടെ വടക്കുനോക്കിയന്ത്രങ്ങളിൽ ഉണ്ടാകുന്ന താളംതെറ്റൽ കാരണം ദിശതെറ്റിപ്പോകുന്നത് അപകടത്തിലേക്ക് നയിക്കുന്നുവെന്നും അഭിപ്രായമുണ്ട്.
ഇത് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതല്ല. ചന്ദ്രന്റെ ഗതിയുമായി ബന്ധപ്പെട്ട് കാന്തിക വ്യതിയാനം ഉണ്ടാകുന്നതായി ഡോ. എ. ജെ. യെൽകിൻസ് തന്റെ പഠനത്തിൽ പറയുന്നുണ്ട്. എല്ലാവർഷവും ആഗസ്‌റ്റിൽ വടക്കുനോക്കിയന്ത്രത്തിൽ കാന്തികമാറ്റം കാണുന്നുണ്ടെന്ന് ഡോ. സിൻകിയും പറയുന്നു. എന്തുകൊണ്ട് ഈ മാറ്റമുണ്ടാകുന്നു എന്നതിനെപ്പറ്റി ഇരുവരും വിശദാംശങ്ങൾ നൽകുന്നില്ല. വിമാനങ്ങളും കപ്പലുകളും ഇങ്ങനെ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായി എന്നത് സത്യമായി അവശേഷിക്കുന്നു
English Summary: Want To Visit Bermuda Triangle? Here is 'Devil's Triangle's Startling Real Story