കഥകളുടെയും ഐതിഹ്യങ്ങളുടെയും സുകൃതം കൂടിയാണ് ആറ്റുകാൽ ക്ഷേത്രം. ശിവപാർവതിമാരുടെ അവതാരമായ പാലകന്റെയും ദേവിയുടെയും കഥ തോറ്റംപാട്ടിലൂടെ ഭക്തർക്കു കേട്ടറിയാം
അധർമ്മത്തെ ചുട്ടെരിച്ച് പാണ്ഡ്യരാജ്യത്തു നിന്നെത്തി ആറ്റുകാലിൽ വിശ്രമിച്ച കണ്ണകീ ദേവിയുടെ കഥയും ഇഴചേർന്നു കിടക്കുന്നുണ്ട്.
മൂവായിരം സർപ്പങ്ങളെ മുടിയിൽ അണിഞ്ഞ്, പക്ഷി മൃഗാദികളെ അടക്കം അകമ്പടി കൂട്ടി, ഭൂത ഗണങ്ങളെയും ചേർത്ത് ദേവി ഒരുങ്ങും. അമ്മയെ വരവേൽക്കാൽ പാട്ടു കൊണ്ട് മേലാപ്പു തീർക്കും തോറ്റം പാട്ടുകാർ
ഇളം തെങ്ങോലകളും മാവിലകളും വാഴത്തൈകളും കുലവാഴകളും പനങ്കരിക്കും കൊണ്ട് അലങ്കരിച്ച പന്തലിൽ അമ്മയെ കുടിയിരുത്തുന്നതോടെ പത്തു ദിവസം നീണ്ട പൊങ്കാല ഉത്സവത്തിനു തുടക്കമാകും.
ശുദ്ധപുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക. പണ്ടാര അടുപ്പ് ഒരുക്കിയ സ്ഥലം വേലികെട്ടി തിരിക്കും. തോറ്റം പാട്ടിൽ കണ്ണകീ ചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിക്കഴിഞ്ഞയുടൻ ക്ഷേത്ര തന്ത്രി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തിക്ക് കൈമാറും.
''അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ" മന്ത്രങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിൽ സഹശാന്തി പണ്ടാര അടുപ്പ് ജ്വലിപ്പിക്കും. ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും മുഴങ്ങുമ്പോൾ അത് പൊങ്കാല വിളംബരമാകും.
റോഡുവക്കിലും വീട്ടു മുറ്റങ്ങളിലും ഒരുക്കുന്ന അടുപ്പുകളിലേക്ക് ആ ദീപം പകരുമ്പോൾ ആത്മ നിർവൃതി നേടിയ അനുഭൂതിയിലായിരിക്കും ഭക്തർ.