‘മ്യാവൂ മ്യാവൂ...’ കേട്ടാണ് പുണെ മാർവൽ ബൗണ്ടി പാർപ്പിടസമുച്ചയത്തിലെ താമസക്കാരുടെ ദിവസം തുടങ്ങുന്നത്.
രാത്രി വൈകും വരെ പൂച്ചകളുടെ കരച്ചിൽ. ഇടയ്ക്ക് വരാന്തയിലും ലിഫ്റ്റിലുമൊക്കെ അവ മിന്നിമറയും. ഫ്ലാറ്റുകൾക്കുള്ളിലും പൂച്ചകൾ കയറിയതോടെ കൗതുകം പരാതിക്കു വഴി മാറി.
ഒൻപതാം നിലയിലെ താമസക്കാരിയാണ് പൂച്ചയെ വളർത്തുന്നതെന്നു കണ്ടെത്തി.
പുണെ മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർ ഫ്ലാറ്റ് തുറന്നപ്പോൾ ഞെട്ടി, സർവത്ര പൂച്ചകൾ!
എണ്ണമെടുത്തപ്പോൾ 300ൽ അധികം. അലഞ്ഞുതിരിയുന്നവയും അപകടത്തിൽപെട്ടവയുമൊക്കെയായ പൂച്ചകൾക്ക് അഭയമൊരുക്കുകയാണ് താമസക്കാരി.
പൂച്ചകളുടെ കരച്ചിലും ദുർഗന്ധവും പ്രയാസമുണ്ടാക്കുന്നെന്ന മറ്റു ഫ്ലാറ്റുടമകളുടെ പരാതിയിലായിരുന്നു പരിശോധന. 2 ദിവസത്തിനുള്ളിൽ പൂച്ചകളെ മാറ്റാൻ നോട്ടിസ് നൽകി.