വംശീയകലാപത്തിൽ മുറിവേറ്റ മണിപ്പുരിലെ ഗ്രാമങ്ങളിലൂടെ, ജനങ്ങളുടെ സ്നേഹാഭിവാദ്യമേറ്റ് രാഹുൽ ഗാന്ധിയുടെ യാത്ര
തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവുമധികം സുരക്ഷാഭീഷണി നേരിട്ട യാത്രകളിലൊന്ന് പിന്നിട്ട് അദ്ദേഹം ഇന്നലെ രാത്രി നാഗാലാൻഡിലെത്തി.
മണിപ്പുർ അതിർത്തിയിലെ മലനിരകളിലൂടെയുള്ള അതീവ ദുർഘടപാതയിൽ മണിക്കൂറുകൾ സഞ്ചരിച്ചാണ് അദ്ദേഹം നാഗാലാൻഡിന്റെ പ്രവേശന പട്ടണമായ ഖുസാമയിലെത്തിയത്.
മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ നിന്ന് രാവിലെ 7.30 ന് ഭാരത് ജോഡോ ന്യായ് യാത്രയുടെ രണ്ടാം ദിനമാരംഭിച്ച രാഹുലിനെ വരവേൽക്കാൻ ജനം റോഡിന് ഇരുവശവും അണിനിരന്നു.
കലാപമാരംഭിച്ച ശേഷം ദേശീയതലത്തിലെ ഒരു രാഷ്ട്രീയ നേതാവും എത്താത്ത വഴികളിലൂടെയായിരുന്നു യാത്ര. നൃത്തച്ചുവടുകൾ വച്ചും പാട്ടുകൾ പാടിയും ഗോത്രവിഭാഗങ്ങൾ സ്വാഗതമോതി.
‘മോദി ഇതുവരെ നിങ്ങൾക്കരികിലെത്തിയോ? ഞാൻ നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങളുടെ വേദന എനിക്കു മനസ്സിലാകും’ – കവലകളിൽ ജനങ്ങൾക്കിടയിലേക്കിറങ്ങി രാഹുൽ ആവർത്തിച്ചു പറഞ്ഞു.