രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണര്‍. ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയ സെമി ഫൈനലിലെത്താതെ പുറത്തായിരുന്നു. ഇന്ത്യയ്ക്കെതിരായ സൂപ്പർ 8 പോരാട്ടമാണ് താരത്തിന്റെ കരിയറിലെ അവസാന രാജ്യാന്തര മത്സരം
ട്വന്റി20 ലോകകപ്പിനു ശേഷം രാജ്യാന്തര കരിയർ അവസാനിപ്പിക്കുമെന്നു വാർണർ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്.
അടുത്ത വർഷം നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്കായി കളിക്കാൻ താൽപര്യമുണ്ടെന്ന് വാർണർ മുൻപൊരിക്കൽ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരെയാണ് വാർണര്‍ അവസാനമായി ഏകദിനത്തിൽ കളിക്കാനിറങ്ങിയത്. ഈ വര്‍ഷം പാക്കിസ്ഥാനെതിരെ ടെസ്റ്റു മത്സരവും കളിച്ചിരുന്നു.
2015, 2023 വർഷങ്ങളിൽ ഏകദിന ലോകകപ്പും 2021 ൽ ട്വന്റി20 ലോകകപ്പും നേടിയ ടീമുകളിൽ താരം കളിച്ചിട്ടുണ്ട്. 2021 ലെ ട്വന്റി20 ലോകകപ്പിൽ ടൂർണമെന്റിലെ താരവും വാർണറായിരുന്നു.
ഓസ്ട്രേലിയയ്ക്കായി ലോക ടെസ്റ്റ് ചാംപ്യൻഷിപ് കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.2009 ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി20യിലാണ് വാർണർ ഓസ്ട്രേലിയയ്ക്കായി അരങ്ങേറിയത്. ഇതേ വർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലും കളിച്ചു.
2011 ൽ ന്യൂസീലൻഡിനെതിരായിട്ടായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. ടെസ്റ്റിൽ 112 മത്സരങ്ങളിൽനിന്ന് 26 സെഞ്ചറികളുൾപ്പെടെ 8786 റൺസ് വാർണർ നേടി. ഏകദിനത്തിൽ 161 മത്സരങ്ങളിൽനിന്ന് 6932 റൺസും, ട്വന്റി20യിൽ 110 മത്സരങ്ങളിൽനിന്ന് 3277 റൺസും വാർണർ അടിച്ചെടുത്തു.
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ വാർണർ ഇനിയും കളിച്ചേക്കും.