പരസ്ത്രീ ബന്ധമുള്ളവരും ശിക്ഷിക്കപ്പെടണം: ഹൃതിക്കിനെതിരെ ആഞ്ഞടിച്ച് കങ്കണ

സ്ത്രീകളെ ചൂഷണം ചെയ്യുന്നവർ മാത്രമല്ല പരസ്ത്രീ ബന്ധമുള്ളവരും ശിക്ഷിക്കപ്പെടണമെന്നും കങ്കണ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹൃതിക് റോഷനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് കങ്കണ ഇങ്ങനെ പ്രതികരിച്ചത്. ''ചിലയാളുകൾ ഭാര്യമാരെ ട്രോഫി പോലെ സൂക്ഷിക്കും, ചെറുപ്പക്കാരികളെ കൊണ്ടു നടക്കും'' അവരും ശിക്ഷിക്കപ്പെടണം.– കങ്കണ പറയുന്നു.

ഹൃതിക്കിനൊപ്പം ആരും ജോലി ചെയ്യാന്‍ തയാറാകരുതെന്നും കങ്കണ അഭിമുഖത്തില്‍ പറഞ്ഞു. ചലച്ചിത്രമേഖലയിൽ സ്ത്രീകളോട് മാന്യമായി പെരുമാറാനറിയാത്ത ഒരുപാടുപേർ ഇന്നുമുണ്ടെന്നും വികാസിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം സത്യമാണെന്നും കങ്കണ പറയുന്നു.

ബിടൗണിനെ ഞെട്ടിച്ചുകൊണ്ടാണ് തനു ശ്രീ ദത്ത മീ ടൂ വിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. ഉപദ്രവിച്ചയാളുടെ പേരു തുറന്നു പറയാൻ ധൈര്യം കാണിച്ച തനുശ്രീയെ പിന്തുണച്ചുകൊണ്ടെത്തിയ ബോളിവുഡ് നടി കങ്കണാ റണാവത്തിനും മീ ടൂ വിലൂടെ ചിലത് ലോകത്തോട് തുറന്നു പറയാനുണ്ടായിരുന്നു. കങ്കണയ്ക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ക്വീൻ എന്ന ചിത്രത്തിലെ സംവിധായകനെതിരെയാണ് കങ്കണ ആരോപണമുന്നയിച്ചത്.

സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് വികാസ് ബഹലിൽ നിന്നുണ്ടായ പലപെരുമാറ്റങ്ങളും തന്നിൽ അസ്വസ്ഥത ഉളവാക്കിയിരുന്നുവെന്നും കങ്കണ പറയുന്നു. എപ്പോൾ കണ്ടാലും തന്നെ ആലിംഗനം ചെയ്യുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നെന്നും അപ്പോഴൊക്കെ അയാളുടെ മുഖം തന്റെ കഴുത്തിൽ ചേർത്തുവയ്ക്കുമായിരുന്നുവെന്നും കങ്കണ വെളിപ്പെടുത്തുന്നു. ബലമായി ചെയ്യുന്ന ഈ ആലിംഗനത്തിൽ നിന്നു രക്ഷപെടാൻ പലതവണ ബലംപ്രയോഗിക്കേണ്ടി വന്നിട്ടുണ്ടെന്നും സാധിക്കുന്ന സമയത്തൊക്കെ അയാളിൽ നിന്നും അകലം പാലിക്കാൻ താൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും നടി പറയുന്നു.

വികാസിനെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു നടി രംഗത്തു വന്നിരുന്നെങ്കിലും ആ പരാതി തള്ളിപ്പോകുകയായിരുന്നെന്നും അവർ പറയുന്നു. യുവതി വെളിപ്പെടുത്തൽ നടത്തിയ സമയത്ത് താനവർക്ക് പിന്തുണ നൽകിയിരുന്നുവെന്നും നടി പറയുന്നു.