കലങ്ങിയ കണ്ണും ഇടറിയ മനസ്സുമായി പ്രിയ പിതാവിനെ തിരഞ്ഞ് മക്കൾ; ഒടുവിൽ കണ്ടെത്തി ചേതനയറ്റ ശരീരം!
ജിദ്ദ ∙ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി കുവൈത്തിനും മക്കയ്ക്കുമിടയിൽ കരഞ്ഞു കലങ്ങിയ കണ്ണും ഇടറിയ മനസുമായി രണ്ടു മക്കൾ യാത്ര ചെയ്യുന്നുണ്ടായിരുന്നു.
ജിദ്ദ ∙ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി കുവൈത്തിനും മക്കയ്ക്കുമിടയിൽ കരഞ്ഞു കലങ്ങിയ കണ്ണും ഇടറിയ മനസുമായി രണ്ടു മക്കൾ യാത്ര ചെയ്യുന്നുണ്ടായിരുന്നു.
ജിദ്ദ ∙ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി കുവൈത്തിനും മക്കയ്ക്കുമിടയിൽ കരഞ്ഞു കലങ്ങിയ കണ്ണും ഇടറിയ മനസുമായി രണ്ടു മക്കൾ യാത്ര ചെയ്യുന്നുണ്ടായിരുന്നു.
ജിദ്ദ ∙ കഴിഞ്ഞ ഒന്നര മാസത്തിലേറെയായി കുവൈത്തിനും മക്കയ്ക്കുമിടയിൽ കരഞ്ഞു കലങ്ങിയ കണ്ണും ഇടറിയ മനസുമായി രണ്ടു മക്കൾ യാത്ര ചെയ്യുന്നുണ്ടായിരുന്നു. ജൂൺ 22ന് ഹജ് കർമ്മത്തിനിടെ കാണാതായ തങ്ങളുടെ പ്രിയപ്പെട്ട പിതാവിനെ തേടിയുള്ള യാത്രയിൽ കണ്ണീരു മാത്രമായിരുന്നു അകമ്പടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ലക്ഷകണക്കിന് തീർഥാടകർക്കിടയിൽനിന്ന് കാണാതായ തങ്ങളുടെ പിതാവിനെ തേടിയായിരുന്നു അവരുടെ യാത്ര. മലപ്പുറം വാഴയൂർ തിരുത്തിയാട് മണ്ണിൽകടവത്ത് മുഹമ്മദ് മാസ്റ്ററെ(72)യാണ് മിനയിലെ ആൾക്കൂട്ടത്തിനിടയിൽനിന്ന് കാണാതായത്. കൊടുംചൂടിൽ തളർന്ന് വഴിയിലെവിടെയെങ്കിലും വിശ്രമിക്കുന്നുണ്ടാകും, ഉടൻ തിരിച്ചെത്തുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പക്ഷെ, പ്രതീക്ഷകൾക്ക് ഓരോ ദിവസവും കനം കുറയുകയും ആശങ്കക്ക് ഭാരം കൂടുകയും ചെയ്തു. എങ്കിലും മക്കളും സാമൂഹ്യപ്രവർത്തകരും മുഹമ്മദ് മാസ്റ്ററെ അന്വേഷിച്ചുകൊണ്ടിരുന്നു. പ്രതീക്ഷ മാത്രം ബാക്കിയായി. ഭാര്യയ്ക്കൊപ്പമായിരുന്നു മുഹമ്മദ് മാസ്റ്റർ ഹജ് നിർവഹിക്കാനെത്തിയത്.
ഏതാനും ദിവസം മുമ്പാണ് മക്കയിലെ പൊലീസ് ഉദ്യോഗസ്ഥർ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ വിളിച്ച് മുഹമ്മദ് മാസ്റ്ററുടെ മരണം സ്ഥിരീകരിച്ചത്. കുവൈത്തിൽനിന്ന് മക്കളായ സൽമാനും റിയാസും കുടുംബത്തോടൊപ്പം ഉടൻ മക്കയിലേക്ക് തിരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അവർ കണ്ണീർക്കണ്ണുമായി യാത്ര ചെയ്ത അതേവഴിയിലൂടെ.
കഴിഞ്ഞ ദിവസം മക്കയിലെത്തിയ റിയാസും സൽമാനും പിതാവിന്റെ ചേതനയറ്റ ശരീരം കണ്ടു. വൈകിട്ട് മക്കയിലെ ഹറം മസ്ജിദിൽ ലക്ഷകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ മയ്യിത്ത് നമസ്കാരവും കഴിഞ്ഞ് ജന്നത്തുൽ മുഅല്ലയിൽ കബറടക്കവും നടന്നു. പിതാവിന്റെ മയ്യിത്ത് ഖബറിലേക്കെടുത്ത് വച്ചത് റിയാസും സൽമാനും കൂടിയായിരുന്നു. സഹായത്തിന് മക്കയിലെ സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂരും. പിതാവിനെ തേടിയുള്ള മക്കളുടെയും പ്രിയപ്പെട്ടവരുടെയും ഒന്നര മാസത്തെ കാത്തിരിപ്പിനാണ് ബുധനാഴ്ച വൈകിട്ട് മക്കയിൽ അവസാനമായത്.
ഉറ്റവരെ തേടുന്നവരുടെ മനസിൽ വിങ്ങലവസാനിക്കാറില്ല. ഓരോ മനുഷ്യരെ കാണുമ്പോഴും അത് കാണാതെ പോയ തന്റെ പ്രിയപ്പെട്ടവരാണെന്ന് മനസുറപ്പിക്കും. അവരല്ലെന്ന് അറിയുമ്പോൾ കണ്ണുകൾ വീണ്ടും തിരച്ചിൽ തുടങ്ങും. ഹൃദയം വിങ്ങലടക്കാതെ പിടച്ചുകൊണ്ടേയിരിക്കും. മക്കളുടെ കണ്ണുകൾ പിതാവിനെ തേടിയുള്ള യാത്ര അവസാനിപ്പിച്ചിരിക്കുന്നു. ഇനി ഓർമ്മകളുടെ കണ്ണുകൾ മാത്രം ബാക്കി.
മക്കയിൽനിന്ന് പിതാവിന്റെ കബറടക്കവും കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെ റിയാസ് ഇന്നലെ തായിഫിന് 200 കിലോമീറ്ററകലെ റിദ് വാൻ എന്ന സ്ഥലത്ത് റോഡപകടത്തിൽ മരിച്ചു. വിധി ഓരോ മനുഷ്യർക്കും എന്താണ് കാത്തുവച്ചിരിക്കുന്നതെന്ന് ആരറിയുന്നു. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം റോഡ് മാർഗം കുവൈത്തിലേക്ക് തിരിച്ചതായിരുന്നു റിയാസ്.
കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇതുവഴി റിയാസ് യാത്ര ചെയ്തിരുന്നു. വഴിയിലെവിടെയങ്കിലും കാണാതായ തന്റെ പിതാവുണ്ടോ എന്നറിയാനുള്ള യാത്ര. ഇന്നലെ റിയാസ് തിരിച്ചുപോകുമ്പോൾ അയാളുടെ കണ്ണിലാകമാനം കണ്ണീരായിരിക്കണം. ഇനിയൊരിക്കലും പിതാവ് തിരിച്ചുവരില്ലെന്ന സങ്കടം കൊണ്ടു ഉള്ളുപൊള്ളിയൊഴുകിയ കണ്ണീർ. വഴിയോരത്ത് പ്രത്യക്ഷപ്പെടുന്ന മനുഷ്യരൊന്നും ഈ അവസാനത്തെ യാത്രയിൽ അയാളെ മോഹിപ്പിച്ചിട്ടുണ്ടാകില്ല.
റോഡപകടം റിയാസിന്റെ ജീവനുമായി കടന്നുപോയി. സങ്കടത്തിന് മേൽ സങ്കടങ്ങൾ ഉറ്റിയിറ്റു വീഴുന്നു. റിയാസ് ഉപ്പയെ തേടി നടന്ന വഴികളിപ്പോൾ സങ്കടത്തിന്റെ പാതയായി തീർന്നിരിക്കുന്നു. ഓർക്കുന്തോറും സങ്കടത്തിന്റെ പൊടിക്കാറ്റടിച്ചു വീശുന്നു.