'കാശുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു അവൻ, ഈ നഷ്ടങ്ങൾക്ക് ഞാൻ എങ്ങനെ പരിഹാരം കാണും?' തീരാവേദനയിൽ അഫാന്റെ പിതാവ് നാട്ടിൽ

തീരാവേദനയുമായി വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ പിതാവ് സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങി. ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട എയർഇന്ത്യാ വിമാനത്തിൽ വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് തിരുവനന്തപുരത്ത് എത്തിയത്.
തീരാവേദനയുമായി വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ പിതാവ് സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങി. ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട എയർഇന്ത്യാ വിമാനത്തിൽ വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് തിരുവനന്തപുരത്ത് എത്തിയത്.
തീരാവേദനയുമായി വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ പിതാവ് സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങി. ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട എയർഇന്ത്യാ വിമാനത്തിൽ വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് തിരുവനന്തപുരത്ത് എത്തിയത്.
ദമാം ∙ തീരാവേദനയുമായി വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാന്റെ പിതാവ് സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങി. ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട എയർഇന്ത്യാ വിമാനത്തിൽ വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് തിരുവനന്തപുരത്ത് എത്തിയത്. യാത്രാ തടസ്സങ്ങളും നിയമപരമായ പ്രശ്നങ്ങളും പരിഹരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങി വഴി തെളിഞ്ഞത്.
കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയിലെ പ്രതിയുടെ പിതാവ് പ്രവാസിയാണെന്നും സൗദിയിലുണ്ടെന്നും അറിഞ്ഞതിനെ തുടർന്നാണ് പെരുമല സൽമാസ് ഹൗസിൽ അബ്ദുൽ റഹിം എന്ന പ്രവാസിയുടെ ജീവിതം പുറംലോകമറിഞ്ഞത്. കോവിഡ് കാലത്ത് കച്ചവടം തകർന്നതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി, മൂന്നു വർഷത്തോളമായി ഇഖാമ പുതുക്കാനാവാതെ നിയമകുരുക്കിലായി 7 വർഷമായി നാട്ടിലേക്ക് പോകാനാവാതെ കഴിയുന്നതിനിടെയാണ് പ്രിയപ്പെട്ടവരെല്ലാം കൊലചെയ്യപ്പെട്ടെന്ന വാർത്തയെത്തിയത്. ഏറെ സ്നേഹിച്ച് വാത്സല്യത്തോടെ വളർത്തിയ, തന്റെ പ്രശ്നങ്ങളെല്ലാം അറിയുന്ന മകൻ അഫാനാണ് ഈ അരുംകൊല എല്ലാം നടത്തിയത് എന്ന് അറിഞ്ഞപ്പോഴാണ് അബ്ദുൽ റഹിം ആകെ തകർന്നത്. താൻ അകപ്പെട്ട നിയമകുഴപ്പങ്ങളും സാമ്പത്തിക പ്രശ്നങ്ങളും പരിഹരിച്ച് ഒരു നാൾ നാട്ടിലേക്ക് മടങ്ങാനാവുമെന്നും, പ്രിയപ്പെട്ടവർ കാത്തിരിക്കുന്നുവെന്നുമുള്ള പ്രത്യാശയായിരുന്നു ഇക്കാലമത്രയും അബ്ദുൽ റഹിമിനെ സൗദിയിൽ പിടിച്ചുനിർത്തിയത്. കൂട്ടക്കൊലപാതകമെന്ന ദുരന്തത്തിനൊടുവിൽ പ്രതീക്ഷ കൈവിട്ട് തളർന്നിരുന്ന അബ്ദുൽ റഹിമിനെ നാട്ടിലെത്തിക്കാൻ വഴിതെളിയിച്ചത് സൗദിയിലെ ജീവകാരുണ്യപ്രവർത്തകനും ലോകകേരളാ സഭാംഗവുമായ നാസ് വക്കം നടത്തിയ ഇടപെടലാണ്.
സംഭവങ്ങളെ തുടർന്ന് നാസ് വക്കം തളർന്നിരുന്ന അബ്ദുൽ റഹിമിനെ സമാധാനിപ്പിച്ച് നേരെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയി, നിയമപ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കി. സൗദി പാസ്പോർട്ട് വകുപ്പിന്റെ (ജാവസാത്ത്) സിസ്റ്റം മുഖാന്തരം നിയമപ്രശ്നങ്ങളോ കേസോ മറ്റു കാര്യങ്ങളോ ഉണ്ടോ എന്നു പരിശോധിച്ചപ്പോൾ ഒരു തരത്തിലുള്ള കേസും ഇദ്ദേഹത്തിന്റെ പേരിലില്ലെന്ന് മനസ്സിലായി. റിയാദിൽ നിന്നും മാറി നിൽക്കുന്നതിനാൽ സ്പോൺസർ പരാതിപ്പെട്ട് ഒളിച്ചോടിയതായുള്ള ‘ഹുറുബ്’ കേസിൽപ്പെടുത്തിയിട്ടുണ്ടോ എന്ന സംശയം അബ്ദുൽ റഹിമിന് നേരത്തെ തന്നെയുണ്ടായിരുന്നു. ഇരുപത്തിയഞ്ചു വർഷമായി പ്രവാസിയായ അബ്ദുൽ റഹിം വർഷങ്ങളായി റിയാദിൽ കാർ സ്പെയർപാർട്സിന്റെ കച്ചവടം നടത്തിവരികയായിരുന്നു. അതൊക്കെ നഷ്ടമായി കടബാധ്യത തലക്കു മുകളിലായതോടെയാണ് ഒന്നര മാസം മുൻപ് ദമാമിലെത്തി ഇവിടെയുള്ള കടയിൽ ജോലി ചെയ്തത്.
അതിനാൽ കുറെക്കാലമായി സ്പോൺസറെ കണ്ടിട്ടുമില്ല ബന്ധപ്പെട്ടിട്ടുമില്ലായിരുന്നു. സിസ്റ്റം പരിശോധിച്ചപ്പോഴാണ് അങ്ങനെയൊരു കേസും സ്പോൺസർ നൽകിയിട്ടില്ലെന്ന് മനസ്സിലായത്. പക്ഷേ ഇതിനോടകം ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് മൂന്ന് വർഷം കഴിഞ്ഞിരുന്നു. മൂന്ന് വർഷത്തെ ഇഖാമ ഫീസും, ലെവിയും പുതുക്കാൻ വൈകിയതിനുള്ള പിഴയും അടക്കം ഏകദേശം അൻപതിനായിരത്തോളം റിയാൽ ഒടുക്കിയെങ്കിൽ മാത്രമേ നിയമകുരുക്ക് ഒഴിവാക്കി നാട്ടിലേക്കുള്ള യാത്ര രേഖ ശരിയാവുകയുള്ളു. എന്നാൽ ഇത്രയും വലിയ തുക കണ്ടെത്താൻ ഒരു മാർഗവും റഹിമിന് മുന്നിലുണ്ടായിരുന്നില്ല. പൊളിഞ്ഞുപോയ കച്ചവടത്തിന്റെ പേരിലുള്ള വൻ സാമ്പത്തികബാധ്യതയും ബാക്കിയുണ്ട്. ഇയാളുടെ ദുരന്ത കഥ വാർത്തകളിലൂടെ അറിഞ്ഞ ബിസിനസ് പ്രമുഖനായ ഡോ. സിദ്ദീഖ് അഹമ്മദിനെ പോലുള്ളവർ മതിയായ സഹായം വാഗ്ദാനം ചെയ്ത് നാസ് വക്കത്തെ ബന്ധപ്പെട്ടിരുന്നു.
അനിശ്ചിതത്വങ്ങൾക്കൊടുവിൽ റഹിം നാട്ടിലേക്ക് വിമാനം കയറുമ്പോൾ കാത്തിരിക്കുന്നത് ജീവിതത്തിൽ അവസാനിക്കാത്ത ദുരന്തങ്ങളുടെ ബാക്കിപത്രം. അബ്ദുൽ റഹിം വ്യാഴാഴ്ച രാത്രി 12.15 നാണ് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചത്. വർഷങ്ങളായി റിയാദിൽ കാർസ്പെയർപാർട്സിന്റെ കട നടത്തുകയായിരുന്നു. കടങ്ങൾക്കൊപ്പം പലതരം പ്രശ്നങ്ങൾ ഒന്നിച്ചെത്തിയപ്പോൾ എല്ലാം കൈവിട്ടുപോവുകയായിരുന്നു. ഉത്തരം കൊടുക്കാനാവാതെ കടക്കാരിൽ നിന്ന് തൽക്കാലത്തേക്ക് മാറി നിൽക്കാനാണ് റഹിം ദമാമിലെത്തിയത്. അൽമുന സ്കൂളിന് സമീപത്തുള്ള ഒരു പെട്രോൾ പമ്പിന്റെ അരികിലുള്ള വാഹന ആക്സസറീസ് വിൽക്കുന്ന ഒരു ചെറിയ കടയിൽ ജോലിചെയ്ത് വരികയായിരുന്നു.
വീടും വസ്തുവുമൊക്ക വിറ്റ് കടവും ബാധ്യതകളും തീർക്കാനാവുമെന്ന കണക്കുകൂട്ടലിലും പ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമായിരുന്നു താനെന്ന് റഹിം പറഞ്ഞു. അഫാൻ തങ്ങളുടെ ആദ്യ പുത്രനായതു കൊണ്ട് ഒത്തിരി വാൽസല്യത്തോടെ വളർത്തി. സന്ദർശക വീസയിൽ അവനുൾപ്പെടെയാണ് വന്നത്. 10 മാസത്തോളം തനിക്കൊപ്പം റിയാദിൽ ഉണ്ടായിരുന്നു. കാറ്ററിങ്ങിനൊക്കെ പോയി അവൻ സ്വന്തമായി പണമൊക്കെ സമ്പാദിക്കുമെന്നാണ് അറിഞ്ഞിരുന്നത്. സംഭവത്തിന്റെ അടുത്ത ദിവസങ്ങളിലൊന്നും അവനെ വിളിച്ചിട്ട് ഫോണിൽ കിട്ടിയിരുന്നില്ല. ഇടയ്ക്കൊക്കെ കാശിന് വേണ്ടി ഭാര്യയുടെ അടുത്ത് വഴക്കിടാറുണ്ട് എന്നറിഞ്ഞിരുന്നു.
നാട്ടിലെത്തി ഭാര്യയെ കാണണം. അവൾക്കരികിലിരിക്കണം. എങ്ങനെ ഞാൻ ഈ നഷ്ടങ്ങൾക്കൊക്കെ പരിഹാരം കണ്ടെത്തും. ഏങ്ങനെ നാട്ടിലേക്കു മടങ്ങുമെന്ന് അറിയാതെ നിന്ന തനിക്ക് ഇത്രപെട്ടെന്ന് നാട്ടിലേക്ക് മടങ്ങാൻ വഴിതെളിയിച്ചത് നാസ് വക്കം ഇടപെട്ടതു കൊണ്ടാണെന്നും സഹായിക്കാൻ ആശ്വാസം പകരാൻ ഒപ്പം നിന്ന സൗദിയിലെ പ്രവാസി സമൂഹത്തിനും എന്റെ അവസ്ഥകൾ പുറംലോകത്തെത്തിച്ചു സഹായിച്ച മാധ്യമങ്ങൾക്കും കണ്ണുനീരോടെ വിമാനത്താവളത്തിൽ വച്ച് റഹിം നന്ദി പറഞ്ഞു.
'എന്റെ ജീവിതത്തിലെ ദുരന്തങ്ങളുടെ 7 വർഷം, കണക്കൂകൂട്ടലുകളും പ്രതീക്ഷകളുമെല്ലാം തകർന്നു'. കച്ചവടത്തിൽ തനിക്ക് സംഭവിച്ച പാളിച്ചകളെക്കുറിച്ചും കടബാധ്യതകളെക്കുറിച്ചും മകൻ അഫാൻ പറഞ്ഞതൊന്നും ശരിയല്ലെന്ന് നാട്ടിലേക്കുള്ള മടക്കത്തിനൊരുങ്ങുമ്പോൾ കണ്ണീരോടെ റഹിം പറഞ്ഞു.
കോവിഡിന് മുൻപ് വരെ തന്റെ കച്ചവടവും സ്ഥാപനവും നല്ല രീതിയിലാണ് നടന്നുവന്നിരുന്നത്. ലോക്ക്ഡൗണിനു ശേഷം വന്ന പ്രതിസന്ധിയാണ് സാമ്പത്തികബാധ്യതായായി മാറിയതെന്ന് റഹിം പറഞ്ഞു. അഫാന് സൗദിയിൽ നല്ല ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതിനിടെ എവിടെയാണ് എപ്പോഴാണ് മകന് തെറ്റിപ്പോയതെന്നും അറിയില്ലെന്നും റഹിം പറയുന്നു. സ്പോൺസറിന്റെ തന്നെ കട മാസം തോറം 6000 റിയാൽ വാടകയ്ക്കെടുത്ത് നടത്തുകയായിരുന്നു. കച്ചവടത്തിൽ നിന്നും ലഭിച്ച വരുമാനം ഉപയോഗിച്ചാണ് വീട് വച്ചതും വസ്തു വാങ്ങിയതും. ബന്ധുക്കളുമായൊക്കെ നല്ല സ്നേഹ സഹകരണത്തിൽ തന്നെയായിരുന്നു. കോവിഡിനു ശേഷമാണ് ബാധ്യതകൾ കൂടിയത്. തുടർന്ന് യമനികളുടെ അടുത്ത് നിന്നും പലിശക്ക് പൈസയെടുത്ത് കച്ചവടം ചെയ്തു. കടയുടെ ലൈസൻസും, ഇഖാമയുമടക്കമുള്ള രേഖകളും ഒരു സാക്ഷിയെയും നൽകിയാണ് കാശ് വാങ്ങിയിരുന്നത്.
‘പൈസ കടം വാങ്ങി കച്ചവടം ചെയ്ത് കാശ് അടക്കുന്നുണ്ടെങ്കിലും എനിക്ക് കച്ചവടം കുറയുന്നുണ്ടായിരുന്നു. എങ്കിലും എങ്ങനെയെങ്കിലും ശരിയാക്കാമെന്ന വലിയ പ്രതീക്ഷയിൽ കച്ചവടം ചെയ്ത് പോകാനായിരുന്നു ശ്രമിച്ചത്. സ്പോൺസർക്കുള്ളത്, സ്വന്തം ചെലവ്, വീട്ടിലേക്കുള്ള ചെലവ് എന്നിവയൊക്കെ കച്ചവടത്തിൽ നിന്നും കണ്ടെത്തണമായിരുന്നു. ബാധ്യതകൾ കൂടിയതോടെ അടുത്തടുത്ത് ഞാൻ രണ്ടുതവണ പിന്നെയും കടമായി കാശെടുത്തു. 30000 റിയാലാണ് കടം എടുത്തത്. അതിൽ കുറച്ച് അടച്ചിരുന്നു. ഞാൻ ജാമ്യംനിന്ന ഒരു പാലക്കാട്ടുകാരൻ കടം ഇതുപോലെ വാങ്ങിയിരുന്നു. അയാൾ പെട്ടെന്ന് നാട്ടിൽ പോയതോടെ ആ ബാധ്യത കൂടി എന്റെ ചുമലിലായി. അവനും ഞാനും പരസ്പരം ജാമ്യം നിന്നാണ് പണമെടുത്തിരുന്നത്. അവൻ തിരിച്ചെത്താത്തതുകൊണ്ട് എനിക്ക് അതും കൊടുക്കേണ്ടതായി വന്നു. ഏകദേശം 28000 റിയാൽ യമനിക്ക് കൊടുക്കാനുണ്ട്', റഹിം പറഞ്ഞു
നാട്ടിൽ 65 ലക്ഷം രൂപ കടമുണ്ടെന്ന് അഫാൻ പൊലീസിന് മൊഴി കൊടുത്തതൊന്നും സത്യമല്ലെന്നും റഹിം പറയുന്നു. തനിക്ക് നാട്ടിൽ അഞ്ചുലക്ഷത്തോളം രൂപ കടവും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഒരു ലോണുമാണുള്ളത്.
വീടുവിൽക്കാൻ ശ്രമിച്ചത് ഈ കടങ്ങളൊക്കെ വീട്ടാനായി മാത്രമാണ്. എന്നിട്ടും താൻ നാട്ടിൽപോകാതെ ഇവിടെ നിന്നത് രണ്ടോ മൂന്നോ വർഷം ജോലി ചെയ്ത് കടങ്ങളൊക്കെ വീട്ടാനാവുമെന്ന് ഉറച്ച വിശ്വാസത്തിലും കണക്കുകൂട്ടലുമായിരുന്നു. 'അഫാനെ ഇവിടെ കൊണ്ടുവരാം, നല്ല ജോലിയൊക്കെ നോക്കാം പ്രശ്നങ്ങൾക്കൊക്കെ പരിഹാരമാവും. എവിടെയാണ് അവന് പിഴച്ചതെന്ന് എന്നോട് ചോദിച്ചാൽ സത്യമായും എനിക്കറിയില്ല. കഴക്കൂട്ടത്ത് രണ്ടുമാസം മുൻപ് വെള്ളത്തിന്റെ വണ്ടി ഓടിക്കാൻ പോയിരുന്നു. രാവിലെ പോയാൽ രാത്രി 10-11 മണിയാകും വീട്ടിലെത്താൻ എന്നു അറിഞ്ഞു. പിന്നീട് ഫുഡ് ഡെലിവറിക്കു പോകുമായിരുന്നു. കാശുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു അവൻ. താൻ അയച്ചില്ലെങ്കിലും വീട്ടിലെ കാര്യങ്ങൾ നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചവനായിരുന്നു. അതിനിടയിൽ കൂട്ടുകാരുമായി കൂടി മറ്റെന്തെങ്കിലും ചെയ്തോ എന്നൊന്നും എനിക്കറിയില്ല', വേദനയോടെ റഹിം പറഞ്ഞു.
സൗദി നാടുകടത്തൽ (തർഹീൽ) കേന്ദ്രം, പാസ്പോർട്ട് വിഭാഗം എന്നിവയുടെ മേധാവികളെ നാസ് വക്കം നേരിൽ സന്ദർശിച്ച് അബ്ദുൽ റഹിമിന്റെ വീട്ടിൽ ഉണ്ടായ ദുരന്തവും അയാളുടെ ദയനീയാവസ്ഥയും ബോധ്യപ്പെടുത്തി. മനസ്സലിഞ്ഞ അവർ സഹായിക്കാൻ സന്നദ്ധമാവുകയായിരുന്നു. തുടർന്ന് രേഖകൾ ശരിയാക്കുന്നതിന്റെ ഭാഗമായി നാസ് വക്കം ദമാമിലെ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ അബ്ദുൽ റഹിമിനെ നേരിട്ട് ഹാജരാക്കി. സാധാരണയായി ഒരാൾ നാടുകടത്തൽ കേന്ദ്രത്തിലെത്തിയാൽ കുറഞ്ഞത് മൂന്ന് ദിവസം കഴിഞ്ഞ് മാത്രമേ നടപടിക്രമങ്ങൾ ആരംഭിക്കുകയുള്ളൂ. ഏറ്റവും കുറഞ്ഞത് 7 ദിവസമെങ്കിലും കഴിയാതെ നടപടികൾ പൂർത്തിയാക്കാനും സാധ്യമല്ല. എന്നാൽ സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ അധികൃതരുടെ കനിവിൽ ഒരു ദിവസത്തിനുള്ളിൽ തന്നെ എല്ലാ നിയമപ്രശ്നങ്ങളും പരിഹരിച്ച് ഫൈനൽ എക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നാസ് വക്കത്തിന് കഴിഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇതെല്ലാം പൂർത്തിയാക്കിയത്. മറ്റ് തടസ്സങ്ങൾ ഉണ്ടാകാതെയിരിക്കുന്നതിന് പരമാവധി രഹസ്യമായാണ് നടപടിക്രമങ്ങൾ പിന്തുടർന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ നിന്ന് വാർത്ത ചാനലുകളും, ഏജൻസികളുമടക്കം നിരവധി പേർ അബ്ദുൽ റഹിമിന്റെ മടക്കയാത്ര സംബന്ധിച്ച് വിവരങ്ങളാരാഞ്ഞ് തന്നെ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും നിയമപരമായി സാങ്കേതിബുദ്ധിമുട്ടുകൾ കാരണം ഇക്കാര്യങ്ങൾ ആരോടും വിശദീകരിക്കാൻ സാധിക്കാത്തതിനാൽ വിവരങ്ങൾ പങ്കുവയ്ക്കാതെ ഇരിക്കുകായിരുന്നുവെന്നും, നാട്ടിലേക്കുള്ള മടക്കയാത്ര ഉറപ്പാക്കിയതിനു ശേഷം നാസ് വക്കം വെളിപ്പെടുത്തി.