വധശിക്ഷ: തനിക്ക് ഗാന്ധിജിയുടെയും അംബേദ്കറുടെയും നിലപാടെന്ന് ഗോപാൽ ഗാന്ധി

ന്യൂഡൽഹി ∙ മുംബൈ സ്ഫോടനക്കേസിൽ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമനെ വധശിക്ഷയിൽ നിന്നൊഴിവാക്കാനായി നടത്തിയ ശ്രമങ്ങളെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി ഗോപാൽ കൃഷ്ണ ഗാന്ധി ന്യായീകരിച്ചു. യാക്കൂബ് മേമന്റെ ദയാഹർജിയെ പിന്തുണച്ചു ഗോപാൽ കൃഷ്ണ ഗാന്ധി രാഷ്ട്രപതിക്കു നിവേദനം നൽകിയിരുന്നു.

വധശിക്ഷ തെറ്റാണെന്ന നിലപാടിൽ താൻ ഉറച്ചു നിൽക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുൽഭൂഷൺ ജാദവിനു വേണ്ടിയും താൻ നിവേദനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മഹാത്മാഗാന്ധിയുടെയും ബാബാസാഹേബ് അംബേദ്കറുടെയും നിലപാടാണു തനിക്കുമെന്നും ഇരുവരും വധശിക്ഷ നിർത്തലാക്കാൻ ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിഭജിക്കുന്ന ശക്തികൾ ആപൽഭീഷണി ഉയർത്തുന്ന കാലമാണ്. സാധാരണ പൗരന്മാരെയാണു താൻ പ്രതിനിധീകരിക്കുന്നതെന്നും ഏതെങ്കിലും രാഷ്ട്രീയ കക്ഷിയെയല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കു രാഷ്ട്രീയത്തിൽ വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. രാഷ്ട്രീയത്തിലെ ജനവിശ്വാസം വീണ്ടെടുക്കാനാണ് ആഗ്രഹം– അദ്ദേഹം പറഞ്ഞു.