Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മായാതെ ശ്രീ

sridevi

മുംബൈ / ദുബായ്∙ അപ്രതീക്ഷിതം; അവിശ്വസനീയം –  അനായാസ അഭിനയശൈലിയുടെ കിരീടം ചൂടിയ ഇന്ത്യൻ സിനിമയുടെ വനിതാ സൂപ്പർതാരം ശ്രീദേവിയുടെ (54) വിയോഗത്തിൽ നടുങ്ങി സിനിമാലോകവും ആരാധകരും.  പ്രായമേശാത്ത നായികയെന്ന് താരസുന്ദരിമാർ അസൂയപ്പെട്ടിരുന്ന ആ മുഖവും രൂപവും ഇനി ഓർമ. 

താമസിച്ചിരുന്ന ദുബായ് എമിറേറ്റ്സ് ടവർ ഹോട്ടലിലെ കുളിമുറിയിൽ ശനിയാഴ്ച രാത്രി പതിനൊന്നോടെ തളർന്നുവീണ ശ്രീദേവി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചതായാണു വിവരം.  മൃതദേഹം ഇന്നു മാത്രമേ മുംബൈയിലെത്തിക്കാൻ സാധ്യതയുള്ളൂ. ഹൃദയാഘാതമാണു മരണകാരണമെന്നു സൂചന. മൃതദേഹം കൊണ്ടുപോകാൻ പ്രത്യേക ചാർട്ടേഡ് വിമാനം മുംബൈയിൽനിന്നെത്തിയിട്ടുണ്ട്. 

1963 ൽ തമിഴ്നാട്ടിലെ ശിവകാശിയിൽ ജനിച്ച ശ്രീദേവി നാലാം വയസിൽ ക്യാമറയ്ക്കു മുന്നിലെത്തി. സിനിമാജീവിതത്തിന്റെ അൻപതാം വാർഷികത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘മോം’ എന്ന സിനിമയിലൂടെ  300 ചിത്രങ്ങൾ തികച്ചു.   ഇക്കാലത്ത് ഹിന്ദിയിലെയും മലയാളമടക്കം ദക്ഷിണേന്ത്യൻ ഭാഷകളിലെയും മിക്കവാറും എല്ലാ നായകന്മാരുടെയും ജോടിയായി.

ഭർത്താവ് ബോണി കപൂറിന്റെ സഹോദരി റീനയുടെ മകനും ബോളിവുഡ് താരവുമായ മോഹിത് മർവയുടെയും അന്തര മോട്ടിവാലയുടെയും വിവാഹഘോഷത്തിനാണു ശ്രീദേവി യുഎഇയിലെത്തിയത്. ബോണി കപൂറും ഇളയമകൾ ഖുഷിയും ശ്രീദേവിക്കൊപ്പമുണ്ടായിരുന്നു.