ശോഭാ ജോൺ കേരളത്തിൽ ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വനിതാ കുറ്റവാളിയാണ്. ശബരിമല തന്ത്രിക്കേസ്, ആൽത്തറ വിനീഷ് വധം, വരാപ്പുഴ പെൺവാണിഭം, തട്ടിക്കൊണ്ടു പോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ കേരളത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്.
ആൽത്തറ വിനീഷ് വധക്കേസിൽ അറസ്‌റ്റിലായ ശോഭയെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു. വിവാഹ ശേഷം ഉള്ളൂരിൽ ബ്യൂട്ടിപാർലർ നടത്തി. ഭർത്താവ് ഗൾഫിൽ പോയതോടെ ബ്യൂട്ടി പാർലറിലെത്തുന്നവരെ ഇടപാടുകാരാക്കി പെൺവാണിഭം തുടങ്ങി.
പെൺകുട്ടികളെ കാഴ്‌ചവച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ രഹസ്യമായി ക്യാമറയിലാക്കി ‘ബ്ലാക്ക്‌മെയിൽ’ ചെയ്തു പണം തട്ടുകയാണു പ്രധാന പരിപാടിയെന്നു പൊലീസ്. ബ്ലേഡ് മാഫിയ വഴി കൊള്ളപ്പലിശയ്‌ക്കു പണം നൽകുക, ഗുണ്ടാസംഘങ്ങളെ വിട്ട് എതിരാളികളെ ഭീഷണിപ്പെടുത്തുക എന്നിവയും പതിവാണ്. വരാപ്പുഴ പീഡനക്കേസിൽ പൊലീസ് റജിസ്റ്റർ ചെയ്ത 34 കേസുകളിൽ 26 ലും ശോഭാ ജോൺ ഒന്നാം പ്രതി.