ഓതറ (പത്തനംതിട്ട) ∙ നദീ മലിനീകരണം കഠിന ശിക്ഷ കിട്ടുന്ന കുറ്റമാക്കാൻ നിയമനിർമാണത്തിന് ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കർശന വ്യവസ്ഥകൾ നിയമത്തിലുണ്ടാവും. ആദിപമ്പ – വരട്ടാർ പുനരുജ്ജീവന പദ്ധതിയിലെ ജനകീയ പ്രവർത്തനങ്ങളുടെ വിജയ പ്രഖ്യാപനവും സർക്കാർ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നദിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള ഇടമാക്കരുത്. ഹരിത കേരളം മിഷന്റെ ആദ്യ ഘട്ടത്തിൽ ജലസ്രോതസ്സുകൾ വീണ്ടെടുക്കൽ ഉൾപ്പെടുത്തിയിരുന്നു. വരട്ടാറിന്റെ കാര്യത്തിൽ ആ കടമ ജനങ്ങൾ അദ്ഭുതകരമായി ഏറ്റെടുത്തു. ജനങ്ങൾ തന്നെ സമാഹരിച്ച പണം ഉപയോഗിച്ചാണ് ഇതുവരെയുള്ള പ്രവർത്തനങ്ങൾ നടത്തിയത്. ഈ അദ്ഭുതം കണ്ട് വലിയ നദികൾ ഏറ്റെടുക്കുന്നതിനെപ്പറ്റി മറ്റു സ്ഥലങ്ങളിൽ ആളുകൾ ചിന്തിക്കാൻ തുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.