തിരുവനന്തപുരം∙ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാൻസ്ജെൻഡർ സുഹൃത്തുക്കൾ വിവാഹത്തിലൂടെ ജീവിതപങ്കാളികളായി. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ വിവാഹമാണിത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാൻ കെ.ഷാനുമാണു കുടുംബാംഗങ്ങളുടെ ആശീർവാദത്തോടെ അവരുടെ സാന്നിധ്യത്തിൽ വിവാഹിതരായത്. ശസ്ത്രക്രിയ വഴി ലഭിച്ച ഔദ്യോഗികരേഖ സൂര്യയെ സ്ത്രീയും ഇഷാനെ പുരുഷനുമായി സാക്ഷ്യപ്പെടുത്തിയതിനാലാണു വിവാഹം സാധ്യമായത്.
മതാചാരങ്ങൾ ഒഴിവാക്കി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. വരനും വധുവും വിവാഹവേദിയിൽ എത്തിയപ്പോൾ ട്രാൻസ്ജെൻഡേഴ്സ് അംഗങ്ങൾ ചേർന്നു സ്വീകരിച്ചു. നൃത്തവും ആർപ്പുവിളികളുമായിട്ടായിരുന്നു സ്വീകരണം. പിന്നീട് ഇരുവരും പരസ്പരം പുഷ്പഹാരം ചാർത്തി, ഇഷാൻ താലികെട്ടി. ആറുവർഷത്തെ സൗഹൃദത്തിനൊടുവിലാണ് സൂര്യയും ഇഷാനും വിവാഹിതരാകുന്നത്. സൂര്യ 2014ലും ഇഷാൻ 2015ലും ആണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായത്.
പാറ്റൂർ മടത്തുവിളാകത്തു വീട്ടിൽ വിജയകുമാരൻ നായരുടെയും ഉഷയുടെയും മകളായ സൂര്യ, പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു, രഞ്ജിമാരുടെ വളർത്തുപുത്രിയാണ്. വള്ളക്കടവ് മുഹമ്മദ് കബീറിന്റെയും ഷാനിഫാ കബീറിന്റെയും മകനാണ് ഇഷാൻ. ശ്രീക്കുട്ടിയാണ് ഇഷാന്റെ വളർത്തമ്മ.
കേരളത്തിൽ ആദ്യമായി തിരിച്ചറിയൽ കാർഡ് സ്വന്തമാക്കി വോട്ട് ചെയ്ത ട്രാൻസ്‌ജെൻഡറാണ് നർത്തകിയും മിമിക്രി ആർട്ടിസ്റ്റും സിനിമാ നടിയുമായ സൂര്യ. സംസ്ഥാന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗമാണ്. ഇഷാൻ ജില്ലാ ട്രാൻസ്‌ജെൻഡർ ബോർഡ് അംഗവും. ഡിവൈഎഫ്‌ഐ പിഎംജി യൂണിറ്റ് സെക്രട്ടറി കൂടിയാണു സൂര്യ. മേയർ വി.കെ.പ്രശാന്ത്, ടി.എൻ.സീമ, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, കൗൺസിലർ ഐ.പി.ബിനു തുടങ്ങിയവർ പങ്കെടുത്തു.