Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെൽബണിലെ സാം ഏബ്രഹാം വധക്കേസ്: ഭാര്യ സോഫിയയ്ക്ക് 22 വർഷം തടവ്

sam-abraham-sofia-arun-kamalasanan അരുൺ കമലാസനൻ (ഇടത്); സാം ഏബ്രഹാമും ഭാര്യ സോഫിയയും

മെൽബൺ∙ പുനലൂർ കരുവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാം (34) കൊല്ലപ്പെട്ട കേസിൽ ഭാര്യ സോഫിയ, ഇവരുടെ കാമുകൻ അരുൺ കമലാസനൻ എന്നിവർക്കുള്ള ശിക്ഷ വിക്ടോറിയൻ സുപ്രീം കോടതി പ്രഖ്യാപിച്ചു. സോഫിയയ്ക്ക് 22 വർഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. അരുൺ കമലാസനന് 27 വർഷത്തെ തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. സാമിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ഇരുവരും കുറ്റക്കാരാണെന്നു ഫെബ്രുവരിയിൽ കോടതി വിധിച്ചിരുന്നു.

മെൽബണിൽ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന പുനലൂർ കരുവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാമിനെ 2015 ഒക്ടോബർ 13ന് ആണ് എപ്പിങ്ങിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഹൃദ്രോഗം മൂലം മരിച്ചതാണെന്നു വീട്ടുകാരെയും ബന്ധുക്കളെയും സോഫിയ വിശ്വസിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചശേഷം മകനോടൊപ്പം മെൽബണിലേക്കു മടങ്ങി.

തീവ്രപ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒരുമിച്ചു ജീവിക്കുന്നതിനായി സാമിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണു പ്രോസിക്യൂഷൻ കേസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, രക്തത്തിലും കരളിലും അമിത അളവിൽ സയനൈഡ് കണ്ടെത്തിയിരുന്നു.

തുടർന്നു പൊലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചു. സോഫിയയുടെയും അരുണിന്റെയും നീക്കങ്ങൾ വിഡിയോയിൽ പകർത്തി. 10 മാസത്തിനുശേഷം, 2016 ഓഗസ്റ്റ് 12ന് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അന്നു മുതൽ ഇരുവരും റിമാൻഡിലാണ്. സോഫിയയും അരുണും ചേർന്നു 2014 ജനുവരിയിൽ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയതിന്റെ വിശദാംശങ്ങളും അരുണിന്റെ വിലാസം ഉപയോഗിച്ചു സോഫിയ ഇന്ത്യയിലേക്കു പണം അയച്ചതിന്റെ രേഖകളും ഇരുവരുടെയും ഡയറിക്കുറിപ്പുകളും സംഭവദിവസം രാത്രിയിൽ സാമിന്റെ വീട്ടിൽ അരുൺ എത്തിയതിന്റെ തെളിവുകളും അടക്കം പ്രോസിക്യൂഷൻ ഹാജരാക്കി. അരുണിനോടു സോഫിയയ്ക്കുണ്ടായിരുന്ന അടുപ്പം വെളിവാക്കുന്ന ഡയറിക്കുറിപ്പുകളും തെളിവായി കണ്ടെടുത്തിരുന്നു.

ഇതിനിടെ അരുണിന് മനോദൗർബല്യമുണ്ടെന്ന വാദം അഭിഭാഷകൻ ഉന്നയിച്ചിരുന്നു. ഏറെ നാളായി ഭാര്യയിൽനിന്നും നാലുവയസ്സുള്ള മകനിൽനിന്നും പിരിഞ്ഞുകഴിയുകയാണ്. കുടുംബത്തിന് ഓസ്‌ട്രേലിയയിലെത്തി അരുണിനെ കാണാൻ സാധിക്കുന്നുമില്ല. ജയിലിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നതും കണക്കിലെടുത്തു കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗം വാദിച്ചു.