എന്നും ഹൃദയ പക്ഷത്തു മകൻ; തീ അണയാതെ യച്ചൂരി
അറിവുള്ളവൻ, വ്യത്യസ്തമായി കാര്യങ്ങളെ കാണുന്നവൻ, സൗമ്യൻ, നല്ല സുഹൃത്ത്, മറ്റുള്ളവർക്ക് അവരുടേതായ ഇടം നൽകേണ്ടതിനെയും അവരുടെ ജീവിതത്തെ മാനിക്കേണ്ടതിനെയുംകുറിച്ചു ബോധ്യമുള്ളവൻ, നർമ്മബോധമുള്ളവൻ– സുഹൃത്തുക്കളും ബന്ധുക്കളും പല.., Sitaram Yechury's Son
അറിവുള്ളവൻ, വ്യത്യസ്തമായി കാര്യങ്ങളെ കാണുന്നവൻ, സൗമ്യൻ, നല്ല സുഹൃത്ത്, മറ്റുള്ളവർക്ക് അവരുടേതായ ഇടം നൽകേണ്ടതിനെയും അവരുടെ ജീവിതത്തെ മാനിക്കേണ്ടതിനെയുംകുറിച്ചു ബോധ്യമുള്ളവൻ, നർമ്മബോധമുള്ളവൻ– സുഹൃത്തുക്കളും ബന്ധുക്കളും പല.., Sitaram Yechury's Son
അറിവുള്ളവൻ, വ്യത്യസ്തമായി കാര്യങ്ങളെ കാണുന്നവൻ, സൗമ്യൻ, നല്ല സുഹൃത്ത്, മറ്റുള്ളവർക്ക് അവരുടേതായ ഇടം നൽകേണ്ടതിനെയും അവരുടെ ജീവിതത്തെ മാനിക്കേണ്ടതിനെയുംകുറിച്ചു ബോധ്യമുള്ളവൻ, നർമ്മബോധമുള്ളവൻ– സുഹൃത്തുക്കളും ബന്ധുക്കളും പല.., Sitaram Yechury's Son
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെയും ഇന്ദ്രാണി മജുംദാറിന്റെയും മകന്റെ പേര് ഏറെപ്പേരും ഇന്നാണ് അറിയുന്നത്. ആശിഷ് യച്ചൂരിയെ (34) വീട്ടുകാരും സുഹൃത്തുക്കളും ബിക്കു എന്നു വിളിച്ചു. ഡൽഹിയിലെ സർദാർ പട്ടേൽ സ്കൂളിലും സെന്റ് സ്റ്റീഫൻസ് കോളജിലും ചെന്നൈയിൽ ഏഷ്യൻ കോളജ് ഒാഫ് ജേർണലിസത്തിലും പഠിച്ച ആശിഷ്, ‘ന്യൂസ്‌ലൗൺട്രി’യിൽ അസിസ്റ്റന്റ് എഡിറ്ററായിരുന്നു. നേരത്തെ ടൈംസ് ഒാഫ് ഇന്ത്യയിലും ന്യൂസ് 18നിലും പുണെ മിററിലും ഏഷ്യാവില്ലിലും പ്രവർത്തിച്ചു.
പാർലമെന്റ് മന്ദിരത്തിൽ യച്ചൂരിയുടെ തോളിൽകൈവച്ചു നിൽകുന്ന ആശിഷിന്റെ ചിത്രം ഇന്ന് ഏറെ പങ്കുവയ്ക്കപ്പെട്ടു. യച്ചൂരിയുടെ മകനെന്നു പറഞ്ഞ് ആശിഷ് ആരെയും പരിചയപ്പെട്ടിട്ടില്ല. ഇടതുപ്രസ്ഥാനത്തിന്റെ ഭാഗമല്ലാത്തപ്പോഴും ഇടതുപക്ഷത്തിന്റേതായിരുന്നു ആശിഷിന്റെ കാഴ്ചപ്പാട്. പാർട്ടിയുടെ നിലപാടുകളെക്കുറിച്ച് അച്ഛനോടു തർക്കിക്കുമെങ്കിലും ഒടുവിൽ പിന്തുണയും പ്രഖ്യാപിക്കും. മക്കൾക്ക് ഉച്ചഭക്ഷണം വിളമ്പാൻ പാർട്ടി ഒാഫിസിലെ തിരക്കിൽനിന്ന് ഒാടിവരുന്ന യച്ചൂരിയെ ഡൽഹി വിത്തൽഭായ് പട്ടേൽ ഹൗസിലെ അന്തേവാസികൾ പലരും ഓർക്കുന്നുണ്ട്.
ഗുഡ്‌ഗാവിലെ റാംബാഗ് സർക്കാർ ശ്മശാനത്തിൽ എരിഞ്ഞ ആശിഷിന്റെ ചിതയ്ക്കരികിൽനിന്നു മടങ്ങുമ്പോൾ യച്ചൂരി തികച്ചും ക്ഷീണിതനായിരുന്നു. അപ്പോഴും കോവിഡ് കാലത്ത് ഇത്തരം ദുഃഖങ്ങൾ തന്റേതുമാത്രമല്ലെന്ന തിരിച്ചറിവിന്റേതായ കരുത്തുണ്ടായിരുന്നു. ലോകജ്ഞാനത്തിൽ അച്ഛനോ മകനോ, ആരു മുന്നിൽ? യച്ചൂരിയോടും ആശിഷിനോടും സംസാരിച്ചിട്ടുള്ളവർക്ക് തോന്നാവുന്ന സാധാരണ സംശയമാണത്. ഇംഗ്ലിഷിൽ കവിതകളെഴുതിയിരുന്ന ആശിഷിന്റെ വായനാലോകം ലോകസാഹിത്യവും ചരിത്രവുമൊക്കെ കടന്ന് വ്യാപിച്ചു. ആശുപത്രിയിലേക്കു കയറുംമുൻപു ഭാര്യ സ്വാതിക്കു വായിക്കാൻ കൈമാറിയതൊരു ജാപ്പനീസ് ത്രില്ലർ.
അറിവുള്ളവൻ, വ്യത്യസ്തമായി കാര്യങ്ങളെ കാണുന്നവൻ, സൗമ്യൻ, നല്ല സുഹൃത്ത്, മറ്റുള്ളവർക്ക് അവരുടേതായ ഇടം നൽകേണ്ടതിനെയും അവരുടെ ജീവിതത്തെ മാനിക്കേണ്ടതിനെയുംകുറിച്ചു ബോധ്യമുള്ളവൻ, നർമ്മബോധമുള്ളവൻ– സുഹൃത്തുക്കളും ബന്ധുക്കളും പല വാക്കുകളിലാണ് ആശിഷിനെ വിശേഷിപ്പിക്കുക. താൻ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനെന്ന ഭാവം വാക്കിലോ നോക്കിലോ ലേശവുമില്ലാത്തവൻ എന്നും ചിലർ പറയും. ലോകത്തിലെ പല ഭാവപ്രകടനങ്ങളിലും കാര്യമില്ലെന്നും ആരോഗ്യകരമായ അകൽച്ചകൾ പലതിനോടും പാലിക്കേണ്ടതുണ്ടെന്നും ആശിഷ് പണ്ടേ തിരിച്ചറിഞ്ഞിരുന്നു.
ആശിഷ് ഭക്ഷണപ്രിയനായിരുന്നു, അതിലേറെ പ്രിയം പുസ്തകങ്ങളോടായിരുന്നു, അതിലുമേറെ പ്രിയം വന്യജീവിലോകത്തോടുമായിരുന്നു. ഭരത്പൂർ പക്ഷി സങ്കേതത്തിൽനിന്നുൾപ്പെടെ പകർത്തിയ ജീവിചിത്രങ്ങളിൽ ആശിഷെന്ന കലാകാരനെകൂടിയാണ് ദൃശ്യമാവുക. പത്രപ്രവർത്തന ജീവിതം ഏറെ നാളുണ്ടാവില്ലെന്നും വന്യജീവിലോക വിദഗ്ധനായി ബിക്കുവിനെ ലോകമറിയുമെന്നും കുടുംബത്തിലുള്ളവർ കരുതിയിരുന്നു. കോവിഡ് കഴിഞ്ഞ് കേരളത്തിലേക്കു താനും ആശിഷും നടത്താനിരുന്ന യാത്രയെക്കുറിച്ച് ‘ന്യൂസ്‌ലൗൺട്രി’യിലെ സഹപ്രവർത്തകൻ പ്രതീക് ഗോയൽ ഒാർമക്കുറിപ്പിൽ പറയുന്നു. ഇടതുഭരണ നാട്ടിൽ തങ്ങൾ ചെല്ലുമ്പോൾ, ആശിഷിന്റെ പേരിനൊപ്പമുള്ള യച്ചൂരി തിരിച്ചറിയപ്പെട്ടാലുള്ള താരപരിവേഷത്തെക്കുറിച്ച് ഇരുവരും തമാശപറഞ്ഞതും.
തിരിച്ചറിഞ്ഞാലല്ലേ പരിവേഷവും പരിഗണനയും. യച്ചൂരിയുടെ ഇളയമകൻ കഴിഞ്ഞ മാസം തിരഞ്ഞെടുപ്പു പ്രചാരണത്തിന് തിരുവനന്തപുരത്തുണ്ടായിരുന്നത് ഏറെയാരും അറിഞ്ഞില്ലല്ലോ! തിരിച്ചറിയപ്പെടാതെ ജീവിക്കുന്നതും നന്മ. ഇന്ന് ഉച്ചയ്ക്ക് താൻ മകന് വിടചൊല്ലിയെന്ന് യച്ചൂരി ട്വിറ്ററിൽ കുറിച്ചു. എണ്ണമറ്റ ജീവിതങ്ങളെ കവരുന്ന മഹാമാരിയേൽപിക്കുന്ന ദുഃഖം തന്റേതു മാത്രമല്ലെന്നും.
ആശിഷിന്റെ വിടവാങ്ങൽ യച്ചൂരിയുടെയും ഇന്ദ്രാണിയുടെയും സ്വാതിയുടെയും അഖിലയുടെയും സീമയുടെയും ധാനിഷിന്റെയും മാത്രമല്ല, നല്ലൊരു വ്യക്തിയെ അറിയുന്ന എല്ലാവരുടേതുമാണ്.
English Summary: Remembering Ashish Yechury, Son of CPM Leader Sitaram Yechury