‘ചുഴലിക്കാറ്റും കേരളത്തിൽ പ്രതീക്ഷിക്കാം’; രണ്ടിടത്ത് സമുദ്ര നിരപ്പുയർന്നാൽ വൻ ഭീഷണി
കടൽത്തീരങ്ങൾ, അഴിമുഖങ്ങൾ, തീരദേശ തണ്ണീർത്തടങ്ങൾ, തീരസമുദ്രങ്ങൾ എന്നിവിടങ്ങളിൽ കേരളതീരത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനങ്ങൾ പ്രകടമാണ്. | Kerala climate change, floods, cyclones, heavy rains, landsliding, weather forecasting, Ozone depletion, 2018 Kerala floods, Kochi, Kuttanad, Manorama Online
കടൽത്തീരങ്ങൾ, അഴിമുഖങ്ങൾ, തീരദേശ തണ്ണീർത്തടങ്ങൾ, തീരസമുദ്രങ്ങൾ എന്നിവിടങ്ങളിൽ കേരളതീരത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനങ്ങൾ പ്രകടമാണ്. | Kerala climate change, floods, cyclones, heavy rains, landsliding, weather forecasting, Ozone depletion, 2018 Kerala floods, Kochi, Kuttanad, Manorama Online
കടൽത്തീരങ്ങൾ, അഴിമുഖങ്ങൾ, തീരദേശ തണ്ണീർത്തടങ്ങൾ, തീരസമുദ്രങ്ങൾ എന്നിവിടങ്ങളിൽ കേരളതീരത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനങ്ങൾ പ്രകടമാണ്. | Kerala climate change, floods, cyclones, heavy rains, landsliding, weather forecasting, Ozone depletion, 2018 Kerala floods, Kochi, Kuttanad, Manorama Online
‘ആത്യന്തികമായ പ്രതിസന്ധിയുടെ രൂപം കലാപാവസ്ഥയല്ല എന്ന് ഇപ്പോൾ തോന്നുന്നു. അത് ഓസോൺ പടലത്തിന്റെ തകർച്ചയിൽനിന്നുളവാകുന്ന ദുരന്തങ്ങളായിരിക്കും. ശാസ്ത്രവും സാങ്കേതികവിദ്യയും അവയുടെ ഇന്നത്തെ മാർഗം തികച്ചും ഉപേക്ഷിച്ചില്ലെങ്കിൽ, മറ്റു വാക്കുകളിൽ പറഞ്ഞാൽ, വ്യവസായ വിപ്ലവത്തിന്റെ രണ്ടു മുഖങ്ങളായ മുതലാളിത്തവും കമ്യൂണിസവും അരങ്ങിൽനിന്ന് പിൻവാങ്ങിയില്ലെങ്കിൽ, വർധിച്ച ഉൽപാദനത്തിലൂടെ ഉണ്ടാകുന്ന താപനിലയുടെ വർധന ഒഴിവാക്കാൻ സാധ്യമല്ല. ആഗോള താപനില നാല് ഡിഗ്രി സെന്റിഗ്രേഡ് വർധിച്ചാൽ ധ്രുവഹിമങ്ങൾ ഉരുകുകയും കടലിന്റെ നിരപ്പ് ഉയരുകയും ചെയ്യും. ഇത് സുമാർ 20 കൊല്ലത്തിനകം സംഭവിച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ കേരളം കടലിനടിയിൽ മുങ്ങിപ്പോകും...’
മനുഷ്യൻ പല ഗോത്രങ്ങളായി വേർതിരിഞ്ഞ് ലോകയുദ്ധം അരങ്ങുതകർക്കാനൊരുങ്ങിയ ഒരു കാലഘട്ടത്തിലാണ് നാലു പതിറ്റാണ്ടുകൾക്കു മുമ്പ് മലയാളത്തിന്റെ ഇതിഹാസകാരനും ചിന്തകനുമായ ഒ.വി.വിജയൻ ഇതു പറയുന്നത്. അന്നു പക്ഷേ നാം അതിനെ അതിശയോക്തിപരം എന്നു മനസ്സിൽക്കരുതി തള്ളിക്കളഞ്ഞതായിരുന്നു. മറ്റേതു പാരിസ്ഥിതിക ആഘാതവും നമുക്കു സംഭവിക്കില്ലെന്ന മലയാളിയുടെ പതിവ് അഹങ്കാരം. ഇന്നു കാലം മാറി, കഥ മാറി. മറ്റു പല ആഘാതവുമെന്നപോലെ നമ്മുടെ കൊച്ചു കേരളക്കരയിലേക്കു കടൽ കയറി വരുന്നതും ഇനി നാം താങ്ങേണ്ടി വരും. ഈ മേഖലയിലെ പുതിയ പഠനങ്ങൾ അതാണ് ചൂണ്ടിക്കാട്ടുന്നത്. കൊച്ചിയും ആലപ്പുഴയും ആയിരിക്കും ഈ ദുരന്തത്തിന്റെ ആദ്യഫലം അനുഭവിക്കേണ്ടിവരികയെന്നും പഠനറിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
പരിവർത്തനത്തിന് ആസ്പദമാക്കേണ്ട പ്രത്യയശാസ്ത്രങ്ങൾ വികസനവുമായി ബന്ധപ്പെട്ട പല പുതിയ ഘടകങ്ങളും കണക്കിലെടുക്കണം എന്നു സൂചിപ്പിക്കാൻ മാത്രമാണ് അന്ന് ഒ.വി.വിജയൻ കേരളം കടലിനടിയിൽ മുങ്ങിപ്പോകുമെന്ന് കടത്തിപ്പറഞ്ഞത്. വ്യാവസായിക വിപ്ലവത്തോട് വിയോജിക്കേണ്ടിവരുന്ന ഒരു ചുറ്റുപാടിൽ ചരിത്രത്തിന്റെ സാരഥ്യം തൊഴിലാളി വർഗത്തിന്റെ കയ്യിൽ മാത്രമോ മുതലാളിവർഗത്തിന്റെ കയ്യിൽ മാത്രമോ അകപ്പെടുന്നത് തൃപ്തികരമാവില്ലെന്നു ചൂണ്ടിക്കാട്ടിയ വിജയൻ, ഈ പറയുന്നത് ഇടതും വലതുമായുള്ള രാഷ്ട്രീയ താൽപര്യങ്ങളെ അലോസരപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തിരുന്നു. അതായിരുന്നു സംഭവിച്ചതും. അലോസരപ്പെട്ട നമ്മൾ കടലിന്റെ അപകടസൂചന പൂർണമായും തള്ളിക്കളഞ്ഞു. വികസന പന്ഥാവിലൂടെ സൂപ്പർസോണിക് വേഗത മനസ്സിൽക്കണ്ടു കുതിച്ച നാം ഇന്ന് കര കയറാനൊരുങ്ങുന്ന കടൽത്തിരയ്ക്കു മുന്നിൽ അന്തംവിട്ടു നിൽക്കുന്നു. സർവസംഹാരിയായ തിരയോടു മല്ലിടാൻ പുൽനാമ്പുകളുടെ പ്രതിരോധം തേടുന്നു നാം!
കൊച്ചിയിലും കുട്ടനാടും എന്തു സംഭവിക്കും?
ഇന്ത്യയുടെ പ്രഥമ കാലാവസ്ഥാ വിലയിരുത്തൽ റിപ്പോർട്ട് അനുസരിച്ച് 1901-2004 കാലയളവിൽ സമുദ്രജലനിരപ്പ് ഓരോ വർഷവും 1.06-1.75 മില്ലിമീറ്റർ ഉയർന്നിട്ടുണ്ട്; 2004 മുതൽ വാർഷികവർധന 3.3 മില്ലിമീറ്റർ ആണ്. താരതമ്യേന താപനില കുറഞ്ഞിരുന്ന അറബിക്കടലിൽ ആഗോളതാപനം വഴി ചൂടു കൂടിയതിനാൽ 2014 മുതൽ എല്ലാ വർഷവും ഒരു കൊടുങ്കാറ്റെങ്കിലും ഉണ്ടാവുന്നുണ്ട്. അറബിക്കടലിൽ 1951-2018 കാലഘട്ടത്തിൽ ഒക്ടോബർ - ഡിസംബർ മാസങ്ങളിലുണ്ടാകുന്ന കൊടുങ്കാറ്റുകളുടെ എണ്ണം 52% വർധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ പഠനങ്ങളിലൂടെ വ്യക്തമാക്കുന്ന രണ്ടു കാര്യങ്ങൾ ഇവയാണെന്ന് കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് മേധാവി ഡോ.എ.ബിജു കുമാർ പറയുന്നു: അറബിക്കടലിൽ ചൂട് കൂടുന്നതുകൊണ്ടുതന്നെ വരുംനാളുകളിൽ ശക്തമായ ചുഴലിക്കാറ്റുകളും കടൽക്ഷോഭവും പ്രതീക്ഷിക്കാമെന്നതാണ് ആദ്യത്തേത്. തീരശോഷണത്തിനും അനുബന്ധപ്രശ്നങ്ങൾക്കും പുറമെ ഇത് മേഖലയിലെ സമുദ്രോൽപന്ന ലഭ്യതയെയും തീരദേശജനതയുടെ ആരോഗ്യത്തെയും ബാധിച്ചേക്കാം. രണ്ടാമത്തേതാണ് കേരളത്തെ ആശങ്കയിലാഴ്ത്തുന്നത്– നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രജലനിരപ്പ് ഒരുമീറ്റർ വരെയോ അതിലധികമോ ഉയരാൻ സാധ്യതയുണ്ടെന്നതാണ് ആ മുന്നറിയിപ്പ്. അങ്ങനെ സംഭവിച്ചാൽ കൊച്ചി, കുട്ടനാട് പ്രദേശങ്ങളിൽ ഇത് ദൂരവ്യാപക പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാം.
കടൽ ‘കടക്കുന്ന’ മത്തിയും അയലയും!
കടൽത്തീരങ്ങൾ, അഴിമുഖങ്ങൾ, തീരദേശ തണ്ണീർത്തടങ്ങൾ, തീരസമുദ്രങ്ങൾ എന്നിവിടങ്ങളിൽ കേരളതീരത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനങ്ങൾ പ്രകടമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങൾ ആയ ഉപരിതലസമുദ്രത്തിലെ താപവർധന, മഴയുടെ പാറ്റേണിലെ മാറ്റങ്ങൾ, ചുഴലിക്കാറ്റുകൾ ഉൾപ്പടെ വർധിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ, സമുദ്രനിരപ്പിലുണ്ടാകുന്ന ഉയർച്ച, തുടങ്ങിയവ കേരളതീരത്തും കാണാനാവും. മനുഷ്യ ഇടപെടലുകളാൽ രൂക്ഷമായിരിക്കുന്ന തീരശോഷണവും അനുബന്ധപ്രശ്നങ്ങളും കാലാവസ്ഥാമാറ്റം കൂടുതൽ ഗുരുതരമാക്കിയിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം കണ്ടൽക്കാടുകളെയും കടൽപായൽ പരിസ്ഥിതി വ്യവസ്ഥകളെയും ബാധിക്കും. കാലാവസ്ഥാ വ്യതിയാനവും എൽ–നിനോയുമായി ബന്ധപ്പെട്ടുനിൽക്കുന്ന മൺസൂൺ വ്യതിയാനങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവ കേരളത്തിന്റെ പരിസ്ഥിതിയിലും വിഭവലഭ്യതയിലും മാറ്റങ്ങൾ വരുത്താൻ തുടങ്ങിയിരിക്കുന്നു. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി അറബിക്കടലിൽ വർധിച്ചുവരുന്ന ചുഴലിക്കാറ്റുകൾ കടൽക്ഷോഭം രൂക്ഷമാക്കുകയും മത്സ്യത്തൊഴിലാളികളുടെ തൊഴിൽദിനങ്ങൾ നഷ്ടപ്പെടുത്തുകയും നിരവധിപേരുടെ ജീവനും സ്വത്തുവകകളും അപഹരിക്കുകയും ചെയ്തു.
കേരളതീരത്ത് എല്ലാവർഷവും സമുദ്രമത്സ്യോൽപാദനത്തിൽ ഏറ്റവുമധികം സംഭാവനചെയ്യുന്നത് ഉപരിതല മത്സ്യങ്ങളായ മത്തി, അയല എന്നിവയാണ്. കഴിഞ്ഞ അഞ്ചുവർഷമായി കേരള തീരത്ത് മത്തിയുടെ ലഭ്യത കുത്തനെ കുറയുകയാണ്. എൽ-നിനോ സൗത്ത് ഓസിലേഷൻ പ്രഭാവം മൂലം അറേബ്യൻ കടൽ ചൂടാകുന്നതാണ് ഈ ഇടിവിന് കാരണം. സമുദ്ര-ഉപരിതല താപനിലയിൽ വരുന്ന വർധനവുകൊണ്ട് കേരളതീരത്തെ മത്തി തണുപ്പുള്ള വടക്കൻ ഭാഗങ്ങളിലേക്കു നീങ്ങുന്നതാണ് കാരണം. ഒപ്പം ഇന്ത്യൻ മഹാസമുദ്രത്തിൽ കൂടുതൽ പ്രാണവായു കുറഞ്ഞ മേഖലകൾ (ഓക്സിജൻ മിനിമം സോൺസ്) രൂപപ്പെടുന്നതും മറ്റൊരു കാരണമാണ്. 2019ൽ കേരളത്തിലെ മത്സ്യ ഉൽപാദനം 15.4 ശതമാനം ഇടിഞ്ഞ് 5.44 ലക്ഷം ടണ്ണിലെത്തി. 2018ൽ ഇത് 6.43 ലക്ഷം ടണ്ണായിരുന്നു. സംസ്ഥാനത്തെ പ്രധാന മത്സ്യമായ മത്തിയുടെ ലാൻഡിങ് 2019ൽ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന 44,320 ടണ്ണിലെത്തി.
തീരദേശം–കേരളത്തിന്റെ നാഡീഞരമ്പ്
കേരളത്തിന്റെ തീരമേഖല 590 കി. മീറ്ററോളം നീളമുള്ള കടൽത്തീരമാണ്. ഇന്ത്യയുടെ മൊത്തം തീരദേശമേഖലയുടെ ഏകദേശം 10 ശതമാനം വരും ഇത്. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ 77 ശതമാനവും സംസ്ഥാനത്തെ ജനസംഖ്യയുടെ 30 ശതമാനവും കേരളത്തിന്റെ വിസ്തീർണത്തിന്റെ 15 ശതമാനം മാത്രം വരുന്ന തീരദേശമേഖലയിൽ ആണു താമസിക്കുന്നത്. വനങ്ങൾ, പുഴകൾ, കായലുകൾ, അഴിമുഖങ്ങൾ, കണ്ടൽക്കാടുകൾ തുടങ്ങിയ ആവാസവ്യവസ്ഥകളുടെ ആരോഗ്യവുമായി തീരദേശ, സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ മനുഷ്യഇടപെടലുകളും പ്രകൃതിക്ഷോഭങ്ങളുംകൊണ്ട് കേരളത്തിൽ ഏറ്റവുമധികം സമ്മർദ്ദത്തിൽ ആയിരിക്കുന്ന പ്രദേശവും ആവാസവ്യവസ്ഥകളും തീരദേശമേഖലയിലാണ്.
ശ്രദ്ധാപൂർവ്വമായ ഇടപെടലുകൾ ആവശ്യപ്പെടുന്ന മറ്റൊരു പ്രധാന വിഷയം വർധിച്ചുവരുന്ന തീരശോഷണം ആണ്. നാഷനൽ സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്‌മെന്റ് (എൻസിഎസ്‌സിഎം) ദേശീയതലത്തിൽ ഇന്ത്യയുടെ തീരദേശത്തിന്റെ സ്ഥിരതയെപ്പറ്റി നടത്തിയ പഠനറിപ്പോർട്ട് അനുസരിച്ച് കേരളത്തിന്റെ തീരദേശത്തിന്റെ 53% മനുഷ്യനിർമിതിയായ കടൽഭിത്തിയാണ്. ഇപ്പോൾ അത് 70 ശതമാനത്തോളം വരും.
ഹാർബറുകൾ ഉൾപ്പടെ വർധിച്ചുവരുന്ന നിർമാണപ്രവർത്തനങ്ങൾ ബാക്കി വരുന്ന തീരപ്രദേശങ്ങളുടെ ആരോഗ്യത്തെ കാര്യമായി സ്വാധീനിക്കുകയും ചെയ്യുമ്പോൾ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള തീരദേശസമൂഹങ്ങളുടെ നിലനിൽപ്പും ജീവസന്ധാരണമാർഗങ്ങളും പ്രതിസന്ധി നേരിടുകയാണ്. അണക്കെട്ടുകൾ, ജലസേചന സംവിധാനങ്ങൾ, അവസാദങ്ങളുടെ ഒഴുക്ക്, വനനശീകരണം ഉൾപ്പെടെ പുഴകളുടെയും കായലുകളുടെയും നീർത്തടങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ, കണ്ടൽക്കാടുകളുടെ നാശം തുടങ്ങിയവയും തീരനിർമിതിയെ സ്വാധീനിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. സൂനാമി, അതിശക്തമായ കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളും തീരദേശത്തെ മണ്ണൊലിപ്പിന്റെ തോത് ക്രമാതീതമായി വർധിപ്പിച്ചിട്ടുണ്ടെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
English Summary: How climate change is accelerating sea level rise and how it affects Kerala?