എസ്എഫ്ഐയുടെ നിഴലോ; കനയ്യ പോയ വഴിയേ നിമിഷയ്ക്കും വഴി കാട്ടി സിപിഐ?
പ്രതിപക്ഷം ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ 17 സിപിഐ അംഗങ്ങളിൽ ഒരാൾ പോലും എണീറ്റില്ല. അക്കൂട്ടത്തിൽ കനയ്യ കുമാറിന്റെ ജെഎൻയു സഹപാഠി കൂടെ ഉണ്ടായിരുന്നല്ലോ! നിമിഷയ്ക്കും കനയ്യയുടെ വഴി കാട്ടി കൊടുക്കുകയാണോ സിപിഐ നേതൃത്വം?..Nimisha Raju
പ്രതിപക്ഷം ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ 17 സിപിഐ അംഗങ്ങളിൽ ഒരാൾ പോലും എണീറ്റില്ല. അക്കൂട്ടത്തിൽ കനയ്യ കുമാറിന്റെ ജെഎൻയു സഹപാഠി കൂടെ ഉണ്ടായിരുന്നല്ലോ! നിമിഷയ്ക്കും കനയ്യയുടെ വഴി കാട്ടി കൊടുക്കുകയാണോ സിപിഐ നേതൃത്വം?..Nimisha Raju
പ്രതിപക്ഷം ഈ വിഷയം നിയമസഭയിൽ ഉന്നയിച്ചപ്പോൾ 17 സിപിഐ അംഗങ്ങളിൽ ഒരാൾ പോലും എണീറ്റില്ല. അക്കൂട്ടത്തിൽ കനയ്യ കുമാറിന്റെ ജെഎൻയു സഹപാഠി കൂടെ ഉണ്ടായിരുന്നല്ലോ! നിമിഷയ്ക്കും കനയ്യയുടെ വഴി കാട്ടി കൊടുക്കുകയാണോ സിപിഐ നേതൃത്വം?..Nimisha Raju
എംജി സർവകലാശാലയിലുണ്ടായ എസ്എഫ്ഐ–എഐഎസ്എഫ് സംഘർഷത്തിന്റെയും അതിനോടുള്ള എഐഎസ്എഫ് നേതാവ് നിമിഷ രാജുവിന്റെ പ്രതികരണത്തിന്റെയും ചൂട് ഇനിയും കെട്ടടങ്ങിയിട്ടില്ല. അതാണ് ഈ ലേഖനത്തിനും പ്രേരണ. നിമിഷയുടേത് ഒറ്റയാൾ പോരാട്ടം ആയിക്കഴിഞ്ഞോ എന്ന സംശയവും ഇപ്പോൾ ഇല്ലാതില്ല.
കാരണം നിയമസഭയിൽ 17 സിപിഐ അംഗങ്ങളിൽ ഒരാൾ പോലും പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോൾ എണീറ്റില്ലല്ലോ. അക്കൂട്ടത്തിൽ കനയ്യകുമാറിന്റെ ജെഎൻയുവിലെ സഹപാഠി കൂടി ഉണ്ടായിരുന്നല്ലോ. നിമിഷയ്ക്കും കനയ്യയുടെ വഴി കാട്ടിക്കൊടുക്കുകയാണോ സിപിഐ നേതൃത്വം?നമുക്ക് എൺപതുകളിലേക്ക് തിരിച്ചുപോകാം, രണ്ടുവട്ടം.
ഒന്ന്–
കോൺഗ്രസ് ബന്ധവും നയമായ ദേശീയ ജനാധിപത്യവിപ്ലവവും ഉപേക്ഷിച്ച് സിപിഐ സിപിഎമ്മിനോടൊപ്പം ചേർന്ന ശേഷമാണല്ലോ 1980ൽ ഒന്നാം ഇ.കെ. നായനാർ മന്ത്രിസഭ അധികാരമേറ്റത്. 1970കളിൽ അച്യുതമേനോൻ മന്ത്രിസഭയെ തകർക്കാൻ സിപിഎം അതിന്റെ മാവോയിസ്റ്റ്– സ്റ്റാലിനിസ്റ്റ് രീതിയനുസരിച്ച് അഴിച്ചുവിട്ടിരുന്ന അക്രമനയങ്ങൾ 1980കളിലും ഉപേക്ഷിച്ചിരുന്നില്ല. ഇടയ്ക്കും മുറയ്ക്കും സിപിഐക്കും അതു നേരിടേണ്ടിവന്നു. കണ്ണൂരിൽ ആർഎസ്എസുമായുള്ള യുദ്ധവും രണ്ടുഭാഗങ്ങളിലും നിന്നുമായി മരിച്ചുവീഴുന്നവരുടെ ‘സ്കോർബോർഡും’ പ്രസിദ്ധമായിരുന്നല്ലോ.
ഗതിമുട്ടിയ ഒരു സന്ദർഭത്തിൽ സിപിഐ പരസ്യമായ പ്രതികരണത്തിന് തയാറായി. അതിന് തിരഞ്ഞെടുത്ത വേദി നിയമസഭയായിരുന്നു. പികെവി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചാണല്ലോ സിപിഎമ്മിന് അധികാരത്തിലേക്കുള്ള വഴി തുറന്നത്. എംഎൽഎ മാത്രമായി നിയമസഭയിൽ തുടർന്ന പികെവി പാർട്ടി തീരുമാനപ്രകാരം സിപിഎമ്മിന്റെ അക്രമ നയത്തെ ശക്തമായി എതിർത്തു. പാർട്ടിക്കുള്ള മന്ത്രിസ്ഥാനങ്ങളൊന്നും അതിന് അന്ന് തടസ്സമായതേയില്ല. എന്നാൽ ഇന്നോ?
നിമിഷ രാജു നേരിട്ടത് കൊലപാതകത്തേക്കാൾ പൈശാചികമായ അപമാനപ്പെടുത്തൽ ആയിരുന്നു. എന്നിട്ടും പ്രതിപക്ഷം പ്രശ്നമുന്നയിച്ചപ്പോൾ 17 പേരിൽ ഒരാളെങ്കിലും ഒരു ചെറുവിരലെങ്കിലും ഉയർത്തിയോ? എൺപതുകളേക്കാൾ അധികാരസ്ഥാനങ്ങൾക്ക് മാധുര്യമേറിയെന്ന് പറഞ്ഞാൽ കുറ്റപ്പെടുത്താനാവുമോ?
രണ്ട്–
1980കളിൽ ഈ ലേഖകൻ സജീവ എഐഎസ്എഫ് പ്രവർത്തകൻ ആയിരുന്നു. സംസ്ഥാന കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് നെഹ്റു കോളജിൽനിന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും സ്റ്റുഡന്റ് എഡിറ്ററായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. 1981ൽ ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഒരുകൂട്ടം സഖാക്കളോടൊപ്പം തിരുവനന്തപുരത്തേക്ക് വണ്ടികയറി. എഐഎസ്എഫും എഐവൈഎഫും സംയുക്തമായി നടത്തിയ ആഗോള സമ്മേളനത്തിൽ പങ്കെടുക്കാൻ. ‘ഇന്ത്യാ സമുദ്രം സമാധാനമേഖല’ എന്ന പ്രഖ്യാപനമായിരുന്നു പ്രസ്തുത സമ്മേളനം.
അന്ന് കേരളത്തിലെ എഐഎസ്എഫിനെ നയിച്ചിരുന്നത് ബിനോയ് വിശ്വം, കെ.പി. രാജേന്ദ്രൻ, സത്യൻ മൊകേരി, എച്ച്. രാജീവൻ, യു.വിക്രമൻ തുടങ്ങിയവരായിരുന്നു. അമർജിത് കൗറും അതുൽകുമാർ അൻജാനുമായിരുന്നു കേന്ദ്ര നേതാക്കൾ. സമാപന ദിവസം ഞങ്ങൾ ആയിരത്തിലധികം വരുന്ന പ്രവർത്തകർ ജാഥ നടത്തി. സാർവദേശീയ വിദ്യാർഥി– യുവജന ഫെഡറേഷൻ സംഘടനകളായിരുന്ന ഡബ്ലിയുഎഫ്ഡിവൈയുടെയും ഐയുഎസിന്റേയും പ്രതിനിധികളും മുന്നിലുണ്ടായിരുന്നു.
ഈ ലേഖകൻ ഇപ്പോഴും ഓർക്കുന്നത് ടാഗോർ തിയേറ്ററിന്റെ പുറത്തുകണ്ട എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള ചെറിയ ബാനർ ആണ്. അതിൽ കൂടുതൽ റോൾ ഞങ്ങൾക്ക് ഇല്ലെന്ന മട്ടിൽ! 1964ൽ പാർട്ടി പിളർന്നതിനു ശേഷം കേരളം, ബംഗാൾ, ത്രിപുര– ഇതിനപ്പുറം വലുതായൊന്നും സിപിഎമ്മിനുണ്ടായിരുന്നില്ല. കേന്ദ്ര കമ്മിറ്റി ഓഫിസ് ന്യൂഡൽഹിയിൽ തുറന്നതുതന്നെ 1980കളിൽ ആണ്. പാർലമെന്റിലും ഇതര സംസ്ഥാന നിയമസഭകളിലും കൂടുതൽ പ്രാതിനിധ്യം സിപിഐക്ക് ആയിരുന്നു. എന്നിട്ടും 1980കളോടെ സിപിഐയുടെയും പോഷക സംഘടനകളുടെയും വളർച്ചയുടെ ഗ്രാഫ് കുത്തനെ താഴേയ്ക്ക് ആയത് എന്തുകൊണ്ടാണ്?
എസ്എഫ്ഐയിൽ നിന്ന് എഐഎസ്എഫിലേക്കുള്ള ദൂരം
എഐഎസ്എഫ് പ്രവർത്തകരുടെ അറിവിലേക്കായി ചില കാര്യങ്ങൾ പറയാം. വിദ്യാർഥി–യുവജന സംഘടനയിലൂടെ സിപിഐയുടെ സമുന്നത നേതാവായിരുന്ന മൺമറഞ്ഞ സി.കെ. ചന്ദ്രപ്പൻ പറഞ്ഞ അനുഭവ കഥയാണ് ഒന്ന്. 1936ൽ ലക്നൗവിൽ വച്ച് എഐഎസ്എഫ് രൂപീകരിക്കപ്പെട്ടപ്പോൾ ആധ്യക്ഷ്യം വഹിച്ചിരുന്നത് പണ്ഡിറ്റ് നെഹ്റു ആയിരുന്നല്ലോ. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ പുരോഗനാത്മകവും ചൈതന്യവത്തായതുമായ മുഖം, അതായിരുന്നു പണ്ഡിറ്റ് നെഹ്റു. പണ്ഡിറ്റ്ജി അന്തരിച്ച് അധികം കഴിയും മുൻപാണ് 1964ൽ പാർട്ടി പിളർപ്പിനു ശേഷം എഐഎസ്എഫ് കേരള സംസ്ഥാന സമ്മേളനം സി.കെ. ചന്ദ്രപ്പന്റേയും ആന്റണി തോമസിന്റെയും നേതൃത്വത്തിൽ തലശേരി ടൗൺഹാളിൽ ചേർന്നത്.
സമ്മേളനത്തിൽ പണ്ഡിറ്റ് നെഹ്റുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിക്കാനെടുത്തതും ഭൂരിപക്ഷം വരുന്ന പ്രതിനിധികളും മുൻനിശ്ചയപ്രകാരമെന്നോണം പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞുകൊണ്ട് സമ്മേളനം അലങ്കോലപ്പെടുത്തി. ഇവിടെയാണ് കേരളത്തിൽ എസ്എഫ്ഐയുടെ വേരുകൾ. മാവോയിസ്റ്റ് ഉടൻ വിപ്ലവത്തിന്റെ ലഹരിയിലായിരുന്നു അവർ. 1948ലെ കൽക്കട്ട തിസീസിന്റെ മാത്രമല്ല, രണ്ടാം കമ്യൂണിസ്റ്റ് ഇന്റർനാഷനലിൽ കോളനി രാജ്യങ്ങളിൽ അടവ് നയം സംബന്ധിച്ച എം.എൻ. റോയി–ലെനിൻ സംവാദത്തിലെ റോയിയുടെ സെക്ടേറിയൻ നിലപാടിന്റെ സ്വാധീനവും ഇവിടെ കാണാം.
അതനുസരിച്ച് കോൺഗ്രസ് വിരോധത്തിനാണ് മുൻതൂക്കം. സിപിഎം കേരള ഘടകത്തെ ഇപ്പോഴും നയിക്കുന്നത് ഇതേ അളവിലുള്ള കോൺഗ്രസ് വിരോധമല്ലാതെ മറ്റെന്താണ്? രാജ്യത്തിനു തന്നെ മാതൃകയായിരുന്നു അച്യുതമേനോൻ നയിച്ച സിപിഐ– കോൺഗ്രസ് മന്ത്രിസഭ. ആ സംവിധാനത്തെ ഉപേക്ഷിച്ചത് സിപിഐക്ക് പറ്റിയ ചരിത്രപരമായ മണ്ടത്തരമാണ്. അതോടുകൂടി സിപിഐയുടെയും പോഷകസംഘടനകളുടെയും വളർച്ച മുരടിക്കുകയും സിപിഎം അനുബന്ധ സംഘടനകൾ രാഷ്ട്രീയനില ഭദ്രമാക്കുകയും ചെയ്തു. ഈ രാഷ്ട്രീയചരിത്രം എഐഎസ്എഫ്, എഐവൈഎഫ് പ്രവർത്തകർ പഠിക്കുകയും ആ തെറ്റ് തിരുത്താൻ നേതൃത്വത്തോട് ആവശ്യപ്പെടുകയും വേണം.
1978ൽ ഭട്ടിൻഡയിൽ സിപിഐ ഉപേക്ഷിച്ച ദേശീയ ജനാധിപത്യ വിപ്ലവമെന്ന ആശയമാണ് ഇന്ന് വർഗീയ ഫാഷിസ്റ്റ് നയങ്ങളെ നേരിടാൻ ഏറ്റവും പര്യാപ്തം. കേരളത്തിൽ എസ്എഫ്ഐയെ ആശ്രയിക്കാതെ സ്വതന്ത്ര– മതേതര ജനാധിപത്യ ഐക്യമെന്ന ആശയം സ്വീകരിക്കാൻ കഴിഞ്ഞാലേ എഐഎസ്എഫിന് എന്തെങ്കിലും ഭാവിയുള്ളൂ.
സിനിമ ഓഡിഷനു പോകുന്ന ഒരു നടനോ നടിയോ സ്വന്തമായ കഴിവ് പ്രകടിപ്പിക്കുന്നതിനു പകരം മമ്മൂട്ടിയെയോ മോഹൻലാലിനെയോ അനുകരിക്കുന്നുവെന്ന് വയ്ക്കുക. ഒറിജിനലുള്ളപ്പോൾ ഡ്യൂപ്ലിക്കേറ്റിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യത്തോടെ കാര്യമവസാനിക്കും. എസ്എഫ്ഐ കളത്തിൽ നിറഞ്ഞാടുമ്പോൾ ഒരേ മുദ്രാവാക്യം, ഒരേ നയം– തുല്യ അളവിൽ കോൺഗ്രസ് വിരോധം! എസ്എഫ്ഐ ഒന്നു പോരേ? സിപിഎം ഒന്നു പോരേ? ഈ ചോദ്യത്തിന് പ്രസക്തിയേറുന്നത് സ്വാഭാവികം മാത്രം.
English Summary: Why is AISF Lagging Behind SFI in Kerala? Will Nimisha Face Kanhaiah's Same Plight?