സൂറത്തിന് ക്ഷീണം; അമൂല്യ വജ്രങ്ങൾ വീണ്ടും ഒഴുകിയെത്തുമോ ഈ തൃശൂർ ഗ്രാമത്തിലേക്ക്?
സൂറത്തിലും പരിസര ജില്ലകളിലുമായി ഏതാണ്ടു 12 ലക്ഷത്തോളം ആളുകൾ വജ്രാഭരണ വ്യവസായ മേഖലയിൽ പണിയെടുക്കുന്നുവെന്നാണു കണക്ക്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, കോംഗോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു റഫ് ഡയമണ്ട് ഇന്ത്യയിലേക്കെത്തുന്നുണ്ടെങ്കിലും പ്രധാന ഉറവിടം റഷ്യയാണ്. അൽറോസ എന്ന റഷ്യൻ ഖനിയിൽ നിന്നു മുംബൈയിലെ ഏജന്റുമാർ വഴിയാണു സൂറത്തിലേക്കു പ്രധാനമായും വജ്രമെത്തുന്നത്. പക്ഷേ യുദ്ധം തുടങ്ങിയതോടെ..
സൂറത്തിലും പരിസര ജില്ലകളിലുമായി ഏതാണ്ടു 12 ലക്ഷത്തോളം ആളുകൾ വജ്രാഭരണ വ്യവസായ മേഖലയിൽ പണിയെടുക്കുന്നുവെന്നാണു കണക്ക്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, കോംഗോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു റഫ് ഡയമണ്ട് ഇന്ത്യയിലേക്കെത്തുന്നുണ്ടെങ്കിലും പ്രധാന ഉറവിടം റഷ്യയാണ്. അൽറോസ എന്ന റഷ്യൻ ഖനിയിൽ നിന്നു മുംബൈയിലെ ഏജന്റുമാർ വഴിയാണു സൂറത്തിലേക്കു പ്രധാനമായും വജ്രമെത്തുന്നത്. പക്ഷേ യുദ്ധം തുടങ്ങിയതോടെ..
സൂറത്തിലും പരിസര ജില്ലകളിലുമായി ഏതാണ്ടു 12 ലക്ഷത്തോളം ആളുകൾ വജ്രാഭരണ വ്യവസായ മേഖലയിൽ പണിയെടുക്കുന്നുവെന്നാണു കണക്ക്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, കോംഗോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു റഫ് ഡയമണ്ട് ഇന്ത്യയിലേക്കെത്തുന്നുണ്ടെങ്കിലും പ്രധാന ഉറവിടം റഷ്യയാണ്. അൽറോസ എന്ന റഷ്യൻ ഖനിയിൽ നിന്നു മുംബൈയിലെ ഏജന്റുമാർ വഴിയാണു സൂറത്തിലേക്കു പ്രധാനമായും വജ്രമെത്തുന്നത്. പക്ഷേ യുദ്ധം തുടങ്ങിയതോടെ..
യുക്രെയ്ൻ യുദ്ധത്തിലൂടെ നാശമല്ലാതെ എന്തെങ്കിലും നേട്ടങ്ങൾ ആർക്കെങ്കിലുമുണ്ടായോ? ഈ ചോദ്യത്തിന് വൈരത്തിളക്കമുള്ളൊരു ചിരിയിലൂടെ ഉത്തരം നൽകാൻ തയാറെടുക്കുകയാണു തൃശൂരിലെ പോന്നോർ എന്ന ഗ്രാമം. യുക്രെയ്ൻ യുദ്ധവും പോന്നോരും തമ്മിൽ എന്തു ബന്ധമെന്നു ചോദിക്കും മുൻപു പോന്നോര്‍ നിവാസികളുടെ കുടിൽ വ്യവസായം എന്താണെന്ന് അറിഞ്ഞിരിക്കുന്നതു നന്നായിരിക്കും. വജ്രാഭരണ നിർമാണത്തിൽ ദക്ഷിണേന്ത്യയിലെ ഏക ‘ഹബ്’ ആണു പോന്നോർ. ആകൃതിയില്ലാത്ത വൈരക്കല്ലുകൾ (റഫ് ഡയമണ്ട്) മുറിച്ചും ഉരച്ചും ആഭരണ നിർമാണത്തിനു പാകപ്പെടുത്തുന്ന ഗ്രാമം. ഈ രംഗത്തെ കുത്തക കൈവശം വയ്ക്കുന്നതു ഗുജറാത്തിലെ സൂറത്ത് നഗരമാണ്. ലോകത്താകെ ആഭരണ നിർമാണത്തിനായി ഉപയോഗിക്കുന്ന 90% വജ്രവും ചെത്തിയൊരുക്കുന്ന സൂറത്തിന് ഏതാനും മാസങ്ങളായി കഷ്ടകാലമാണ്. യുക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ വജ്രത്തിന്റെ വരവു നിലച്ചു. ആയിരക്കണക്കിന് ആളുകൾക്കു തൊഴിൽ നഷ്ടപ്പെട്ടു. ഇതൊരു അവസരമാക്കാൻ ഒരുങ്ങുകയാണു പോന്നോർ.
∙ തിളക്കം നഷ്ടപ്പെടുന്ന സൂറത്ത്
സൂറത്തിലും പരിസര ജില്ലകളിലുമായി ഏതാണ്ടു 12 ലക്ഷത്തോളം ആളുകൾ വജ്രാഭരണ വ്യവസായ മേഖലയിൽ പണിയെടുക്കുന്നുവെന്നാണു കണക്ക്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, കോംഗോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു റഫ് ഡയമണ്ട് ഇന്ത്യയിലേക്കെത്തുന്നുണ്ടെങ്കിലും പ്രധാന ഉറവിടം റഷ്യയാണ്. അൽറോസ എന്ന റഷ്യൻ ഖനിയിൽ നിന്നു മുംബൈയിലെ ഏജന്റുമാർ വഴിയാണു സൂറത്തിലേക്കു പ്രധാനമായും വജ്രമെത്തുന്നത്. യുദ്ധം തുടങ്ങിയതോടെ റഷ്യയ്ക്കു യുഎസ് ഏർപ്പെടുത്തിയ ഉപരോധമാണു വജ്രത്തിന്റെ വരവു സ്തംഭിപ്പിച്ചത്. ലോകത്തെ വജ്രവ്യാപാരത്തിന്റെ 40% അൽറോസയിൽ നിന്നാണെന്നതാണു കാരണം. സൂറത്തിലെ ഒട്ടുമിക്ക വജ്രാഭരണ വ്യവസായ സ്ഥാപനങ്ങളും ഉത്പാദനം നിലയ്ക്കുന്ന അവസ്ഥയിലെത്തി. ലോകത്താകെ ആഭരണമായി മാറുന്ന 10 വജ്രങ്ങളിൽ ഒൻപതും ഒരുക്കപ്പെടുന്നതു സൂറത്തിലാണെന്ന പെരുമയും ഇതോടെ പ്രതിസന്ധിയിലായി. ഈ സ്ഥിതിയാണു തൃശൂരിലെ പോന്നോർ എന്ന ഗ്രാമത്തിനു ‘സുവർണാവസരമായി’ മാറുന്നത്.
∙ വീണ്ടും തിളങ്ങാൻ പോന്നോർ
30 വർഷത്തോളം വജ്രാഭരണ നിർമാണ രംഗം കുത്തകയാക്കി കൈവശം വച്ച നാടാണു പോന്നോർ. മുംബൈയിൽനിന്നു ദിവസവും പാഴ്സൽ മാർഗം വജ്രങ്ങൾ ഇവിടെയെത്തി. പോന്നോർ, മുണ്ടൂർ, തോളൂർ, കൈപ്പറമ്പ് തുടങ്ങിയ ഗ്രാമങ്ങളിലെ കമ്പനികളിൽ വജ്രം ചെത്തിയും ഉരച്ചും ആഭരണ നിർമാണത്തിനു പാകപ്പെടുത്തി. 20,000ലേറെ തൊഴിലാളികളും 350ലേറെ കമ്പനികളും ഈ മേഖലയിൽ തഴച്ചു വളർന്നു. എന്നാൽ, പതിവുപോലെ തൊഴിൽ സമരങ്ങളും പ്രതിഫലത്തർക്കവുമൊക്കെ വ്യാപകമായതോടെ മുംബൈയിലെ ഏജന്റുമാര്‍ പോന്നോരിനെ കൈവെടിഞ്ഞു, സൂറത്തിലേക്കു ബിസിനസ് മാറ്റി. ഇപ്പോൾ ഏതാണ്ട് 400 തൊഴിലാളികൾ മാത്രമാണു പോന്നോർ മേഖലയിൽ ഈ ബിസിനസിൽ തുടരുന്നത്. സൂറത്തിന്റെ പ്രഭ മങ്ങിയ സാഹചര്യം മുതലെടുത്തു പോന്നോരിലെ ബിസിനസ് ശക്തിപ്പെടുത്താൻ തൊഴിലാളികളുടെ ക്ലസ്റ്ററുകൾ നടപടി തുടങ്ങിയിട്ടുണ്ട്. ശ്രമങ്ങൾ ഫലംകണ്ടാൽ മുംബൈയിൽനിന്നു വീണ്ടും തൃശൂരിലേക്കു വജ്രങ്ങളുടെ ഒഴുക്കു തുടങ്ങും.
∙ സൂറത്തിന്റെ ക്ഷീണം എങ്ങനെ ഗുണമാകും?
പോന്നോരിൽ പതിവായിരുന്ന തൊഴിൽ സമരങ്ങളും പ്രതിഫലത്തർക്കങ്ങളുമാണു മുംബൈയിലെ ഇടനിലക്കാരെ പൂർണമായും സൂറത്തിലേക്കു തിരിച്ചുവിട്ടത്. കോടികൾ വിലയുള്ള അത്യാധുനിക യന്ത്രങ്ങളടങ്ങുന്ന വലിയ തൊഴില്‍ശാലകളുള്ള സൂറത്തിൽ വജ്രാഭരണ നിർമാണത്തിനു ചെലവേറെയാണ്. എന്നാൽ, പോന്നോരിലെ തൊഴിലാളികൾ കരകൗശല വൈദഗ്ധ്യം ഉപയോഗിച്ചാണു വജ്രം ചെത്തിമിനുക്കുന്നത് എന്നതിനാൽ ചെലവു കുറവാണ്. സൂറത്തിനെ ആശ്രയിക്കുന്ന ഡീലർമാരുടെ വിശ്വാസം വീണ്ടും ആർജിക്കാനായാൽ വജ്രം വീണ്ടും ഇവിടേക്ക് ഒഴുകാൻ തുടങ്ങും. അതിനു വേണ്ടത് ഒറ്റക്കാര്യം മാത്രം, ഇവിടുത്തെ തൊഴിൽ അന്തരീക്ഷം സമാധാനപരമാണെന്നു ബോധ്യപ്പെടുത്തൽ. അതിനുള്ള ശ്രമങ്ങളാണ് തൊഴിലാളികൾ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
∙ വജ്രങ്ങളിൽ വിരിയുന്ന മുഖങ്ങൾ
ഖനികളിൽ നിന്നെത്തിക്കുന്ന വജ്രങ്ങൾക്ക് ആകൃതിയുണ്ടാകില്ല. ഇവ മുറിച്ചും ഉരച്ചും ആഭരണ നിർമാണത്തിന് പര്യാപ്തമാക്കുന്ന ജോലിയാണ് ഡയമണ്ട് പോളിഷിങ്. കടുകുമണി വലുപ്പമുള്ള കല്ലുകളാണ് ഇക്കൂട്ടത്തിലേറെയും. ഇവയിൽ 56 മുഖങ്ങൾ ഉരച്ചു മിനുക്കിയെടുക്കും. നഗ്നനേത്രം കൊണ്ട് ഈ മുഖങ്ങള്‍ വ്യക്തമായി കാണാൻ കഴിയണമെന്നില്ല. ലെൻസ് ഉപയോഗിച്ചുനോക്കിയാണു തൊഴിലാളികൾ ഇവ ഉരച്ചെടുക്കുക. ഒരു ദിവസം ഉരച്ചെടുക്കുന്ന കല്ലിന്റെ എണ്ണത്തിനനുസരിച്ചാണു കൂലി. ക്ഷമ, നൈപുണ്യം, കാഴ്ച ശക്തി എന്നിവയാണു പ്രധാന ആയുധം.
വൃത്താകൃതിയിൽ ആണു പ്രധാനമായും കല്ലുരയ്ക്കുക. ആഭരണത്തിന്റെ രൂപത്തിനനുസരിച്ചു കല്ലുരയ്ക്കുന്ന രീതിയുമുണ്ട്. വൈരം കൊണ്ടുരച്ചാലേ വൈരത്തിനു തിളക്കമുണ്ടാകൂ എന്നു തൊഴിലാളികൾ പറയുന്നു. കല്ല് മുറിച്ച് അനുയോജ്യമായ രൂപത്തിലാക്കി പോളിഷ് ചെയ്തെടുക്കുന്നതു 4 ഘട്ടങ്ങളിലൂടെയാണ്. സൂറത്തിലൊക്കെ ഒരു കോടി രൂപയോളം വിലയുള്ള അത്യാധുനിക യന്ത്രങ്ങളാണു വജ്രാഭരണ നിർമാണത്തിനുപയോഗിക്കുന്നത്. വേഗവും കൃത്യതയുമേറെ. നമ്മുടെ നാട്ടിലും യന്ത്രസഹായത്തോടെയാണു വജ്രസംസ്കരണം നടക്കുന്നതെങ്കിലും സാങ്കേതികവിദ്യ അത്ര നൂതനമല്ല.
∙ പോന്നോരിന്റെ ‘കല്ലൊര’ പാരമ്പര്യം
വജ്രവ്യാപാരവുമായി പുലബന്ധം പോലുമില്ലാതിരുന്നൊരു നാടിനെ വജ്രാഭരണ നിർമാണ രംഗത്തെ‘ഹബ്’ ആക്കി മാറ്റിയതിനു പിന്നിൽ പോന്നോരുകാരൻ വി.കെ. ശങ്കുണ്ണിയും അനുജൻ വി.കെ. മാധവനുമാണ്. തൊഴിലന്വേഷണത്തിനായി മുംബൈയിലെത്തിയ ശങ്കുണ്ണിയുടെ ജീവിതം പച്ചപിടിപ്പിച്ചത് അവിടുത്തെ ഒരു വൈരക്കൽ പോളിഷിങ് കമ്പനിയാണ്. മഹീന്ദ്രജി മേത്ത എന്ന വൻകിട വജ്രവ്യാപാരിയുടെ അരുമശിഷ്യനായി ശങ്കുണ്ണി വളർന്നു. മുംബൈയിൽ ഭാരത് ഡയമണ്ട്സ് എന്ന പേരിൽ ശങ്കുണ്ണി തുടങ്ങിയ കമ്പനിയിൽ മലയാളി തൊഴിലാളികളായിരുന്നു ഏറെയും. എങ്കിൽ പിന്നെ സ്വന്തം നാട്ടിലേക്കു ബിസിനസ് വളർത്തിയാലെന്താണെന്ന ആലോചനയ്ക്കു പിന്നാലെ 1966ൽ പോന്നോരിൽ സ്റ്റാർ ഡയമണ്ട്സ് എന്ന കമ്പനിക്കു ശങ്കുണ്ണി തുടക്കമിട്ടു. മുംബൈയിൽ നിന്നു വജ്രക്കല്ലുകൾ എത്തിച്ചു മുറിച്ച്, പോളിഷ് ചെയ്തു തിരികെ അയയ്ക്കുന്നതായിരുന്നു സംരംഭം. ഈ സ്ഥാപനം പ്രവർത്തിച്ചിരുന്ന എൽഎഫ് റോഡിന് കല്ലൊരവഴി എന്നു പേരുംവീണു. അതൊരു വിപ്ലവത്തിന്റെ തുടക്കം മാത്രമായിരുന്നു.
∙ വൈരക്കല്ല് വിപ്ലവം
1966ൽ സ്ഥാപിച്ച ഒരു കമ്പനിയിൽ നിന്ന് 1970കളിൽ നൂറിലേറെ കമ്പനികളിലേക്കും 80കളിൽ മുന്നൂറോളം കമ്പനികളിലേക്കും വൈരക്കല്ല് പോളിഷിങ് ബിസിനസ് വളർന്നു. 1988 മുതൽ 92 വരെയായിരുന്നു സുവർണകാലം. കമ്പനികളുടെ എണ്ണം 350ലേക്കും തൊഴിലാളികളുടെ എണ്ണം 20,000ത്തിനു മുകളിലേക്കും വലുതായി. മുംബൈയിലെ വൻകിട വജ്രവ്യാപാരികളായ സേഠുമാർക്കു പ്രിയപ്പെട്ട ഇടമായി തൃശൂർ മാറി. പോന്നോരിനു പുറമെ മുണ്ടൂർ, കൈപ്പറമ്പ്, ഏഴാംകല്ല്, തോളൂർ, പുത്തൂർ, പേരാമംഗലം, എളവള്ളി, മുണ്ടത്തിക്കോട്, തൃശൂർ തുടങ്ങിയ ഭാഗങ്ങളിലേക്കു ബിസിനസ് അഭിവൃദ്ധിപ്പെട്ടു. രാവിലെയും വൈകിട്ടും തൃശൂരിൽനിന്നു മുണ്ടൂർ, കൈപ്പറമ്പ് ഭാഗങ്ങളിലേക്കുള്ള ബസുകളിൽ തിങ്ങിനിറഞ്ഞ് തൊഴിലാളികൾ സഞ്ചരിച്ചു. രാജ്യത്തെ ഒട്ടുമിക്ക പ്രധാന വജ്രവ്യാപാര ശൃംഖലകളിലേക്കുമുള്ള വജ്രങ്ങൾ ഉരച്ചുമിനുക്കി കയറ്റിയയ്ക്കുന്ന മേഖലയായി ഇവിടം മാറി. അക്കാലത്ത് ഒരുമാസം തൊഴിലാളികൾക്കുള്ള കൂലിയായി ശരാശരി ഒന്നരക്കോടി രൂപ മുംബൈയിൽ നിന്നൊഴുകിയിരുന്നു എന്നാണു കണക്ക്.
∙ തിളങ്ങുന്ന കൂലി
80കളുടെ തുടക്കത്തിൽ സർക്കാർ ജോലിയേക്കാൾ ഡിമാൻഡ് ആയിരുന്നു കല്ലൊരയ്ക്ക്. ശരാശരി 600 രൂപ മാസശമ്പളത്തിൽ സർക്കാർ ജോലിക്കാർ പണിയെടുക്കുമ്പോൾ കല്ലൊരയ്ക്കാൻ പോയവർ 1000 മുതൽ 1500 രൂപ വരെ നേടി. അന്നൊക്കെ ഈ മേഖലയിലെ ഒരു വീട്ടിൽ രണ്ടും മൂന്നുംപേർ കല്ലൊരയ്ക്കാൻ പോയിരുന്നതായി പഴമക്കാർ പറയുന്നു. ചെറിയ ക്ലാസുകളിൽ പഠിപ്പുനിർത്തി പലരും കല്ലൊര തുടങ്ങി. പട്ടിണിയോ തൊഴിലില്ലായ്മയോ ഇല്ലാത്തവിധം ഈ മേഖല പുഷ്ടിപ്പെട്ടു. കുടിൽവ്യവസായം പോലെ വീടുകൾ കേന്ദ്രീകരിച്ചും വജ്ര സംസ്കരണ ശാലകൾ വളർന്നുവന്നു. 90കളുടെ തുടക്കം വരെ ഇതായിരുന്നു സ്ഥിതി. പക്ഷേ, പിന്നീടു പതിയെ ചിത്രം മാറി.
∙ സമരങ്ങളിൽ മങ്ങി
90കളുടെ തുടക്കത്തിൽ വജ്ര സംസ്കരണശാലകളിൽ തൊഴിലാളി സമരങ്ങൾ കലുഷിതമായി. തുടർച്ചയായി 78 ദിവസം വരെ കല്ലൊര നിർത്തിവയ്ക്കേണ്ട വിധത്തിൽ പോലും സമരങ്ങൾ വ്യാപകമായി. ഇതോടെ ബിസിനസ് പതിയെ തളരാൻ തുടങ്ങി. ഈ തക്കത്തിനു ഗുജറാത്തിലെ സൂറത്തിലും മറ്റും നൂതന സാങ്കേതിക സൗകര്യങ്ങളോടെ വജ്ര സംസ്കരണശാലകൾ ഉയർന്നു. ഇവരോടു പിടിച്ചു നിൽക്കാൻ കഴിയാതെ മുണ്ടൂർ മേഖലയിലെ കമ്പനികൾ ഓരോന്നായി പൂട്ടാൻ തുടങ്ങി. 2014ലെ കണക്കുപ്രകാരം 60 കമ്പനികളുണ്ടായിരുന്നു. ഇപ്പോഴത് 3 ആയി ചുരുങ്ങി. ഇവിടെ വിരലിലെണ്ണാവുന്ന തൊഴിലാളികൾ മാത്രം. മറ്റുള്ളവരെല്ലാം വിവിധ തൊഴിൽ മേഖലകളിലേക്കും ചുവടുമാറ്റി.
English Summary: Ukraine War: Ponnore, a Village in Thrissur again Started Dreaming about Gemstone Business!