‘ഭയ്യാ, കരൺ അഗർവാൾ ഇധർ രഹ്താ ഹേ? കരൺ അഗർവാൾ ഇവിടെയാണോ താമസമെന്ന ചോദ്യവുമായി ഡൽഹി തിലക് നഗറിലെ അജയ് എൻക്ലേവിനു സമീപത്തെ ഹൗസിങ് കോളനി ഗേറ്റിനു സമീപം നിൽക്കുന്നത് ഒരു പെൺകുട്ടി. പേര് ഷബീന ബാനു. വിശ്രമമുറിയിൽ നിന്നു പുറത്തേക്കു വന്ന സെക്യൂരിറ്റി ഗാർഡ് ഗേറ്റിലേക്ക് പാളി നോക്കി. കാക്കി നിറത്തിലുള്ള സൽവാറും കമ്മിസും ധരിച്ച യുവതിയെ കണ്ട് കാവൽക്കാരനു ഭയബഹുമാനം. ഗേറ്റിനരികിലേക്ക് അയാൾ ഓടിയെത്തി. ബിഹാറിച്ചുവയുള്ള ഹിന്ദിയിൽ ഉത്തരത്തിനൊപ്പം ഒരു ചോദ്യം കൂടി: ‘ഹാംജി മാഡം. ആപ് പുലീസ് സെ ഹോ ക്യാ?

‘ഭയ്യാ, കരൺ അഗർവാൾ ഇധർ രഹ്താ ഹേ? കരൺ അഗർവാൾ ഇവിടെയാണോ താമസമെന്ന ചോദ്യവുമായി ഡൽഹി തിലക് നഗറിലെ അജയ് എൻക്ലേവിനു സമീപത്തെ ഹൗസിങ് കോളനി ഗേറ്റിനു സമീപം നിൽക്കുന്നത് ഒരു പെൺകുട്ടി. പേര് ഷബീന ബാനു. വിശ്രമമുറിയിൽ നിന്നു പുറത്തേക്കു വന്ന സെക്യൂരിറ്റി ഗാർഡ് ഗേറ്റിലേക്ക് പാളി നോക്കി. കാക്കി നിറത്തിലുള്ള സൽവാറും കമ്മിസും ധരിച്ച യുവതിയെ കണ്ട് കാവൽക്കാരനു ഭയബഹുമാനം. ഗേറ്റിനരികിലേക്ക് അയാൾ ഓടിയെത്തി. ബിഹാറിച്ചുവയുള്ള ഹിന്ദിയിൽ ഉത്തരത്തിനൊപ്പം ഒരു ചോദ്യം കൂടി: ‘ഹാംജി മാഡം. ആപ് പുലീസ് സെ ഹോ ക്യാ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഭയ്യാ, കരൺ അഗർവാൾ ഇധർ രഹ്താ ഹേ? കരൺ അഗർവാൾ ഇവിടെയാണോ താമസമെന്ന ചോദ്യവുമായി ഡൽഹി തിലക് നഗറിലെ അജയ് എൻക്ലേവിനു സമീപത്തെ ഹൗസിങ് കോളനി ഗേറ്റിനു സമീപം നിൽക്കുന്നത് ഒരു പെൺകുട്ടി. പേര് ഷബീന ബാനു. വിശ്രമമുറിയിൽ നിന്നു പുറത്തേക്കു വന്ന സെക്യൂരിറ്റി ഗാർഡ് ഗേറ്റിലേക്ക് പാളി നോക്കി. കാക്കി നിറത്തിലുള്ള സൽവാറും കമ്മിസും ധരിച്ച യുവതിയെ കണ്ട് കാവൽക്കാരനു ഭയബഹുമാനം. ഗേറ്റിനരികിലേക്ക് അയാൾ ഓടിയെത്തി. ബിഹാറിച്ചുവയുള്ള ഹിന്ദിയിൽ ഉത്തരത്തിനൊപ്പം ഒരു ചോദ്യം കൂടി: ‘ഹാംജി മാഡം. ആപ് പുലീസ് സെ ഹോ ക്യാ?

Want to gain access to all premium stories?

Activate your premium subscription today

  • icon1
    Premium Stories
  • icon3
    Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഭയ്യാ, കരൺ അഗർവാൾ ഇധർ രഹ്താ ഹേ?
കരൺ അഗർവാൾ ഇവിടെയാണോ താമസമെന്ന ചോദ്യവുമായി ഡൽഹി തിലക് നഗറിലെ അജയ് എൻക്ലേവിനു സമീപത്തെ ഹൗസിങ് കോളനി ഗേറ്റിനു സമീപം നിൽക്കുന്നത് ഒരു പെൺകുട്ടി. പേര് ഷബീന ബാനു. വിശ്രമമുറിയിൽ നിന്നു പുറത്തേക്കു വന്ന സെക്യൂരിറ്റി ഗാർഡ് ഗേറ്റിലേക്ക് പാളി നോക്കി.  കാക്കി നിറത്തിലുള്ള സൽവാറും കമ്മിസും ധരിച്ച യുവതിയെ കണ്ട് കാവൽക്കാരനു ഭയബഹുമാനം. ഗേറ്റിനരികിലേക്ക് അയാൾ ഓടിയെത്തി. ബിഹാറിച്ചുവയുള്ള ഹിന്ദിയിൽ ഉത്തരത്തിനൊപ്പം ഒരു ചോദ്യം കൂടി:

‘ഹാംജി മാഡം. ആപ് പുലീസ് സെ ഹോ ക്യാ

ADVERTISEMENT

പൊലീസാണോ എന്ന ചോദ്യത്തിനു മുന്നിൽ പോസ്റ്റ് വുമണാണെന്നു ഷബീനയുടെ ആത്മവിശ്വാസത്തോടെയുള്ള മറുപടി.

‘പോസ്റ്റ് വുമൺ! വോ ക്യാ ഹോത്താ ഹെ, ആപ് മദ്രാസി ഹോ ?’ 

(പോസ്റ്റ് വുമൺ! അതെന്താണ്, നിങ്ങൾ മദ്രാസിയാണോ എന്ന് അടുത്ത ചോദ്യം. കാവൽക്കാരനു സംശയം തീരുന്നില്ല)

മദ്രാസിയാണോയെന്ന ചോദ്യം കേട്ടപ്പോൾ ഷബീനയ്ക്കു പുഞ്ചിരി.

ADVERTISEMENT

അതേസമയം, ഏതാനും കിലോമീറ്ററകലെ, 110001 പിൻകോഡിലുള്ള ലട്യൻസ് ഡൽഹിയിലെ ജന്തർ മന്തർ റോഡിൽ, മന്ത്രി മന്ദിരങ്ങൾക്കും സർക്കാരിലെ ഉന്നത ഓഫിസുകൾക്കും ഇടയിലെവിടെയോ ഉള്ള മൂന്നാം നമ്പർ ഗലി തപ്പി നടക്കുകയാണ് പത്തനംതിട്ട എഴുമറ്റൂരിലെ സൗരഭ് പി.രാധൻ. 

കേരളത്തിൽനിന്നു ഡൽഹിയിലേക്കു പുതുതായി എത്തിയ തപാൽ ജീവനക്കാർ ന്യൂഡൽഹി ജിപിഒക്ക് മുന്നിൽ. (ചിത്രം: മനോരമ)

കേട്ടാൽ മനസ്സിലാകുമെന്നല്ലാതെ സൗരഭിനു ഹിന്ദിയോടത്ര പഥ്യമില്ല. ‘ഭയ്യാ! ഏ കിധർ’ എന്ന മൂന്ന് വാക്കിൽ ഒതുങ്ങും. പക്ഷേ, എന്തു കസർത്ത് കാണിച്ചിട്ടാണെങ്കിലും കത്ത് അതിന്റെ നാഥനെ തേടിപ്പിടിച്ചെത്തിക്കുമെന്നതാണ് സൗരഭിന്റെ ഉറപ്പ്.   ഷബീനയും സൗരഭ‍ും മാത്രമല്ല. കഴിഞ്ഞ മൂന്നു മാസമായി ഇവിടത്തെ ഊടുവഴികളിലും ആഡംബര വഴികളിലും മേൽവിലാസം അന്വേഷിച്ചെത്തുന്നവരിൽ വേറെയും മലയാളി ശബ്ദങ്ങൾ കേൾക്കാം. ആകെ നാനൂറോളം പേർ. നാൽപതിലേറെ സ്ത്രീകളും 350ലേറെ പുരുഷന്മാരുമാണ് തപാൽ വകുപ്പിൽ നിയമനം ലഭിച്ച് ഒറ്റയടിക്കു കേരളത്തിൽനിന്നു ഡൽഹിയിലേക്ക് എത്തിയത്. 

രാജ്യതലസ്ഥാനത്താകെ 506 തപാൽ ഓഫിസുകളുണ്ട്. അതിലെ മുന്നൂറോളം ഓഫിസുകളിലും മലയാളി സാന്നിധ്യമുണ്ട്; ചിലയിടത്ത് ഒന്നിലധികം പേർ. 

∙ ഇവിടെ ആളുണ്ട്,  അവിടെ ജോലിയും

ADVERTISEMENT

​കത്തുകൾ വിതരണം ചെയ്യാൻ ആളില്ലെന്നതായിരുന്നു ഡൽഹി തപാൽ വകുപ്പിന്റെ ഏറ്റവും വലിയ പ്രതിസന്ധി.  ദീർഘകാലമായി 1500 സ്ഥിരം തസ്തികകൾ ഒഴിഞ്ഞുകിടന്നു. എന്നാൽ, കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ പ്രശ്നം മറ്റൊന്നായിരുന്നു. ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്)  തസ്തികയിൽനിന്ന് പോസ്റ്റ്‌വുമൺ അല്ലെങ്കിൽ പോസ്റ്റ്മാനായി സ്ഥിര നിയമനത്തിന് വകുപ്പുതല പരീക്ഷയെഴുതി (ലിമിറ്റഡ് ഡിപ്പാർട്മെന്റൽ കോംപറ്റീറ്റീവ് എക്സാമിനേഷൻ–എൽ‍ഡിസിഇ) ലിസ്റ്റിൽ പേരു വന്നവരെ നിയമിക്കാൻ ഒഴിവുകളില്ല. അതിനാൽ ലിസ്റ്റ് അസാധുവാകുന്നു.

ഡൽഹിയിലെ തപാൽ വകുപ്പിന്റെ ആസ്ഥാനം (ഫയൽ ചിത്രം: മനോരമ)

മറ്റു സംസ്ഥാനങ്ങളിൽ 2022, 2023 വർഷങ്ങളിൽ എൽഡിസിഇ പാസായവരിൽനിന്ന് സന്നദ്ധരായവരെ തിരഞ്ഞെടുത്ത് ഡൽഹിയിലെ ഒഴിവുകൾ നികത്താൻ തപാൽ വകുപ്പ് തീരുമാനിച്ചത് കഴിഞ്ഞ വർഷമാണ്.  പോസ്റ്റ്മാൻ, പോസ്റ്റ്‌വുമൺ, മൾട്ടിടാസ്കിങ് സ്റ്റാഫ് (എംടിഎസ്) തസ്തികകളിൽ മൂവായിരത്തോളം ഒഴിവുകളിലേക്കായി അപേക്ഷ ക്ഷണിച്ചു. കേരളം, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽനിന്നാണ് കുടുതൽ പേർ സന്നദ്ധത അറിയിച്ചത്. നിയമനം ലഭിച്ചതിലെ ആദ്യ ബാച്ച് കഴിഞ്ഞ ഡിസംബറിൽ ഡൽഹിയിൽ ചുമതലയേറ്റു. എംടിഎസ്, പോസ്റ്റ്‌മാൻ, പോസ്റ്റ്‌വുമൺ തസ്തികകളിലേക്കുള്ള  2023, 2024  വർഷത്തെ ലിസ്റ്റുകളും ഉടൻതന്നെ പുറത്തിറങ്ങും. ഈ ലിസ്റ്റുകളിലും ഭൂരിഭാഗവും മലയാളികളാകാനാണ് സാധ്യത.  ഫലത്തിൽ, 3000 ഒഴിവുകളും നികത്തും വരെ നിയമന നടപടികൾ തുടരും, മലയാളികളുടെ വരവും.

തപാൽ വകുപ്പിൽ ഇതാദ്യമായാണ് ഇത്രയേറെ മലയാളികൾ ഒരുമിച്ച് ഏതെങ്കിലും സംസ്ഥാനത്തേക്കു നിയമിക്കപ്പെടുന്നത്. 17 വർഷത്തോളം ജിഡിഎസാ‌യി ജോലി ചെയ്തിരുന്നവരും ഇക്കൂട്ടത്തിലുണ്ട്. 25നും 50നും മധ്യേ പ്രായമുള്ളവർ. കേരളത്തിൽ നിന്നെത്തിയവരിൽ 70 ശതമാനം പേർക്കും ഹിന്ദി അറിയാം. പത്താം ക്ലാസാണ് ജോലിക്കുള്ള അടിസ്ഥാന യോഗ്യത. എന്നാൽ, ബിടെക്, ബിഎഎംഎസ്, എംസിഎ,എംബിഎ, എംഎ, ബിഎഡ്, ബിഎസ്‌സി നഴ്സിങ് തുടങ്ങി പല പഠന യോഗ്യതകളും നേടിയവർ ഉൾപ്പെടുന്നതാണ് ഡൽഹിയിലെ ഈ പുതിയ മലയാളിക്കൂട്ടം. 

ഡൽഹിയിൽ സ്ഥാപിച്ച തപാൽ പെട്ടി (image credit by Janek/istockphoto)

∙ ആശങ്കയകന്ന ആകാശം

മലിനീകരണം, സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക, ഭാഷ തുടങ്ങി ഡൽഹിയിലേക്കുള്ള യാത്രയെ പിന്തിരിപ്പിക്കാവുന്ന പല കാരണങ്ങളും മാറ്റിവച്ചാണ് എത്തിയതെന്ന് തൃശൂർ വിയ്യൂർ സ്വദേശിനി പി.എം.ജിജി പറയുന്നു. എംബിഎ ബിരുദധാരിയായിട്ടും ലഭിച്ചിരുന്ന കുറഞ്ഞ ശമ്പളത്തെയും ജോലിഭാരത്തെയും കേന്ദ്ര സർക്കാരിലെ സ്ഥിരജോലിയുമായി താരതമ്യം ചെയ്തപ്പോൾ മുന്നിലെ തടസ്സങ്ങൾ മാറി.

ജോലി കഴിഞ്ഞാൽ ഡൽഹി കാഴ്ചകൾ കണ്ടും ഭക്ഷണം ആസ്വദിച്ചും നഗരത്തിലെ നൂറിലേറെ വരുന്ന മാർക്കറ്റുകൾ സന്ദർശിച്ചുമൊക്കെ നടക്കുമ്പോൾ പലർക്കും സമയം തികയുന്നില്ല! പോസ്റ്റ്മാന്മാർ ചേർന്ന് ക്രിക്കറ്റ് ടീമും ഉണ്ടാക്കിക്കഴിഞ്ഞു.

 

‘ഭർത്താവ് വിജയവാഡയിൽ ജോലി ചെയ്യുന്നു. രണ്ടുവയസുകാരനായ ഇളയ മകനെയും സ്കൂൾ വിദ്യാർഥികളായ രണ്ടു പെൺകുഞ്ഞുങ്ങളെയും അമ്മയെ ഏൽപിച്ചിട്ടാണ് ഡൽഹിയിലേക്കു ട്രെയിൻ കയറിയത്. അപരിചിത നഗരം, തിരക്കു പിടിച്ചു പായുന്ന മനുഷ്യർ, പൊടി താങ്ങാനാവാത്ത കാലാവസ്ഥ തുടങ്ങി മനംമടുപ്പിക്കാൻ പല കാരണങ്ങൾ ഡൽഹിയിലുണ്ട്. എന്നാൽ, ജോലിയുടെ തിരക്കിലേക്കു കടന്നതോടെ ആ വല്ലായ്മകൾ ഒന്നൊന്നായി മാറി’ – ജിജി പറഞ്ഞു. 

ന്യൂഡൽഹി ജിപിഒ (ഫയൽ ചിത്രം: മനോരമ)

ഈ നഗരം ഞങ്ങളെ സ്വീകരിച്ചിരിക്കുന്നു. ഞങ്ങൾ നഗരത്തെയും എന്നു പറഞ്ഞ് മറ്റുള്ളവരും ജിജിയുടെ അഭിപ്രായം പങ്കിടുന്നു.  സുഖദുഃഖങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാൻ കത്തുകളെ ആശ്രയിക്കുന്നവർ ഡൽഹിയിൽ ഇപ്പോഴും ഉണ്ടെന്നാണ് കുറച്ചു നാളത്തെ അനുഭവം ഇവരെ ബോധ്യപ്പെടുത്തുന്നത്. കത്തുകളുമായി ഇറങ്ങിപ്പുറപ്പെടുന്ന ഓരോ യാത്രയും ഒരു പുതിയ വഴി പരിചയപ്പെടുത്തുന്നു. നിമിഷ നേരത്തെ ഇടപഴകൽ ആണെങ്കിലും അവരിൽ ചിലരുടെ ചിരിയോ വ്യഥയോ മുന്നിൽ തെളിയുകയും ചെയ്യുന്നു.

∙ പുതിയ മേൽവിലാസം 

​കശ്മീരി ഗേറ്റിലെ പോസ്റ്റ്മാനായ വടക്കാഞ്ചേരിക്കാരൻ സി.ആർ. മണികണ്ഠന്റെ പ്രവർത്തനമേഖല കൂടുതലും ചെറിയ ഗലികളാണ്. കേരളത്തിന് അത്ര പരിചിതമല്ല ഡൽഹിയിലെ ഗലികൾ. കഷ്ടിച്ച് ഒരാൾക്ക് മാത്രം നടക്കാൻ പാകത്തിലുള്ള ചെറിയ ഗലികളിൽ തീപ്പെട്ടി അടുക്കിവച്ചപോലെ വീടുകളുണ്ട്. ഭൂഗർഭ നിലകളിൽ ആൾത്താമസമുണ്ടാകും. വിലാസങ്ങൾ തേടിപ്പിടിച്ചുള്ള യാത്രകൾക്കും ചിലപ്പോഴെല്ലാം ഗലികളിലെ ജീവിതംപോലെ ബുദ്ധിമുട്ടേറും.

പൊതുവേ പരാതിക്കാരല്ല ഡൽഹിക്കാരെന്നാണു മണികണ്ഠന്റെ അനുഭവം. സഹായിക്കാനുള്ള മനസ്സുണ്ട്. കേരളത്തിൽ നിന്നാണെന്ന് അറിയുമ്പോൾ ബഹുമാനമേറും. പ്രതികൂല കാലാവസ്ഥയിൽ നടന്നുള്ള കത്തുകൊടുക്കലിന് ‘ജോലിഭാര’മുണ്ടെങ്കിലും ‘പാർട് ടൈമർ ’ എന്ന മേൽവിലാസത്തിനു പകരം കേന്ദ്രസർക്കാർ ജീവനക്കാരനെന്ന ‘സ്ഥാനക്കയറ്റത്തിന്റെ’ സംതൃപ്തിയിലാണ് മണികണ്ഠൻ.

തൃശൂർ വിയ്യൂർ സ്വദേശി പി.എം.ജിജി ഡൽഹിയിൽ തപാൽ വിതരണത്തിൽ. (ചിത്രം: മനോരമ)

∙ ഈ നഗരം, ഒരു പാഠം

ഡൽഹി നഗരത്തിലെ ജീവിതത്തോടു പൊരുത്തപ്പെട്ടാൽ ലോകത്ത് എവിടെയും ജീവിക്കാമെന്നതാണ് കണ്ണൂർ കൂത്തുപറമ്പുകാരൻ അഖിൽ റേ മൂന്നു മാസം കൊണ്ടു പഠിച്ചെടുത്തത്. മേൽ ഉദ്യോഗസ്ഥർ‍ ഉൾപ്പെടെ ബഹുമാനപൂർവം ‘മാഡം’ എന്ന്  അഭിസംബോധന ചെയ്യുന്നത് അദ്ഭുതപ്പെടുത്തിയെന്നു പട്ടാമ്പിക്കാരി സി.എസ്.ഹൃദ്യയുടെ നിരീക്ഷണം.  തൃശൂർ, പാലക്കാട് ജില്ലകളിൽനിന്നുള്ളവരാണ് ആദ്യ ബാച്ചിലെത്തിയ തപാൽ ഉദ്യോഗസ്ഥരിൽ അധികവും. പോസ്റ്റ് ഓഫിസുകൾക്ക് സമീപം വാടകവീടുകൾ സുഹൃത്തുക്കളുമായി പങ്കിട്ടാണ്  ഭൂരിപക്ഷം പേരുടെയും താമസം. കുടുംബത്തെ കൂടി ഒപ്പം കൊണ്ടുവന്ന് വാടകവീട്ടിൽ താമസിക്കുന്നവരുമുണ്ട്. ജോലി കഴിഞ്ഞാൽ ഡൽഹി കാഴ്ചകൾ കണ്ടും ഭക്ഷണം ആസ്വദിച്ചും നഗരത്തിലെ നൂറിലേറെ വരുന്ന മാർക്കറ്റുകൾ സന്ദർശിച്ചുമൊക്കെ നടക്കുമ്പോൾ പലർക്കും സമയം തികയുന്നില്ല! പോസ്റ്റ്മാന്മാർ ചേർന്ന് ക്രിക്കറ്റ് ടീമും ഉണ്ടാക്കിക്കഴിഞ്ഞു.

∙  പുതുവഴിയിൽ പുതുരീതി

‘എനിക്ക് ഹിന്ദി അത്രയ്ക്കങ്ങ് വഴങ്ങില്ല. എങ്കിലും കത്തുകൾ കൈമാറുന്നതിൽ അതൊരു തടസ്സമാകുന്നില്ല. സംശയമുണ്ടായാൽ സഹായം ചോദിക്കും. സഹായിക്കാൻ ആളില്ലാത്ത ഇടമെങ്കിൽ ഗൂഗിൾ ട്രാൻസ്‌ലേറ്റിനെ ആശ്രയിക്കും’ –  ഇന്ദ്രപ്രസ്ഥ പോസ്റ്റ് ഓഫിസിലെ പോസ്റ്റ്‌വുമൺ കെ.എ.ആര്യയുടെ അനുഭവം. തൃശൂർ പാലയ്ക്കൽ സ്വദേശിയാണ് ആര്യ.  നാടിനെ അപേക്ഷിച്ച് ഡൽഹിയിലെ കത്ത് വിതരണം എളുപ്പമാണെന്നാണ് മിക്കവരുടെയും അഭിപ്രായം. ‘പരിചിതമല്ലാത്ത വീട്ടുപേര് അന്വേഷിച്ച് വീടുവീടാന്തരം കയറേണ്ടതില്ല. ഇവിടെ ഓരോ വീടിനും ഓരോ നമ്പറാണ്. റോഡിന്റെയും അപ്പാർട്മെന്റിന്റെയും കോളനിയുടെയും പേര് കൃത്യമായി ഉണ്ടാകും. വീട്ടുനമ്പർ നോക്കി കത്തു കൈമാറിയാൽ മതി.’ – പശ്ചിം വിഹാറിലെ പോസ്റ്റ്‌വുമൺ പട്ടാമ്പിക്കാരി കെ.രേഷ്മ പറഞ്ഞു. 

തപാൽ വകുപ്പിന്റെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡൽഹിയിലെ തപാൽ ജീവനക്കാർക്കൊപ്പം (Photo Credit: Facebook/PostOffice.IN)

ബാങ്കുകൾ, ധനകാര്യ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, മറ്റ് സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ  കത്തുകളും രേഖകളും മുതൽ എടിഎം കാർഡ് വരെയാണ് ഏറ്റവുമധികമെത്തുക.   വാടകക്കാരാണ് ഡൽഹിയിൽ ബഹുഭൂരിപക്ഷവും. വീടുമാറുമെങ്കിലും ഒൗദ്യോഗിക രേഖകളിലെ വിലാസം മാറണമെന്നില്ല. അപ്പോൾ, ചില കത്തുകൾ യഥാർഥ വിലാസത്തിൽ കൈമാറാൻ അൽപം പണിപ്പെടേണ്ടിവരും. പലപ്പോഴും അതു വെല്ലുവിളിയുമാവും. 

∙ അഭിമാനം ഈ യൂണിഫോം

കത്തുമായി എത്തുന്ന തങ്ങളെ അദ്ഭുതത്തോടെയാണ് മേൽവിലാസക്കാർ സ്വീകരിക്കാറുള്ളതെന്നു ബദർപുരിലെ പോസ്റ്റ്‌വുമൺ പത്തനംതിട്ട വള്ളിക്കോട് സ്വദേശി സാന്ദ്ര എസ്.ബിജു പറഞ്ഞു. ‘യൂണിഫോമാണ് അതിനുള്ള കാരണങ്ങളിലൊന്ന്.  ഇവിടുള്ളവർ യൂണിഫോം ധരിച്ച് വഴിയിൽ കാണുന്നത് അധികവും പൊലീസുകാരെയാണ്.’ നാട്ടിൽ നിന്ന് പുത്തൻ യൂണിഫോമുകൾ തയ്പ്പിച്ചാണ് സാന്ദ്ര ഡൽഹിയിലെത്തിയത്.

ഡൽഹിയിലെ തപാൽ ഓഫിസിലെ പാഴ്സൽ വിഭാഗത്തിലെ കാഴ്ച (File Photo by Kamal Kishore/PTI)

∙ ജീവിതമാണ് മറുപടി

രണ്ടാം ലോകയുദ്ധകാലത്ത് കെട്ടിക്കിടന്ന സൈനികരുടെ ലക്ഷക്കണക്കിന്  കത്തുകൾ തരംതിരിക്കാൻ നിയോഗിക്കപ്പെട്ട സെൻട്രൽ പോസ്റ്റൽ ഡയറക്ടറി ബറ്റാലിയന്റെ കഥ പറഞ്ഞ ഹോളിവുഡ് ചിത്രം ‘ദ് സിക്സ് ട്രിപ്പിൾ എയ്റ്റ്’ കഴിഞ്ഞ ഡിസംബറിലാണ് പുറത്തുവന്നത്. ആഫ്രിക്കൻ–അമേരിക്കൻ വനിതകളുടെ ബറ്റാലിയൻ. അവരെക്കൊണ്ട് നിശ്ചിത സമയത്ത് ദൗത്യം പൂർത്തിയാക്കാൻ സാധിക്കുമോയെന്ന് പലരും സംശയിച്ചു. പക്ഷേ, സ്ത്രീകൾ‍ സമയത്തിനും മുൻപേ ദൗത്യം വിജയിപ്പിച്ചു.  ഡിസംബറിൽ ജോലിക്കെത്തുമ്പോൾ, മലയാളി വനിതകളെക്കുറിച്ചും ഡൽഹിയിലെ തപാൽ ഓഫിസുകളിൽ ചിലർക്കെങ്കിലും സംശയമുണ്ടായി: ‘സ്ത്രീകൾ എങ്ങനെ കത്തുകൾ വിതരണം ചെയ്തു നടക്കും?’  ‘6888’ സിനിമയിലെ സ്ത്രീകളെപ്പോലെ ദൗത്യം ലക്ഷ്യത്തിലെത്തിച്ച് സി.എസ്.ഹൃദ്യയും ഹരിത രാജനും അശ്വതി രാധാകൃഷ്ണനും എ.എൻ.ഐശ്വര്യയും കെ. രേഷ്മയും സി.നീതുവുമൊക്കെ ഡൽഹിയിൽ വിലാസമുറപ്പിച്ചിരിക്കുന്നു.

 ജോലിസ്ഥലത്തും കത്തുകളുമായി സഞ്ചരിക്കുന്ന ഗലികളിലും ചേരികളിലുമടക്കം ബഹുമാനത്തോടെ പോസ്റ്റ്‌വുമൺമാർ സ്വാഗതം ചെയ്യപ്പെടുന്നു. സൗഹൃദാന്തരീക്ഷവും സഹകരണവും ഏറെയുള്ള തൊഴിലിടം. സഹായമനസുള്ള സഹപ്രവർത്തകർ. നഗരത്തിന്റെ മുക്കിലും മൂലയിലുമെത്തുന്ന മെട്രോ സർവീസ് വലിയൊരളവു വരെ സഹായകരമാണെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.

 അകലെയൊരു നാടും വീടുമുണ്ട്. അതുപോലെ ‌പ്രാരബ്ധങ്ങളും ചുമതലകളുമുണ്ട്. അതുകൂടി കരുതിയെത്തിയ ഡൽഹി ഇവർക്കിപ്പോൾ സ്വന്തം നാടാകുന്നു. പല സംസ്കാരങ്ങൾ വന്നൊഴുകുന്ന ഡൽഹിയിൽ തൊഴിലെടുക്കുന്നതിന്റെ അഭിമാനത്തോടെ നഗരത്തിരക്കിൽ ഇവർ ‘മലയാളി’ മുദ്ര ചാർത്തുന്നു: പ്രിയപ്പെട്ട കേരളം അറിയാൻ, ഡൽഹിയിൽ ഞങ്ങൾക്കെല്ലാം സുഖം!

English Summary:

Malayali Post Office Employees Journey of Adaptation and Success From Kerala to Delhi

Show comments