2005ലാണ്. പാലക്കാട് ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനായി ഒരു 60 വയസ്സുകാരന്റെ മൃതദേഹമെത്തി. ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തതാണ്. സ്വാഭാവികമായും തല ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. വസ്ത്രങ്ങളും ആകെ കീറിപ്പറിഞ്ഞ നിലയിൽ. പോസ്റ്റ്മോർട്ടത്തിന്റെ ഭാഗമായി വസ്ത്രങ്ങൾ ഓരോന്നായി അഴിച്ച് പരിശോധന ആരംഭിച്ചു. അപ്പോഴാണ് അയാൾ ധരിച്ചിരുന്ന അടിവസ്ത്രത്തിന്റെ പോക്കറ്റിൽ ചില കടലാസുകൾ കാണുന്നത്. അക്കാലത്ത് വ്യാപകമായിരുന്ന ഒറ്റനമ്പർ ലോട്ടറികളായിരുന്നു അവ. കുറച്ച് ലോട്ടറികൾക്കൊപ്പം നമ്പറുകൾ കുത്തിക്കുറിച്ച തുണ്ടുകടലാസുകളും ആ പോക്കറ്റിനുള്ളിൽ നിന്നു കിട്ടി. ഞാനിത് കണ്ടിട്ട്, ഇതെന്താ എന്ന് മനസ്സിലാവാതെ നോക്കിക്കൊണ്ടിരിക്കുകയാണ്. അന്ന് എന്റെ ഒപ്പം ജോലി ചെയ്തിരുന്ന ബലവേന്ദ്രൻ എന്നൊരാളുണ്ടായിരുന്നു. ബലവേന്ദ്രൻ എന്നോട് പറഞ്ഞു, ‘‘സാറേ ഇതിപ്പോ ഒരുപാട് കേസുകൾ ഇങ്ങനെയുണ്ട്. കയ്യിലെ പൈസയ്ക്ക് മുഴുവൻ ലോട്ടറി എടുക്കും. ഒടുവിൽ

2005ലാണ്. പാലക്കാട് ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനായി ഒരു 60 വയസ്സുകാരന്റെ മൃതദേഹമെത്തി. ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തതാണ്. സ്വാഭാവികമായും തല ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. വസ്ത്രങ്ങളും ആകെ കീറിപ്പറിഞ്ഞ നിലയിൽ. പോസ്റ്റ്മോർട്ടത്തിന്റെ ഭാഗമായി വസ്ത്രങ്ങൾ ഓരോന്നായി അഴിച്ച് പരിശോധന ആരംഭിച്ചു. അപ്പോഴാണ് അയാൾ ധരിച്ചിരുന്ന അടിവസ്ത്രത്തിന്റെ പോക്കറ്റിൽ ചില കടലാസുകൾ കാണുന്നത്. അക്കാലത്ത് വ്യാപകമായിരുന്ന ഒറ്റനമ്പർ ലോട്ടറികളായിരുന്നു അവ. കുറച്ച് ലോട്ടറികൾക്കൊപ്പം നമ്പറുകൾ കുത്തിക്കുറിച്ച തുണ്ടുകടലാസുകളും ആ പോക്കറ്റിനുള്ളിൽ നിന്നു കിട്ടി. ഞാനിത് കണ്ടിട്ട്, ഇതെന്താ എന്ന് മനസ്സിലാവാതെ നോക്കിക്കൊണ്ടിരിക്കുകയാണ്. അന്ന് എന്റെ ഒപ്പം ജോലി ചെയ്തിരുന്ന ബലവേന്ദ്രൻ എന്നൊരാളുണ്ടായിരുന്നു. ബലവേന്ദ്രൻ എന്നോട് പറഞ്ഞു, ‘‘സാറേ ഇതിപ്പോ ഒരുപാട് കേസുകൾ ഇങ്ങനെയുണ്ട്. കയ്യിലെ പൈസയ്ക്ക് മുഴുവൻ ലോട്ടറി എടുക്കും. ഒടുവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2005ലാണ്. പാലക്കാട് ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനായി ഒരു 60 വയസ്സുകാരന്റെ മൃതദേഹമെത്തി. ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തതാണ്. സ്വാഭാവികമായും തല ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. വസ്ത്രങ്ങളും ആകെ കീറിപ്പറിഞ്ഞ നിലയിൽ. പോസ്റ്റ്മോർട്ടത്തിന്റെ ഭാഗമായി വസ്ത്രങ്ങൾ ഓരോന്നായി അഴിച്ച് പരിശോധന ആരംഭിച്ചു. അപ്പോഴാണ് അയാൾ ധരിച്ചിരുന്ന അടിവസ്ത്രത്തിന്റെ പോക്കറ്റിൽ ചില കടലാസുകൾ കാണുന്നത്. അക്കാലത്ത് വ്യാപകമായിരുന്ന ഒറ്റനമ്പർ ലോട്ടറികളായിരുന്നു അവ. കുറച്ച് ലോട്ടറികൾക്കൊപ്പം നമ്പറുകൾ കുത്തിക്കുറിച്ച തുണ്ടുകടലാസുകളും ആ പോക്കറ്റിനുള്ളിൽ നിന്നു കിട്ടി. ഞാനിത് കണ്ടിട്ട്, ഇതെന്താ എന്ന് മനസ്സിലാവാതെ നോക്കിക്കൊണ്ടിരിക്കുകയാണ്. അന്ന് എന്റെ ഒപ്പം ജോലി ചെയ്തിരുന്ന ബലവേന്ദ്രൻ എന്നൊരാളുണ്ടായിരുന്നു. ബലവേന്ദ്രൻ എന്നോട് പറഞ്ഞു, ‘‘സാറേ ഇതിപ്പോ ഒരുപാട് കേസുകൾ ഇങ്ങനെയുണ്ട്. കയ്യിലെ പൈസയ്ക്ക് മുഴുവൻ ലോട്ടറി എടുക്കും. ഒടുവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘സമൂഹത്തിന് നേരെ തിരിച്ചുപിടിച്ചിരിക്കുന്ന ഒരു കണ്ണാടിയാണ് മോർച്ചറി, സമൂഹത്തിന്റെ മേക്കപ്പില്ലാത്ത മുഖം അതേപടി കാണിക്കുന്ന കണ്ണാടി.’’

2005ലാണ്. പാലക്കാട് ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനായി ഒരു 60 വയസ്സുകാരന്റെ മൃതദേഹമെത്തി. ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തതാണ്. സ്വാഭാവികമായും തല ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. വസ്ത്രങ്ങളും ആകെ കീറിപ്പറിഞ്ഞ നിലയിൽ. പോസ്റ്റ്മോർട്ടത്തിന്റെ ഭാഗമായി വസ്ത്രങ്ങൾ ഓരോന്നായി അഴിച്ച് പരിശോധന ആരംഭിച്ചു. അപ്പോഴാണ് അയാൾ ധരിച്ചിരുന്ന അടിവസ്ത്രത്തിന്റെ പോക്കറ്റിൽ ചില കടലാസുകൾ കാണുന്നത്.

ADVERTISEMENT

അക്കാലത്ത് വ്യാപകമായിരുന്ന ഒറ്റനമ്പർ ലോട്ടറികളായിരുന്നു അവ. കുറച്ച് ലോട്ടറികൾക്കൊപ്പം നമ്പറുകൾ കുത്തിക്കുറിച്ച തുണ്ടുകടലാസുകളും ആ പോക്കറ്റിനുള്ളിൽ നിന്നു കിട്ടി. ഞാനിത് കണ്ടിട്ട്, ഇതെന്താ എന്ന് മനസ്സിലാവാതെ നോക്കിക്കൊണ്ടിരിക്കുകയാണ്. അന്ന് എന്റെ ഒപ്പം ജോലി ചെയ്തിരുന്ന ബലവേന്ദ്രൻ എന്നൊരാളുണ്ടായിരുന്നു. ബലവേന്ദ്രൻ എന്നോട് പറഞ്ഞു, ‘‘സാറേ ഇതിപ്പോ ഒരുപാട് കേസുകൾ ഇങ്ങനെയുണ്ട്. കയ്യിലെ പൈസയ്ക്ക് മുഴുവൻ ലോട്ടറി എടുക്കും. ഒടുവിൽ പണമെല്ലാം തീർന്ന് മറ്റു വഴിയില്ലാതെ ആത്മഹത്യ ചെയ്യുകയാണ്’’.

ഡോ. പി.ബി.ഗുജ്‌റാൾ (ചിത്രം: മനോരമ)

പാലക്കാടുള്ള കമ്പനികളിൽ ഒക്കെ അന്ന് വിആർഎസ് എടുക്കുന്നത് വ്യാപകമായി പ്രോത്സാഹിപ്പിച്ചിരുന്നു. വിഎർഎസ് എടുക്കുമ്പോൾ ഒന്നിച്ച് കിട്ടിയിരുന്ന അൻപതിനായിരമോ അറുപതിനായിരമോ രൂപ കൊണ്ട് പലരും ചെന്നു കയറിയിരുന്നത് ഒറ്റ നമ്പർ ലോട്ടറിയുടെ ചൂതാട്ട കേന്ദ്രങ്ങളിലാണ്. ഭക്ഷണവും മദ്യവും ഒക്കെ ലഭ്യമായിരുന്ന ലോട്ടറി ചൂതാട്ട കേന്ദ്രങ്ങൾ ഉണ്ടായിരുന്നു അന്ന്. ലോട്ടറിക്ക് നിസ്സാര തുകയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇത്തരം ചൂതാട്ട കേന്ദ്രങ്ങളിൽ എത്തിയാൽ മൂന്നോ നാലോ ദിവസം കൊണ്ട് ഈ പണം മുഴുവൻ തീരും. ജോലിയും പോയി, ജീവിതത്തിൽ ആകെയുണ്ടായിരുന്ന സമ്പാദ്യവും പോയി എന്ന അവസ്ഥയെത്തുമ്പോൾ പിന്നെ ആത്മഹത്യ ചെയ്യാതെ മറ്റു മാർഗമില്ലാതാവുകയാണ് പലർക്കും.

അന്ന് ആ അറുപതുകാരന്റെ മൃതദേഹത്തിനൊപ്പം വന്നിരുന്ന സുഹൃത്തുക്കൾ, അയൽവാസികൾ, ഒപ്പം ജോലി ചെയ്തിരുന്നവർ, അതേ കമ്പനിയിൽ നിന്ന് വിആർഎസ് എടുത്തവർ എന്നിവരോടൊക്കെ സംസാരിച്ചു നോക്കിയപ്പോൾ ആത്മഹത്യയുടെ കാരണം ലോട്ടറി തന്നെയെന്ന് ഉറപ്പിച്ചു. വിആർഎസ് എടുത്ത പലരെപ്പറ്റിയും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു തന്നു. അങ്ങനെയാണ് വിആർഎസ് എടുത്തവർക്ക് എന്തു സംഭവിച്ചു എന്ന് അന്വേഷിക്കണമെന്ന് കരുതിയത്. എനിക്കതൊന്ന് ബോധ്യപ്പെടണം എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാലു മാസത്തിനിടയ്ക്ക് 5 പേരാണ് ഇത്തരത്തിൽ ആത്മഹത്യ ചെയ്തിരുന്നത്. വാളയാർ, കഞ്ചിക്കോട്, കൊഴിഞ്ഞാമ്പാറ തുടങ്ങി പാലക്കാടിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റ നമ്പർ ലോട്ടറിയുടെ പേരിൽ ജീവനൊടുക്കിയവർ ഉണ്ടായിരുന്നു. ലോട്ടറിയുടെ പേരിൽ തട്ടിപ്പുകളും നടന്നിരുന്നു. മോർച്ചറിയിലെ ഈ കണ്ടെത്തൽ വൈകാതെ വാർത്തയായി. മാധ്യമങ്ങളും പ്രതിപക്ഷവും അത് ഏറ്റുപിടിച്ചു. ഒറ്റ നമ്പർ ലോട്ടറിയുടെ നിരോധനത്തിലാണ് ആ ‘മരണം’ അവസാനിച്ചത്.

∙ മരണകാരണം കണ്ടെത്തുന്നത് മാത്രമല്ല...

ADVERTISEMENT

പൊലീസ് സർജൻ എന്നാൽ എന്താണ്? ആളുകൾ കരുതുന്നത് പോസ്റ്റ്മോർട്ടം ചെയ്യുന്നു, മരണകാരണം കണ്ടെത്തുന്നു, കോടതിയിൽ പോയി മൊഴി കൊടുക്കുന്നു എന്നതാണ് ജോലി എന്നാണ്. പക്ഷേ, എന്റെ കാഴ്പ്പാട് ‘ലുക്ക് ബിയോണ്ട് വാട്ട് യു കാൻ സീ’ അതായത് കാണുന്നതിനും അപ്പുറത്തേക്ക് നോക്കുക എന്നതാണ്. മോർച്ചറിയുടെ അകത്തുള്ള കാഴ്ചകൾ നമുക്ക് കാണാം. പക്ഷേ, മോർച്ചറിയിൽ നിന്ന് പുറത്തേക്ക് നോക്കുക കൂടി വേണം. ഞാനാ ആശയത്തിന് നൽകിയിരിക്കുന്ന പേര് ‘സോഷ്യൽ ഫൊറൻസിക് മെഡിസിൻ’ എന്നാണ്; അതായത് സാമൂഹിക കുറ്റാനേഷണ വൈദ്യശാസ്ത്രം. ഞാനറിയാതെതന്നെ കഴിഞ്ഞ 30 വർഷത്തോളമായി ചെയ്തുകൊണ്ടിരുന്നത് അതാണ്. ഫൊറൻസിക് സർജനെ സംബന്ധിച്ച് എവിടെ വരെയെന്നതിന് ഒരു വരയുണ്ട്. നേരിട്ട് ഇടപെടേണ്ടതില്ല, മറിച്ച് ഇടപെടൽ ഉണ്ടാവേണ്ട കാര്യങ്ങൾ സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരികയും അത് ചർച്ചയാവുകയും ചെയ്താൽ മതി. സ്വാഭാവികമായും അതിന് പരിഹാര മാർഗങ്ങൾ ഉണ്ടായിക്കൊള്ളും.

(Photo by NOAH SEELAM / AFP)

സമൂഹത്തിന് നേരെ തിരിച്ചുപിടിച്ചിരിക്കുന്ന ഒരു കണ്ണാടിയാണ് മോർച്ചറി. ആ മോർച്ചറി സമൂഹത്തിന്റ മേക്കപ്പില്ലാത്ത മുഖം അതേപടി കാണിക്കുന്ന കണ്ണാടിയാണ്. മറ്റേത് രീതിയിൽ ഒരു കാര്യം അവതരിപ്പിക്കുമ്പോഴും അത് അവതരിപ്പിക്കുന്ന മാധ്യമത്തിന്റെ, അതിലേക്ക് നോക്കുന്ന ആളുടെ കാഴ്ചപ്പാട് കൂടി അതിൽ കലർന്നേക്കും. പക്ഷേ, മോർച്ചറിയുടെ കാര്യത്തിൽ അത് സംഭവിക്കില്ല. അത് ആർക്കും മാനിപ്പുലേറ്റ് ചെയ്യാനാവാത്ത കണക്കാണ്. മദ്യപിച്ച് വാഹമോടിച്ച് അപകടമുണ്ടായി മരിച്ചവരുടെ എണ്ണം കൂടുമ്പോൾ, ആ മൃതദേഹങ്ങൾ മോർച്ചറിയിൽ നിന്ന് പറയുന്നത്, നിയമം നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച വന്നു എന്നല്ലേ. അങ്ങനെ നോക്കിയാൽ മോർച്ചറികളിൽ നിന്ന് ഒരു സാമൂഹിക വിപ്ലവംതന്നെ ആരംഭിക്കാം.

∙ മരണം തടഞ്ഞ ആത്മഹത്യാക്കുറിപ്പുകൾ!

തൊണ്ണൂറുകളിൽ പറഞ്ഞുകേട്ട ഒരു സംഭവമുണ്ട്. വിദേശത്തു പോയി ശസ്ത്രക്രിയ ചെയ്ത ഒരാൾക്ക്, അതിന്റെ ഭാഗമായി രക്തം നൽകിയതു വഴി എയ്‌ഡ്‌സ് പിടിപെട്ടു. അദ്ദേഹം പിന്നീട് മരിക്കുകയും ചെയ്തു. മരണശേഷമാണ് എയ്‌ഡ്‌സ് സ്ഥിരീകരിക്കുന്നത്. അച്ഛന് ഇങ്ങനെ ഒരസുഖമുണ്ടായിരുന്നുവെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന്റെ മകന് കോളജിൽ സഹപാഠികൾ വിലക്കേർപ്പെടുത്തി. ഒപ്പമിരുന്ന് പഠിച്ചിരുന്ന ബഞ്ചും ഡസ്കും കോളജിനുള്ളിൽ വിദ്യാർഥികൾ കത്തിച്ചുകളഞ്ഞു. 

എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവുമൊക്കെ എയ്ഡിനെപ്പറ്റി അത്ര വലിയ ഭയം ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. മനുഷ്യരാശിയുടെ അന്ത്യത്തിന് എയ്‌ഡ്‌സ് കാരണമാവും എന്നായിരുന്നു അക്കാലത്തെ പ്രചരണം.

ADVERTISEMENT

ഞാൻ കോഴിക്കോട് മെഡിക്കൽ കോളജിൽ പിജി ചെയ്യുന്ന കാലത്താണ് ആദ്യമായി എയ്‌ഡ്‌സ് സംശയിക്കുന്ന ഒരു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വരുന്നത്. അന്നത് ഒരുപാട് ആശയക്കുഴപ്പം ഉണ്ടാക്കി. എന്ത് മുൻകരുതലുകളാണെടുക്കേണ്ടത്, എന്താണ് പ്രോട്ടോക്കോൾ എന്നതിലൊക്കെ അവ്യക്തതയുണ്ടായിരുന്നതുകൊണ്ട് പോസ്റ്റ്മോർട്ടം നടത്താതെ മോർച്ചറിയുടെ തണുപ്പിൽ മൃതദേഹം ഒരുപാട് ദിവസം ഇരുന്നു. വനിതാസംഘടനകൾ ഇടപെടുകയും വലിയ പ്രതിഷേധമായി മാറുകയും ചെയ്ത ശേഷമാണ് ആ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത്.

(Representative Image by Skyward Kick Productions/ Shutterstock)

അങ്ങനെയിരിക്കുമ്പോൾ അടുത്തുള്ളൊരു ജില്ലയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിനായി ഒരു മൃതദേഹം റഫർ ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തി. ട്രെയിൻ തട്ടി മരിച്ചു എന്നാണ് പൊലീസ് കേസ്. ആ ജില്ലയിൽ നിന്ന് കോഴിക്കോട് വരെ എത്തുന്നതിനിടയിൽ മറ്റ് ആശുപത്രികൾ ഉണ്ടായിട്ടും കോഴിക്കോടേക്ക് എത്തിച്ചതിൽ അസ്വാഭാവികതയില്ലേ എന്ന് തോന്നി. മോർച്ചറിക്ക് പുറത്തേക്ക് നോക്കുമ്പോൾ ഈ മൃതദേഹത്തിനൊപ്പം ആരുമില്ല. പൊലീസുകാരൻ പോലും പേടിച്ച് ദൂരെ മാറി നിൽക്കുകയാണ്. അതിനു പിന്നിലൊരു കാരണം ഉണ്ടാകണമല്ലോ. ഒരു സൂചന എന്നതുപോലെ മൃതദേഹത്തിൽ നിന്ന് ഒരു ആത്മഹത്യാകുറിപ്പ് കണ്ടെടുക്കുകയും ചെയ്തു.

‘‘ഇനി ഇതല്ലാതെ മറ്റു വഴിയില്ല. എല്ലാവരുടെയും മുന്നിൽ മാനം കെട്ടു ജീവിക്കാൻ കഴിയില്ല’’ എന്നൊക്കെയാണ് അതിലുണ്ടായിരുന്നത്. അതോടെ സംശയം കുറേക്കൂടി ബലപ്പെട്ടു. പിന്നീട് അന്വേഷിക്കാൻ വന്നവരോട് സംസാരിച്ചപ്പോൾ അതിലൊരാൾ അറിയാതെ പറഞ്ഞുപോയി, ഇയാൾക്ക് എയ്‌ഡ്‌സ് സ്ഥിരീകരിച്ചിരുന്നു എന്ന്. എയ്‌ഡ്‌സ് രോഗികളുടെ പോസ്റ്റ്മോർട്ടത്തിന്റെ പ്രോട്ടോക്കോൾ സംബന്ധിച്ച് ആരോഗ്യവകുപ്പിൽ നിന്ന് മുൻപ് പരിശീലനം ലഭിച്ചിരുന്നു. അതുകൊണ്ട് എല്ലാ മുൻകരുതലുകളുമെടുത്ത് അന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. പക്ഷേ, ആ ആത്മഹത്യാകുറിപ്പുകൾ ബാക്കിവച്ച ചില ചോദ്യങ്ങളുണ്ടായിരുന്നു.

എയ്ഡ്സിനെതിരെ നടന്ന ബോധവൽക്കരണ ക്യാംപെയ്നിൽനിന്ന് (Photo by R. Satish BABU / AFP)

എയ്‌ഡ്‌സ് ആണെന്ന് അറിഞ്ഞാൽ പിന്നെ മരിക്കുകയല്ലാതെ മാർഗമില്ല എന്നതായിരുന്നു ആ കത്തുകളിൽ പറഞ്ഞിരുന്നത്. അത്രത്തോളം ഒറ്റപ്പെടൽ സമൂഹത്തിൽ നിന്ന് എയ്‌ഡ്‌സ് രോഗികൾ അനുഭവിച്ചിരുന്നു. എന്റെ ഗുരുനാഥൻ എം.ആർ.ചന്ദ്രൻ സാറിനോട് ഇതേപ്പറ്റി വിശദമായി സംസാരിക്കുകയും വിശദമായ ഒരു പഠനം നടത്താൻ തീരുമാനിക്കുകയും ചെയ്തു. എയ്‌ഡ്‌സ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ആദ്യപടി. അന്ന് നിയമപരമായ വിലക്കുകളില്ലാത്തതിനാൽ രോഗികളുടെ വിവരശേഖരണം സാധ്യമായിരുന്നു. അവരിലെത്ര പേർ ജീവിച്ചിരിപ്പുണ്ട് എന്ന് വിശദമായി അന്വേഷിച്ചപ്പോൾ ലഭിച്ച ഉത്തരം ഞെട്ടിച്ചു; രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് 40 ശതമാനം പേരും ആത്മഹത്യയിൽ അഭയം തേടിയിരുന്നു.

എച്ച്ഐവി സ്ഥിരീകരിച്ചാൽ മുന്നിലുള്ള ഒരേയൊരു പോംവഴി മരണമല്ലെന്നും ജീവിക്കാമെന്നും ആളുകൾക്ക് പ്രതീക്ഷയുണ്ടായതിനു പിന്നിൽ, ജീവനൊടുക്കിയവരുടെ ആത്മഹത്യാക്കുറിപ്പുകൾക്ക് പിന്നാലെ നടത്തിയ പഠനമായിരുന്നു. 

എച്ച്ഐവി (എയ്ഡ്സിനു കാരണമായ ഹ്യൂമൻ ഇമ്യൂണോ വൈറസ്) ആത്മഹത്യയ്ക്ക് പ്രേരണയാവുന്നത് ഇവിടെ മാത്രമായിരുന്നില്ല. 90കളിൽ എയ്‌ഡ്‌സ് രോഗികൾ അനുഭവിച്ചിരുന്ന ഒറ്റപ്പെടലിനെപ്പറ്റിയും ആത് ആത്മഹത്യയിൽ കലാശിക്കുന്നതിനെപ്പറ്റിയും യുഎസിൽ ഒരു പഠനം നടന്നിരുന്നു. അന്ന് ഇന്റർനെറ്റ് ഇത്ര സജീവമല്ലല്ലോ. യുഎസിൽ ജോലി ചെയ്തിരുന്ന ഒരു ഡോക്ടർ വഴിയാണ് ആ റിപ്പോർട്ട് വായിക്കാന്‍ അവസരം കിട്ടുന്നത്. അങ്ങനെ ഒന്നു രണ്ടു റഫറൻസുകൾ ഉണ്ടായിരുന്നു. എയ്‌ഡ്‌സ് രോഗികളുടെ ആത്മഹത്യ സംബന്ധിച്ച് തയാറാക്കിയ പഠന റിപ്പോർട്ട് ആദ്യം അവതരിപ്പിക്കുന്നത് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടന്ന ഒരു കോൺഫറൻസിലാണ്. ലോകത്തിലെ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യത്തേതുമായിരുന്നു ആ പഠനം. പിന്നീട് അത് വലിയ ചർച്ചയായതോടെ എച്ച്ഐവി ബാധിതരുടെ ചികിത്സ സംബന്ധിച്ച് വിശദമായ മാർഗരേഖ തന്നെ സർക്കാർ പുറത്തിറക്കി.

ഡിസംബർ 1ന് ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് നടന്ന ബോധവൽക്കരണ ക്യാംപെയ്നിൽനിന്ന് (Photo by AFP / Dibyangshu SARKAR)

അതുപ്രകാരം എച്ച്ഐവി ബാധിതരുടെ വിവരങ്ങൾ പുറത്തുവിടാതെ അവരുടെ സ്വകാര്യത സംരക്ഷിക്കാൻ തീരുമാനിച്ചു. ആർക്കും രഹസ്യമായി ടെസ്റ്റ് ചെയ്യാവുന്ന അവസ്ഥയുണ്ടായി. ടെസ്റ്റിനു ശേഷവും ടെസ്റ്റ് പോസീറ്റിവ് ആണെങ്കിലും നിർബന്ധമായും സൗജന്യ കൗൺസലിങ് നൽകാൻ തുടങ്ങിയതോടെ എച്ച്ഐവി ബാധിതരുടെ ആത്മഹത്യയിൽ ഗണ്യമായ കുറവുണ്ടായി. എച്ച്ഐവി സ്ഥിരീകരിച്ചാൽ മുന്നിലുള്ള ഒരേയൊരു പോംവഴി മരണമല്ലെന്നും ജീവിക്കാമെന്നും ആളുകൾക്ക് പ്രതീക്ഷയുണ്ടായി. ആ ഒരു മാറ്റം കൊണ്ടുവന്നത്, മാനം നഷ്ടപ്പെട്ട് ജീവനൊടുക്കിയവരുടെ ആത്മഹത്യാക്കുറിപ്പുകൾക്ക് പിന്നാലെ നടത്തിയ പഠനമായിരുന്നു. അങ്ങനെ മരിക്കേണ്ടെന്ന് പിന്നെ പലർക്കും തീരുമാനമെടുക്കാൻ മാർഗമുണ്ടാക്കിയ കുറിപ്പുകൾ.

∙ കണ്ണീരണിഞ്ഞ കത്ത്

‘‘അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. മകളെയും കൂടി ഒപ്പം കൊണ്ടുപോകണമെന്ന് ഞാൻ കരുതിയിരുന്നു. എനിക്ക് ധൈര്യം വരുന്നില്ല അച്ഛാ.. അവളെ നല്ലവണ്ണം വളർത്തണം. ഒരു കൂലിപ്പണിക്കാരന് കൊടുത്താലും ഒരു കള്ളുകുടിയനെക്കൊണ്ട് അവളെ കല്യാണം കഴിപ്പിക്കരുത്. കാരണം കള്ളുകുടിയന് മറ്റുള്ളവരുടെ വിഷമം മനസ്സിലാവില്ല, അയാൾക്ക് എന്തു സംഭവിച്ചാലും കള്ളു കുടിക്കണം എന്നു മാത്രമേ ഉണ്ടാവൂ. അതുകൊണ്ട് എന്റെ മകളെ ഒരു കള്ളുകുടിയന് നൽകല്ലേ അച്ഛാ..’’

(Representative Image by Shutterstock)

ആത്മഹത്യ ചെയ്ത ഒരു സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് ലഭിച്ച കുറിപ്പായിരുന്നു ഇത്. ചില കത്തുകൾ നമ്മെ നിന്നനിൽപ്പിൽ പൊള്ളിച്ചു കളയും. അത്തരത്തിലൊന്നായിരുന്നു അത്. എന്തുകൊണ്ടായിരിക്കും ഈ സ്ത്രീകൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്? അതിനു പിന്നാലെ പോയപ്പോൾ മറ്റൊരു വസ്തുത കൂടി കണ്ടെത്തി. 2005 വരെ കേരളത്തിലുടനീളം നടന്ന ആത്മഹത്യകളെ 10–100 വരെയുള്ള പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ചപ്പോൾ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ആത്മഹത്യ ചെയ്തിരുന്നത് ഒരേ ഒരു വിഭാഗത്തിലായിരുന്നു; 20–30 വരെയുള്ള പ്രായത്തിൽ.

കേരളത്തിൽ എണ്ണമില്ലാത്ത സ്ത്രീധന മരണങ്ങൾ നടക്കുന്ന കാലമായിരുന്നു അത്. വിവാഹം കഴിഞ്ഞ് ഏഴു വർഷത്തിനുള്ളിൽ നടക്കുന്ന, തഹസീൽദാർ ഇൻക്വസ്റ്റ് തയാറാക്കുന്ന അസ്വാഭാവിക മരണങ്ങൾ. കണക്കുകൾ നോക്കുമ്പോൾ ഒരു പ്രത്യേക സമുദായത്തിലായിരുന്നു ഈ മരണങ്ങളിൽ ഏറെയും. ഓരോ പ്രസവത്തിനും പെൺവീട്ടുകാർ ആദ്യ പ്രസവത്തിന് എന്നതുപോലെ മുഴുവൻ ചെലവുകളും നോക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന രീതിയും പാലക്കാട് ഉണ്ടായിരുന്നു. പെൺവീട്ടുകാർക്ക് പലപ്പോഴും ഈ ചെലവുകളെല്ലാം താങ്ങാൻ പറ്റിയെന്നു വരില്ല. അതിനെ സംബന്ധിച്ചുണ്ടാവുന്ന തർക്കങ്ങളും ഭർത്താവിന്റെ മദ്യപാനവും ഒക്കെയാണ് ആത്മഹത്യയിലേക്ക് നയിച്ചിരുന്നത്.

(Representative Image by KatarzynaBialasiewicz/ istockphoto)

ഈ സമുദായത്തിന്റെ നേതാക്കളെ ഞാൻ നേരിട്ടു കണ്ടു. അവരോട് കാര്യങ്ങൾ പറഞ്ഞു. ഉള്ളുപൊള്ളിക്കുന്ന ആ ആത്മഹത്യാക്കുറിപ്പിനെക്കുറിച്ച് പല തവണ വിശദീകരിച്ചു. അവർക്കത് ബോധ്യമായി. അടുത്തിടെ ആ സമുദായത്തിലെ ഒരു നേതാവ്, അദ്ദേഹം സംസാരിക്കാറുണ്ടായിരുന്ന എല്ലാ വേദികളിലും ഈ ആത്മഹത്യാക്കുറിപ്പിന്റെ കഥ പറയാറുണ്ടായിരുന്നെന്ന് എന്നോടു പറഞ്ഞു. ആ പ്രചാരണത്തിന് തീർച്ചയായും ഗുണമുണ്ടായി. അക്കാലത്ത് സ്ത്രീധനമരണത്തിന് ഇൻക്വസ്റ്റ് തയാറാക്കാൻ ആഴ്ചയിലൊരിക്കലെങ്കിലും എത്തുന്ന തഹസീൽദാർ ആ മേഖലയിലെ നിത്യസന്ദർശകനായിരുന്നു. ഇന്നത് പല മാസങ്ങൾക്കിടെ ഒന്നായി കുറഞ്ഞു. ജീവൻ പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നൊരാൾ മോർച്ചറിയിൽ നിന്ന് തുടങ്ങി വച്ച വിപ്ലവമായിരുന്നു അത്. സോഷ്യൽ ഫോറൻസിക് മെഡിസിൻ അഥവാ സാമൂഹിക കുറ്റാന്വേഷണ വൈദ്യശാസ്ത്രം എന്ന നൂതനശാസ്ത്രത്തിന് അത്തരമൊരുപാട് സാമൂഹികവിപ്ലവങ്ങൾക്ക് മാർഗദർശിയാകാനാവട്ടെ.

English Summary:

The Police Surgeon Should Look Beyond What he Sees; Dr. P.B. Gujral Explained Why in His Column, 'Deadcoding.'

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT