വൈകിട്ട് കലമുടച്ചു വിപണി; കൊച്ചിൻ ഷിപ്പ്യാർഡ് 5% ഇടിഞ്ഞു, രൂപ റെക്കോർഡ് താഴ്ചയിൽ
രാജ്യാന്തര തലത്തിൽ തന്നെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ നിക്ഷേപകർ കരുതലോടെയാണ് വിപണിയിൽ ഇടപെടുന്നത്. വിശാല വിപണിയിൽ നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, പിഎസ്‍യു ബാങ്ക് സൂചികകൾ ഒരു ശതമാനം നേട്ടമുണ്ടാക്കി.
രാജ്യാന്തര തലത്തിൽ തന്നെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ നിക്ഷേപകർ കരുതലോടെയാണ് വിപണിയിൽ ഇടപെടുന്നത്. വിശാല വിപണിയിൽ നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, പിഎസ്‍യു ബാങ്ക് സൂചികകൾ ഒരു ശതമാനം നേട്ടമുണ്ടാക്കി.
രാജ്യാന്തര തലത്തിൽ തന്നെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ നിക്ഷേപകർ കരുതലോടെയാണ് വിപണിയിൽ ഇടപെടുന്നത്. വിശാല വിപണിയിൽ നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, പിഎസ്‍യു ബാങ്ക് സൂചികകൾ ഒരു ശതമാനം നേട്ടമുണ്ടാക്കി.
ഇന്നലെ നേരിട്ട കനത്ത തകർച്ചയിൽ നിന്ന് ഇന്ന് വ്യാപാരത്തിന്റെ ആദ്യ സെഷനിൽ വൻ നേട്ടവുമായി ഉയിർത്തെണീറ്റ ഇന്ത്യൻ ഓഹരി സൂചികകൾ, ഉച്ചയ്ക്ക് ശേഷം മലക്കംമറിഞ്ഞു. ഒരുവേള ഇന്ന് 1,200 പോയിന്റോളം കരകയറിയ സെൻസെക്സ്, വൈകിട്ട് കലമുടച്ച് തുടർച്ചയായ മൂന്നാം നാളിലും നഷ്ടത്തിലേക്ക് വീണു.
78,759ൽ ഇന്നലെ വ്യാപാരം അവസാനിപ്പിച്ച സെൻസെക്സ്, ഇന്ന് തുടങ്ങിയത് തന്നെ നേട്ടത്തോടെ 78,981ൽ. പിന്നീട് 79,852 വരെ കുതിച്ചു. വൈകിട്ടോടെ പക്ഷേ 78,496ലേക്ക് താഴ്ന്നു. വ്യാപാരം അവസാനിപ്പിച്ചത് 166.33 പോയിന്റ് (-0.21%) ഇടിഞ്ഞ് 78,593.07ൽ. ഇൻട്രാ-ഡേയിൽ ഇന്ന് 24,382 വരെ ഉയർന്ന നിഫ്റ്റി, വ്യാപാരം പൂർത്തിയാക്കിയത് 63.05 പോയിന്റ് (-0.26%) നഷ്ടത്തോടെ 23,992.55ൽ.
വിനയായത് ലാഭമെടുപ്പ്
രാജ്യാന്തര തലത്തിൽ തന്നെ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ നിക്ഷേപകർ കരുതലോടെയാണ് വിപണിയിൽ ഇടപെടുന്നത്. ഇന്ന് സൂചികകൾ നേട്ടത്തിലേറിയപ്പോൾ തന്നെ നിക്ഷേപകർ ലാഭമെടുത്തുമാറുകയായിരുന്നു. രാജ്യാന്തര, ആഭ്യന്തരതലത്തിൽ സ്ഥിതിഗതികൾ അനുകൂലമായ ശേഷമേ വിപണി വീണ്ടും ഉഷാറാകൂ എന്ന വിലയിരുത്തലുകളുമുണ്ട്.
കുതിച്ചവരും തളർന്നവരും
സെൻസെക്സിൽ എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ് എന്നിവർ നഷ്ടത്തിന് നേതൃത്വം നൽകി. എൽ ആൻഡ് ടി, റിലയൻസ് ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക് എന്നിവ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്, സെൻസെക്സിനെ കനത്ത നഷ്ടത്തിൽ നിന്ന് അകറ്റി.
നിഫ്റ്റി 50ൽ ബ്രിട്ടാനിയ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടെക് മഹീന്ദ്ര, എൽ ആൻഡ് ടി, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവർ നേട്ടത്തിലും എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്, ബിപിസിഎൽ, ശ്രീറാം ഫിനാൻസ്, എസ്ബിഐ എന്നിവ നഷ്ടത്തിലും മുന്നിലെത്തി.
വിശാല വിപണിയിൽ നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, പിഎസ്‍യു ബാങ്ക് സൂചികകൾ ഒരു ശതമാനം നേട്ടമുണ്ടാക്കി. ഓട്ടോ, ഹെൽത്ത്കെയർ, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ നഷ്ടത്തിലായിരുന്നു. നിക്ഷേപകർക്കിടയിൽ ആശങ്ക കനക്കുന്നെന്ന് സൂചിപ്പിച്ച് ഇന്നലെ 50 ശതമാനം കുതിച്ചുയർന്ന ഇന്ത്യ വിക്സ് ഇന്ന് 8 ശതമാനം താഴേക്കുപോയത് നേരിയ ആശ്വാസം വിപണിക്ക് നൽകുന്നുണ്ട്.
ടെക്സ്റ്റൈൽ ഓഹരികളുടെ ദിനം
ടെക്സ്റ്റൈൽ കയറ്റുമതി രംഗത്ത് വലിയ പ്രസക്തിയുള്ള രാജ്യമാണ് ബംഗ്ലദേശ്. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ബംഗ്ലദേശിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ ഉടലെടുത്തത് ടെക്സ്റ്റൈൽ അടക്കം വ്യവസായ, വാണിജ്യ മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ടെക്സ്റ്റൈൽ കയറ്റുമതി മേഖലയ്ക്ക് ഇത് ഗുണം ചെയ്യുമെന്ന വിലയിരുത്തൽ ഈ രംഗത്തെ കമ്പനികൾക്ക് ഇന്ന് ഊർജമായി. കേരളം ആസ്ഥാനമായ കിറ്റെക്സ് ഗാർമെന്റ്സിന്റെ ഓഹരി 17.01 ശതമാനം കുതിച്ചുയർന്നു.
ഈ രംഗത്തെ മറ്റ് പ്രമുഖരായ ഗോകൽദാസ് എക്സ്പോർട്സ്, സെഞ്ചറി എൻക, എസ്പി അപ്പാരൽസ് തുടങ്ങിയവയും 13-20 ശതമാനം നേട്ടമുണ്ടാക്കി. അതേസമയം, ബംഗ്ലദേശിൽ യൂണിറ്റുകളുള്ള മാരികോ 6 ശതമാനം ഇടിഞ്ഞു.
കുതിച്ച് കിറ്റെക്സ്, കിതച്ച് കപ്പൽശാല
കേരള കമ്പനികളിൽ ഇന്ന് കിറ്റെക്സിന്റെ ദിനമായിരുന്നു. ഓഹരി വില 17.01 ശതമാനം മുന്നേറി 246.64ൽ എത്തി. എവിടി 5.61 ശതമാനം, സെല്ല സ്പേസ് 4.93 ശതമാനം, ഈസ്റ്റേൺ ട്രെഡ്സ് 3.76 ശതമാനം, സ്റ്റെൽ ഹോൾഡിങ്സ് 2.88 ശതമാനം, ആസ്റ്റർ 2.84 ശതമാനം എന്നിങ്ങനെയും ഉയർന്നു.
നഷ്ടത്തിൽ മുന്നിൽ 5.01 ശതമാനം താഴ്ന്ന കൊച്ചിൻ ഷിപ്പ്‍യാർഡാണ്. യൂണിറോയൽ മറീൻ 4.95 ശതമാനവും സഫ സിസ്റ്റംസ് 4.83 ശതമാനവും ധനലക്ഷ്മി ബാങ്ക് 4.53 ശതമാനവും താഴ്ന്നു. ജിടിഎൻ ടെക്സ്റ്റൈൽസ് 4.42 ശതമാനം, ഇൻഡിട്രേഡ് 3.84 ശതമാനം, കിങ്ങ്സ് ഇൻഫ്ര 2.93 ശതമാനവും താഴേക്കുപോയി.
രൂപയ്ക്ക് റെക്കോർഡ് താഴ്ച
ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് റെക്കോർഡ് താഴ്ചയിൽ. ഒരുവേള സർവകാല താഴ്ചയായ 84.09ലേക്ക് വീണ രൂപ, വൈകിട്ട് 16 പൈസ മെച്ചപ്പെട്ട് 83.93ൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ (ഓഗസ്റ്റ് 5) കുറിച്ച റെക്കോർഡ് താഴ്ചയായ 83.84 ആണ് ഇന്ന് മറികടന്നത്. ഓഹരി വിപണികൾ നേരിടുന്ന നിക്ഷേപ നഷ്ടം, യുഎസിലെ മാന്ദ്യഭീതി, മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യം എന്നിവയാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നതെന്ന് നിരീക്ഷകർ പറയുന്നു.