അഹങ്കാരവും തലക്കനവും കാരണം ’ചന്ദനമഴ’ സീരിയലിൽ നിന്ന് മേഘ്‌ന വിന്‍സെന്റിനെ പുറത്താക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. സീരിയല്‍ സെറ്റിലെ നടിയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം അസഹ്യമായതോടെയാണ് നായികയെ ഒഴിവാക്കാന്‍ സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായ സംഭവത്തെപ്പറ്റി വനിത ഓൺലൈനോട് പ്രതികരിച്ച് മേഘ്‌ന. "സീരിയലിൽ നിന്ന് എന്നെ ആരും പുറത്താക്കിയിട്ടില്ല.

ചോദിച്ചപ്പോൾ ആവശ്യത്തിന് അവധി കിട്ടിയില്ല. പിന്നെ വിവാഹ തിരക്കുകൾ മാറ്റിവയ്ക്കാനും കഴിയില്ലായിരുന്നു. അതുകൊണ്ട് സീരിയലിൽ നിന്നും ഞാൻ സ്വമേധയാ ഒഴിവായതാണ്. ഈ മാസം 30 നാണ് വിവാഹം. അതിൻറേതായ കുറേ തിരക്കുകളുണ്ട്. ഇപ്പോൾ ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. മൂന്നു മാസത്തിനു ശേഷം ഞാൻ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തും. പുതിയ പ്രോജക്റ്റിൽ ഒപ്പുവച്ചിട്ടുണ്ട്. ഇപ്പോൾ പുറത്തുവരുന്ന അപവാദങ്ങളെ കുറിച്ച് ഒന്നും പറയാനില്ല. എന്തെങ്കിലും ഒരു വിഷയം കിട്ടിയാൽ സോഷ്യൽ മീഡിയയിലൂടെ ഇത്തരം നുണപ്രചാരണം നടത്തുന്നത് സ്വാഭാവികമല്ലേ." അമൃതയായി തിളങ്ങിയ മേഘ്‌ന വിൻസന്റ് പറയുന്നു.
സിനിമ-സീരിയല്‍ താരം ഡിംപിള്‍ റോസിന്റെ സഹോദരനും ഡ്രീം ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇഒയുമായ ഡോണ്‍ ടോണിയാണ് വരന്‍. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ചന്ദനമഴയില്‍നിന്ന് മേഘ്‌നയെ ഒഴിവാക്കിയതായി വാർത്ത നൽകിയത്. സഹതാരങ്ങളോട് മേഘ്‌നയുടെ മോശം പെരുമാറ്റം കാരണമാണ് സീരിയലിന്റെ അണിയറ പ്രവർത്തകരെ ഇത്തരമൊരു നടപടിയെടുക്കാൻ പ്രേരിപ്പിച്ചതെന്ന് പറയുന്നു. വിവാഹത്തോടെ മേഘ്‌ന അഭിനയം നിർത്തുന്നുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.