മൂലമറ്റം സെന്റ് ജോസഫ്സ് കോളജിലെ വിദ്യാർഥികൾ പാലിയേറ്റീവ് മേഖലയിൽ ചെയ്യുന്ന സേവനങ്ങളെയോർത്ത് അഭിമാനിക്കുന്നു. ഇവർ ഏവർക്കും മാതൃകയാണ്. ഇവർ ശുശ്രൂഷിക്കുന്ന രോഗികളും കുടുംബങ്ങളും മാത്രമല്ല ഇതിന്റെ ഗുണമനുഭവിക്കുന്നത്. സമൂഹത്തിന്റെ കാഴ്ചപ്പാടിലാകെ മാറ്റമുണ്ടാക്കുന്നതാണ് ഇവരുടെ പ്രവർത്തനം. ഇവരിൽനിന്ന് ഏറെ പഠിക്കാനുണ്ട്. എല്ലാ വിദ്യാർഥികൾക്കും അഭിനന്ദനങ്ങൾ.
2015ലെ പുതുവൽസരദിനം. രോഗം വീൽചെയറിലാക്കിയ ആറുപേർ ജീവിതത്തിലാദ്യമായി കടൽകണ്ടത് അന്നാണ്. വീൽചെയറിൽ കറങ്ങിനടന്നു കടൽകണ്ട കഥ പറഞ്ഞാൽ ആളുകൾ വിശ്വസിച്ചില്ലെങ്കിലോ. കടലോർമകൾ നിറച്ച ഒരുപിടി ശംഖുകൾ തെളിവായി അവർ കൂടെക്കരുതി. ആ കടലനുഭവത്തിലേക്ക് അവരെ ചേർത്തുപിടിച്ചു നടത്തിയത് ഒരു കൂട്ടം കോളജ് വിദ്യാർഥികളാണ്.
രോഗക്കിടക്കയിൽ ഒതുങ്ങിപ്പോകുമായിരുന്ന കുറെയേറെ ജീവിതങ്ങൾക്കു കടലോളം കരുതൽ സമ്മാനിക്കുകയാണ് മൂലമറ്റം സെന്റ് ജോസഫ്സ് കോളജിലെ സ്റ്റുഡന്റ്സ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് െകയർ (എസ്ഐപിസി) യൂണിറ്റ്.
നന്മയുടെ മൂന്നു വർഷങ്ങൾ
മൂന്നു വർഷം മുൻപാണ് കോളജിൽ എസ്ഐപിസി പ്രവർത്തനമാരംഭിച്ചത്. അക്കൊല്ലം തന്നെ പാലിയേറ്റിവ് പ്രവർത്തനങ്ങളിലെ മികവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചു. വിദഗ്ധ പരിശീലനം ലഭിച്ച 150 വൊളന്റിയർമാരാണു യൂണിറ്റിലുള്ളത്. ബിരുദവിദ്യാർഥികളായ സനു സിബിയും ഷാലറ്റ് പി.കുര്യനും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. അധ്യാപകനായ പ്രിൻസ് ജെ.മാത്യുവാണു കോ – ഓർഡിനേറ്റർ.
ചാരെയുണ്ട് തുണയായി
സാന്ത്വനപരിചരണം ആവശ്യമുള്ള രോഗികളെ വീട്ടിലെത്തി ശുശ്രൂഷിക്കുകയും ആശുപത്രികളിലും അഗതിമന്ദിരങ്ങളിലും സേവനപ്രവർത്തനങ്ങൾ നടത്തുകയുമാണു പ്രധാന ലക്ഷ്യം. അതിനപ്പുറം, രോഗവും ദുരിതവും മായ്ച്ചുകളഞ്ഞ ഒട്ടേറെപ്പേരുടെ ചിരി തിരികെ നൽകാനും വിദ്യാർഥികൾ ശ്രമിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ, 15 രോഗികൾക്കായി കൊച്ചി മെട്രോയിൽ യാത്രയൊരുക്കി. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ റിലീസായപ്പോൾ അവരെ തിയറ്ററിൽ കൊണ്ടുപോയി കാണിച്ചു.
എല്ലാ ശനിയാഴ്ചകളിലും രോഗികളുടെ വീടുകളിലെത്തി പരിചരിക്കുന്നു. കോളജിലെ വിദ്യാർഥികളിൽനിന്ന് ഓരോ രൂപ വീതം പിരിച്ചെടുത്തു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പൊതിച്ചോർ വിതരണം നടത്തുന്നുമുണ്ട്. രണ്ടു വീടുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. പാലിയേറ്റീവ് യൂണിറ്റ് തുടങ്ങിയ കാലം മുതൽ ക്രിസ്മസ്- ഓണം ആഘോഷങ്ങളെല്ലാം രോഗികൾക്കൊപ്പമാണ്.
കഴിഞ്ഞ രണ്ടുവർഷമായി രോഗികൾക്കായി കലാ-കായികമേളകളും സംഘടിപ്പിക്കുന്നു. മേള നടക്കുന്ന മൂന്നു ദിവസവും അവർ വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം ക്യാംപസിലാണു താമസം.
മക്കളാണ് നിങ്ങൾ
ജീവിതത്തിന്റെ കടൽകണ്ടു തിരിച്ചു വണ്ടികയറിയപ്പോൾ അവരിലൊരാൾ കുട്ടികളോടു പറഞ്ഞു: മരിച്ചു കിടക്കുമ്പോൾ എന്നെക്കാണാൻ ബന്ധുക്കളോ നാട്ടുകാരോ വന്നില്ലെങ്കിലും വിഷമമില്ല. പക്ഷേ, നിങ്ങൾവന്നു കണ്ട ശേഷമേ എന്നെ ദഹിപ്പിക്കാവൂ. എന്നെ, ആത്മാർഥമായി സ്നേഹിച്ച മക്കൾ നിങ്ങളാണ്!
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam