ആയുസെത്താതെ പൊലിഞ്ഞു പോയ കുഞ്ഞു ജീവൻെറ ഹൃദയമിടിപ്പ് വീണ്ടും കേട്ടപ്പോൾ നെഞ്ചുപൊട്ടി ആ അമ്മ കരഞ്ഞു. ആ അമ്മ മനസിന് കൂട്ടായി മകൻെറ ഹൃദയം ശരീരത്തിൽ പേറുന്ന ഒരു കുഞ്ഞുപെൺകുട്ടിയും അവളുടെ അമ്മയും ഉണ്ടായിരുന്നു.
അരിസോണയിലെ ഹെതർ ക്ലർക്ക് എന്ന അമ്മയാണ് അവയവദാനത്തിൻെറ നല്ല സന്ദേശം പകർന്നുകൊണ്ട് തൻെറ അപൂർവ ജീവിതാനുഭവം ഫേസ്ൂക്കിലൂടെ പങ്കുവെച്ചത്. 2013 ൽ ആണ് ഹെതറിൻെറ മകൻ ലൂക്കസ് ക്ലാർക്ക് മരിക്കുന്നത്. അന്നവന് ഏഴുമാസമായിരുന്നു പ്രായം.
ആയുസെത്താതെയുള്ള മകൻെറ മരണത്തിൽ ഹൃദയം തകർന്നപ്പോഴും മകൻെറ അവയവങ്ങൾ ദാനം ചെയ്യാൻ ആ അമ്മ തയാറായി. മൂന്ന് പേർക്ക് ജീവൻ നൽകിക്കൊണ്ടാണ് കുഞ്ഞു ലൂക്കസ് ലോകത്തോടു വിടപറഞ്ഞത്.
ലൂക്കസിൻെറ ഹൃദയം വെച്ചുപിടിപ്പിച്ചത് ജോർദൻ ഡ്രേക്ക് എന്ന പെൺകുട്ടിക്കായിരുന്നു. അന്ന് 18 മാസമായിരുന്നു അവളുടെ പ്രായം. ഈ അടുത്തിടെയാണ് മകൻെറ ഹൃദയം പേറുന്ന പെൺകുട്ടിയെയും കുടുംബത്തെയും ഹെതർ കണ്ടെത്തിയത്. ഒരു ഹൃദയം ദാനമായി നൽകി മകളുടെ ജീവൻ തിരികെ തന്ന ആ അമ്മയെ ജോർദൻ ഡ്രേക്കിൻെറ കുടുംബം നിറഞ്ഞ സ്നേഹത്തോടെ സ്വാഗതം ചെയ്തു.

മകൻെറ ജീവൻ തുടിക്കുന്ന ഹൃദയത്തിൻെറ താളം ഒരിക്കൽ കൂടി കേൾക്കാൻ ആ അമ്മയ്ക്ക് ഭാഗ്യം ലഭിച്ചതും ആ കൂടിക്കാഴ്ച കൊണ്ടാണ്. ജോർദാനെ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും ഏറെ നേരം താൻ അവളോടൊപ്പം ചിലവഴിച്ചുവെന്നും ഹെതർ പറയുന്നു. സ്തെതസ്കോപ് ജോർദാൻെറ ഹൃദയത്തോട് ചേർത്ത് വെച്ച് ഹെതർ മൂന്ന് വർഷം മുമ്പ് മരിച്ച മകൻെറ ഹൃദയതാളം കേൾക്കുന്ന കാഴ്ചകണ്ട് ജോർദാൻെറ അമ്മ എസ്തർ ഗോൺസാൽവസ് ഹെതറിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
വാക്കുകൾക്ക് പ്രസക്തിയില്ലാത്ത ആ മുഹൂർത്തത്തിൽ കണ്ണീരുകൊണ്ടു പരസ്പരം ആശ്വസിപ്പിക്കുവാൻ മാത്രമേ ആ അമ്മയ്ക്ക് കഴിഞ്ഞുള്ളൂ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.