പെൺകുട്ടികളുടെ മനസ്സുവെച്ച് കളിക്കരുത്; ആര്യക്കെതിരെ പരാതി

റിയാലിറ്റി ഷോയലൂടെ ഭാവി വധുവിനെ തിരഞ്ഞെടുക്കാൻ പോകുന്നുവെന്ന് പരസ്യപ്പെടുത്തി തമിഴ്നടൻ ആര്യ ഫെയ്സ്ബുക്ക് ലൈവിലൂടെ വന്നതു മുതൽ തുടങ്ങിയതാണ് വിവാദങ്ങളും. ഒരു തമിഴ്ചാനലിലാണ് എങ്ക വീട്ടു മാപ്പിളൈ എന്ന പേരിൽ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനുള്ള റിയാലിറ്റി ഷോ അരങ്ങേറുന്നത്. 

റിയാലിറ്റി ഷോയെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നപ്പോൾ മുതൽ നിരവധി അന്വേഷണങ്ങൾആര്യയെത്തേടിയെത്തിയിരുന്നു. 7000 ൽ അധികം അപേക്ഷകളിൽ നിന്നും ലക്ഷക്കണക്കിനു ഫോൺകോളുകളിൽ നിന്നും തിരഞ്ഞെടുത്ത 16 പെൺകുട്ടികൾക്കാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. 

എന്നാൽ ഈ രീതിയിലല്ല ഭാവി വധുവിനെ തിരഞ്ഞെടുക്കേണ്ടതെന്നും പെൺകുട്ടികളുടെ മനസ്സുവെച്ച് ഇങ്ങനെ കളിക്കുന്നത് ശരിയല്ലെന്നും ആരോപിച്ചാണ് ആര്യയ്ക്കും പരിപാടിയുടെ അവതാരക സംഗീതയ്ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചിലർ പരാതി നൽകിയത്.

പരിപാടിയുടെ ഭാഗമായി ഒരു മത്സരാർത്ഥിയുടെ വീട് സന്ദർശിക്കാൻ പോയ ആര്യയേയും ചാനൽ സംഘത്തേയും ചില വനിതാസംഘടനകൾ തടയുകയും തുടർന്ന് അവർക്ക് മത്സരാർഥിയുടെ വീട് സന്ദർശിക്കാതെ മടങ്ങേണ്ടി വരികയും ചെയ്തു. റിയാലിറ്റി ഷോെയക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നപ്പോൾ മുതൽ പ്രതിഷേധം ആളിക്കത്തുന്നുണ്ടെങ്കിലും ഇപ്പോൾ ആര്യയ്ക്കും അവതാരകയ്ക്കുമെതിരെ പരാതി കൊടുത്തത് ആരാണെന്ന കാര്യത്തെക്കുറിച്ച് യാതൊരു വിവരവും പുറത്തു വന്നിട്ടില്ല. റിയാലിറ്റി ഷോ നിർത്തലാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.