പെണ്ണിന്റെ ആകാരവടിവിനു അളവുകോൽ നിശ്ചയിച്ച സമൂഹത്തിനു മുന്നിൽ നെഞ്ചുവിരിച്ച് മസിൽ പെരുപ്പിച്ച് നിൽക്കുകയാണ് ഒരു ഇന്ത്യൻ വനിത. ഇവളുടെ പേര് ദീപിക ചൗധരി. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡിബിൽഡിംഗിന്റെ പ്രൊ കാർഡ് നേടുന്ന ആദ്യത്തെ ഇന്ത്യൻ അത്‌ലറ്റ് എന്ന വിശേഷണം ദീപികയ്ക്കു സ്വന്തമാണ്. അതുമാത്രമല്ല വരുന്ന മാർച്ചിൽ ഈ വനിതാ അത്‌ലറ്റ് പ്രശസ്തമായ അർനോൾഡ് ക്ലാസിക് ആസ്ട്രേലിയയുടെ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു ദീപിക പങ്കെടുക്കുന്നുമുണ്ട്.
അന്താരാഷ്ട്ര മത്സരങ്ങളിൽ വിജയതിലകം ചൂടുന്ന ദീപികയ്ക്ക് ഇനി ഏതു പ്രൊ ലീഗ് മത്സരങ്ങളിലും പങ്കെടുക്കാം. കായികമേഖലയിൽ മാത്രമല്ല പഠനത്തിലും ഉന്നതവിജയം കരസ്ഥമാക്കിയ ഒരു പ്രതിഭയാണ് 32 വയസ്സുകാരിയായ ദീപിക. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മോളിക്കുലർ ബയോളജി വിഭാഗം ഗവേഷകയായി ജോലിചെയ്യുമ്പോഴാണ് ബോഡിബിൽഡിംങ് ആണു തന്റെ പാഷൻ എന്ന് ദീപിക തിരിച്ചറിയുന്നത്. പിന്നെ പൂർണ്ണശ്രദ്ധയും സമർപ്പണവും അതിലേക്കായി.
അന്താരാഷ്ട്ര നിലവാരമുള്ള ബോഡിഫീച്ചേഴ്സ് ആണ് ദീപികയുടേത് എന്ന് വിമർശകർ പോലും സമ്മതിച്ച കാര്യമാണ്. അതികഠിനമായ വ്യായാമത്തിലൂടെയാണ് ദീപിക അതു നിലനിർത്തുന്നത്.അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നു ലഭിച്ച കഴിവും അനുഭവ പരിചയവും തന്റെ സ്വപ്നങ്ങൾ പിന്തുടരാൻ സഹായിക്കുമെന്നു തന്നെയാണ് ദീപികയുടെ വിശ്വാസം. ഒന്നാം നമ്പർ വേദിയായ ഒളിംപ്യ തന്നെയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ദീപിക വെളിപ്പെടുത്തുന്നു.