ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ക്രിക്കറ്റ് പിച്ച് ധരംശാലയില്‍; മുംബൈ, അഹമ്മദാബാദ് സ്റ്റേഡിയങ്ങളിലും വരും
Mail This Article
ധരംശാല ∙ ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ക്രിക്കറ്റ് പിച്ച് ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു. ഇംഗ്ലണ്ടിലെ ലോഡ്സ്, ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ വിജയകരമായി പരീക്ഷിച്ച ശേഷമാണ് ഹൈബ്രിഡ് പിച്ച് സംവിധാനം ഇന്ത്യയിലുമെത്തുന്നത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അനുമതി ലഭിക്കുന്നതിന് അനുസരിച്ച് മുംബൈ, അഹമ്മദാബാദ് സ്റ്റേഡിയങ്ങളിലും ഹൈബ്രിഡ് പിച്ച് സ്ഥാപിക്കാൻ ബിസിസിഐ ആലോചിക്കുന്നുണ്ട്.
ഹൈബ്രിഡ് പിച്ച്
സ്വാഭാവിക ടർഫിനൊപ്പം സിന്തറ്റിക് ഫൈബർ കൂടി ചേർത്താണ് ഹൈബ്രിഡ് പിച്ചുകൾ നിർമിക്കുന്നത്. പിച്ചിന്റെ സ്ഥിരത നിലനിർത്തുക, കാലങ്ങളോളം ഈടുനിൽക്കുക, പിച്ച് പരിപാലനം എളുപ്പമാക്കുക എന്നിവയാണ് ഹൈബ്രിഡ് പിച്ചുകളുടെ ലക്ഷ്യം. 5% മാത്രം സിന്തറ്റിക് ഫൈബർ ഉപയോഗിക്കുന്നതിനാൽ പിച്ചിന്റെ സ്വാഭാവികത നഷ്ടമാകാതെ നോക്കാനും സാധിക്കും. ഇംഗ്ലണ്ടിലെ എസ്ഐഎസ് ഗ്രാസ് കമ്പനി 2017ലാണ് ഹൈബ്രിഡ് പിച്ചുകൾ വികസിപ്പിച്ചത്.