Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോൺ പറയുന്നു: കൃഷി ലാഭമാണ്

jathikka-nutmeg-farmer-john കൊട്ടോടിയിലെ ജോൺ കുഴിഞ്ഞാലിൽ കൃഷിയിടത്തിൽ.

കൃഷി പലരും നഷ്ടമാണെന്നു പറയുമ്പോഴും അതല്ലെന്നു തെളിയിക്കുകയാണ് കാസർകോട് കൊട്ടോടിയിലെ ജോൺ കുഴിഞ്ഞാലിൽ എന്ന പാരമ്പര്യ കർഷകൻ. നാലേക്കറോളം വരുന്ന ജോണിന്റെ കൃഷിയിടത്തിലെ രണ്ടേക്കർ വരുന്ന കമുകിൻ തോട്ടത്തിൽ ഇടവിളയായി ജാതിക്ക കൃഷി നടത്തിയാണ് ജോൺ ലാഭം കൊയ്യുന്നത്. നൂറ് ജാതി മരങ്ങളാണ് തോട്ടത്തിലുള്ളത്. ഇതിൽ ഇരുപതു തൈകൾ കായ്ഫലം നൽകി തുടങ്ങി. ജൈവ കർഷകൻ സുഭാഷ് പലേയറുടെ ചെലവില്ലാ പ്രകൃതി കൃഷി രീതിയാണ് ജോൺ പിന്തുടരുന്നത്. പൂർണമായും ജൈവ രീതി. ജാതിക്ക കൃഷിയിലൂടെ വർഷം അൻപതിനായിരത്തോളം രൂപയുടെ അധിക വരുമാനമാണ് ഈ ജൈവ കർഷകൻ നേടുന്നത്.

കമുകിന് നൽകുന്ന വെള്ളമാണ് ജാതി മരത്തിനും ലഭിക്കുന്നത്. ജാതിക്കാ കൃഷിയുടെ വളം നിർമാണത്തിനു നാടൻ പശുവിനെയും വളർത്തുന്നുണ്ട്. പശുവിൽ നിന്നും ശേഖരിക്കുന്ന ഗോമൂത്രവും ചാണകവും ലയിപ്പിച്ചുള്ള ലായനി മാത്രമാണ് ജാതിക്കു നൽകുന്നത്. വർഷം ഒരു ക്വിന്റലോളം ഉൽപാദനം ലഭിക്കും. കാലവർഷാരംഭം മുതൽ നാലുമാസമാണ് വിളവെടുപ്പ് സമയം. ജാതി പരിപ്പ്, ജാതി തൊണ്ട്, ഫ്ലവർ, പത്രി എന്നിവയാണ് വിവിധ ഉപ ഉൽപന്നങ്ങൾ. ജാതി പരിപ്പിനു കിലോയ്ക്കു 450 യും, ഫ്ലവറിനു 800 രൂപയും, പത്രിക്കു 500 രൂപയും ലഭിക്കും. കൂടാതെ ഔഷധ മൂല്യമുള്ള തൊണ്ടിനു 240 രൂപ വരെയും ലഭിക്കും.

സംസ്കരിച്ച ഉൽപന്നങ്ങൾ കാലടിയിലാണു വിൽപന നടത്തുന്നത്. കാലടിയിൽ മികച്ച വില ലഭിക്കുന്നുവെന്നു ജോൺ പറയുന്നു. ഈരാറ്റുപേട്ടയിൽ നിന്നും വ്യാപാരികൾ ജോണിനെ തേടി വരാറുണ്ട്. 30 വർഷത്തോളം പ്രായമുള്ള മരങ്ങൾ തോട്ടത്തിലുണ്ട്. പിതാവിന്റെ താൽപര്യമാണ് തന്നെ ജാതിക്കാ കൃഷിയിലേക്കു നയിച്ചതെന്നു ജോൺ പറയുന്നു. നാലേക്കറോളം വരുന്ന കൃഷിയിടത്തിൽ സമ്മിശ്ര കൃഷിയായതിനാൽ ഒരിക്കലും നഷ്ടം സംഭവിച്ചിട്ടില്ല.

ജാതികൃഷിയിൽ പ്രശസ്തനായ പേരാമ്പ്ര കല്ലാനോടിലെ കടുകുമാക്കൽ ഏബ്രഹാം, കാഞ്ഞിരപ്പള്ളി, അങ്കമാലിയിലെ കറുകുറ്റി എന്നിവിടങ്ങളിലെ നഴ്സറികളിൽ നിന്നുമാണ് അത്യുൽപാദന ശേഷിയുള്ള തൈകളെത്തിച്ചത്. രാസവളം ചേർക്കാതെ മണ്ണിൽ സൂഷ്മാണുക്കളും മണ്ണിരയും വളരാനുള്ള സാഹചര്യമൊരുക്കിയാൽ ഏതു കൃഷിയും ലാഭകരമാക്കാമെന്ന് ജോൺ കുഴിഞ്ഞാലിൽ പറയുന്നു. ഫോൺ: 97455 12664. 

Your Rating: