സ്കൂൾ അസംബ്ലികളിലെ പ്രാർഥന: പുനരാലോചന വേണമെന്ന് എൻസിഇആർടി

ന്യൂഡൽഹി∙ സ്കൂൾ അസംബ്ലികളിലെ പ്രാർഥനയെയും സ്കൂൾ ഭിത്തികളിലെ മതചിന്തകളെയും കുറിച്ചു പുനരാലോചന വേണമെന്നു സൂചിപ്പിച്ചു നാഷനൽ കൗൺസിൽ ഫോർ എജ്യുക്കേഷനൽ ആൻഡ് ട്രെയ്നിങ് മാർഗരേഖ. ഒരുവിഭാഗം വിദ്യാർഥികളിൽ ഇവ അകൽച്ചയുണ്ടാക്കുമെന്നും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ്എംസി) ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നുമാണ് എൻസിഇആർടിയുടെ നിർദേശം.

അധ്യാപനരീതിയിലും സ്കൂൾ പ്രവർത്തനങ്ങളിലും ന്യൂനപക്ഷങ്ങളെയും പരിഗണിക്കണമെന്നാണു നിർദേശത്തിന്റെ കാതൽ. മതന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കു സ്കൂളുകളിൽ പരിഗണന നൽകണം, സാംസ്കാരിക–മത–ന്യൂനപക്ഷങ്ങൾക്കിടയിലെ വൈവിധ്യങ്ങളെക്കുറിച്ച് അധ്യാപകരെ ബോധ്യപ്പെടുത്തണം തുടങ്ങിയവയ്ക്കും ശുപാർശയുണ്ട്.

ന്യൂനപക്ഷസമുദായ വിദ്യാർഥികൾ വിവേചനവും അവഹേളനവും നേരിടുന്നുണ്ട്. പാഠ്യപദ്ധതിയിലും അധ്യാപന പ്രക്രിയകളിലും ന്യൂനപക്ഷ സംസ്കാരം പ്രതിഫലിക്കണം–എൻഎസ്ഇആർടി നിർദേശിക്കുന്നു. മുസ്‌ലിംകൾ ഏറെയുള്ളയിടങ്ങളിൽ രണ്ടാം ഭാഷയായി ഉറുദു പഠിക്കാൻ അവസരം നൽകുക, ഉറുദു അധ്യാപകരെ നിയോഗിക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.