തിരുവനന്തപുരം ∙ ശബരിമല തീർഥാടകരുടെ സൗകര്യാർഥമുള്ള നിർദിഷ്ട വിമാനത്താവളം കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിൽ ബിലീവേഴ്സ് ചർച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റിൽ നിർമിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. രാജ്യാന്തര വിമാനത്താവളത്തിനുള്ള സാധ്യതാപഠനമാണു നടത്തുന്നത്.
ഹാരിസൺ മലയാളം പ്ലാന്റേഷൻസിൽനിന്നു ഡോ.കെ.പി.യോഹന്നാൻ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ചർച്ച് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു ഹൈക്കോടതിയിൽ കേസ് നിലനിൽക്കെയാണു ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തു വിമാനത്താവളം നിർമിക്കാമെന്നു റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അധ്യക്ഷനായ നാലംഗ ഉദ്യോഗസ്ഥ സമിതി സർക്കാരിനു ശുപാർശ നൽകിയത്. ഇതു മന്ത്രിസഭ അംഗീകരിച്ചു. ചെറുവള്ളി എസ്റ്റേറ്റിൽ 2,263 ഏക്കർ ഭൂമിയാണുള്ളത്.
ശബരിമല തീർഥാടകർക്കായി ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാൻ ഫെബ്രുവരിയിലാണു മന്ത്രിസഭ അനുമതി നൽകിയത്. പഠനത്തിനു കെഎസ്ഐഡിസിയെ ചുമതലപ്പെടുത്തിയിരുന്നു. ആറന്മുളയിൽ നേരത്തേ വിമാനത്താവള നിർമാണം തുടങ്ങിയിരുന്നെങ്കിലും എതിർപ്പുമൂലം ഉപേക്ഷിച്ചു. ഇതോടെയാണു മറ്റു സ്ഥലങ്ങൾ പരിഗണിച്ചത്. ളാഹ, കുമ്പഴ എസ്റ്റേറ്റുകളും പരിഗണിച്ചെങ്കിലും കൂടുതൽ സൗകര്യപ്രദമെന്ന നിലയിലാണു ചെറുവള്ളി എസ്റ്റേറ്റ് തിരഞ്ഞെടുത്തത്. രണ്ടു ദേശീയ പാതകളുടെയും അഞ്ചു മരാമത്ത് റോഡുകളുടെയും സാമീപ്യം ചെറുവള്ളി എസ്റ്റേറ്റിനുണ്ട്. ഇവിടെനിന്നു ശബരിമലയ്ക്കു 48 കിലോമീറ്റർ. കൊച്ചിയിലേക്കു 113 കിലോമീറ്റർ. ഭൂമി കണ്ടെത്തിയാൽ വിമാനത്താവളത്തിന് അനുമതി നൽകാമെന്നു കേന്ദ്ര സർക്കാർ നേരത്തേ അറിയിച്ചിട്ടുണ്ട്.

ഹാരിസൺ മലയാളം പ്ലാന്റേഷൻസിന്റെ കൈവശമുണ്ടായിരുന്ന എസ്റ്റേറ്റ് ബിലീവേഴ്‌സ് ചർച്ചിനു കൈമാറിയതു നിയമവിരുദ്ധമാണെന്നാണു സർക്കാരിന്റെ നിലപാട്. ഹാരിസണിന്റെ കൈവശമുണ്ടായിരുന്നതു സർക്കാർ ഭൂമിയാണെന്ന നിലപാടിനെത്തുടർന്ന് അത് ഏറ്റെടുക്കാൻ 2015 മേയ് 28 നു തീരുമാനിച്ചിരുന്നു. ഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ടു സർക്കാർ നോട്ടിസും നൽകി. ഇതിനെതിരെ ഡോ.കെ.പി.യോഹന്നാൻ മെത്രാപ്പൊലീത്ത അടക്കമുള്ളവർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയിലെ നിയമനടപടി പൂർത്തിയായാലേ ഭൂമി ഏറ്റെടുത്തു നിർമാണം ആരംഭിക്കാനാകൂ.
ശബരിമലയിലേക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കു പുറമേ ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽനിന്നു തീർഥാടകരെത്തുന്നുണ്ട്. മണ്ഡലകാലത്തു ക്വാലലംപുരിൽനിന്നുൾപ്പെടെ കൊച്ചിയിലേക്കു പ്രത്യേക വിമാന സർവീസുകൾ ഇപ്പോൾത്തന്നെ നടത്തുന്നുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പ്രവാസികൾക്കും വിമാനത്താവളം ഏറെ പ്രയോജനപ്പെടും. ഭാവിയിലെ ആവശ്യം കൂടി കണക്കിലെടുത്താണു രാജ്യാന്തര വിമാനത്താവളം തന്നെ നിർമിക്കാനുള്ള നീക്കം.
സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിന്റെ കണക്കുകൾ പ്രകാരം കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി 2.75 ലക്ഷം പ്രവാസികളാണുള്ളത്. മൂന്നുവർഷത്തിനിടെ കേരളത്തിൽനിന്നു വിദേശരാജ്യങ്ങളിലേക്കു തൊഴിൽ തേടിപ്പോകുന്നവരുടെ എണ്ണം ഒന്നരലക്ഷത്തിലേറെ കുറഞ്ഞപ്പോൾ പ്രവാസികളുടെ എണ്ണത്തിൽ അരലക്ഷത്തോളം പേരുടെ വർധന ഉണ്ടായ ഒരേയൊരു ജില്ലയാണു കോട്ടയം.
വിമാനത്താവളത്തിൽ നിന്നു പ്രധാന സ്ഥലങ്ങളിലേക്കുള്ള ദൂരം
കോട്ടയം 44 കി.മീ.
പത്തനംതിട്ട 27 കി.മീ.
ആറൻമുള 34 കി.മീ.
ശബരിമല 48 കി.മീ.
നെടുമ്പാശേരി 119 കി.മീ.
എറണാകുളം 113 കി.മീ.
തിരുവനന്തപുരം 145 കി.മീ.
കോഴിക്കോട് 300 കി.മീ.
പറക്കാനൊരുങ്ങി കണ്ണൂർ
മധ്യതിരുവിതാംകൂറിനു ചിറകു നൽകി ചെറുവള്ളി എസ്റ്റേറ്റിൽ യാഥാർഥ്യമാവുക കേരളത്തിലെ അഞ്ചാമത്തെ രാജ്യാന്തര വിമാനത്താവളമാകും. സംസ്ഥാനത്തെ നാലാമത്തെ രാജ്യാന്തര വിമാനത്താവളം കണ്ണൂരിൽ 2018 സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങുമെന്നാണു പ്രതീക്ഷ. റൺവേയിൽ കഴിഞ്ഞ വർഷം പരീക്ഷണപ്പറക്കൽ നടത്തി. 2018 മാർച്ചിൽ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകും. അനുമതികൾക്കുള്ള പരിശോധനകൾ തുടർന്നു നടക്കും. കണ്ണൂർ വിമാനത്താവളത്തിനു കസ്റ്റംസ് നോട്ടിഫിക്കേഷൻ ആയിട്ടുണ്ട്. 2500 ഏക്കറിലുള്ള വിമാനത്താവളത്തിന്റെ റൺവേ 3050 മീറ്റർ. യാത്രക്കാരുടെ ടെർമിനൽ, എയർ ട്രാഫിക് കൺട്രോൾ എന്നിവ 88% പൂർത്തിയായി.