Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമ്പത്തിക വളർച്ച ശ്രമകരം: ഡോ. അജിത് റാനഡെ

budget-lecture-ajith-ranade വാക്കും പൊരുളും: മലയാള മനോരമയുടെ ആഭിമുഖ്യത്തിലുള്ള പത്തൊൻപതാമതു ബജറ്റ് പ്രഭാഷണം പ്രശസ്‌ത സാമ്പത്തിക വിദഗ്‌ധൻ ഡോ. അജിത് റാനഡെ കൊച്ചിയിൽ നിർവഹിക്കുന്നു. ചിത്രം: മനോരമ

കൊച്ചി ∙ സാമ്പത്തിക വളർച്ച എട്ടു ശതമാനത്തിലെത്തിക്കുക എന്ന ആകർഷകമായ ലക്ഷ്യം അസാധ്യമല്ലെങ്കിലും അതിന് ഒട്ടേറെ ശ്രമം ആവശ്യമാണെന്നു പ്രമുഖ സാമ്പത്തിക വിദഗ്‌ധനും ആദിത്യ ബിർല ഗ്രൂപ്പിന്റെ ചീഫ് ഇക്കോണമിസ്‌റ്റുമായ ഡോ. അജിത് റാനഡെ അഭിപ്രായപ്പെട്ടു.

സാമ്പത്തിക വളർച്ച ഏഴര ശതമാനത്തിലെത്തുന്നതു കാണാൻ അധികം കാത്തിരിക്കേണ്ടിവരില്ലായിരിക്കാം. എന്നാൽ മൂന്നു വർഷത്തിനകം വളർച്ച എട്ടു ശതമാനത്തിലെത്തിക്കുക എന്നതു തീർത്തും ശ്രമകരമായിരിക്കുമെന്നു മലയാള മനോരമയുടെ ആഭിമുഖ്യത്തിലുള്ള ബജറ്റ് പ്രഭാഷണത്തിൽ ഡോ. റാനഡെ ചൂണ്ടിക്കാട്ടി. ധനക്കമ്മി കുറയ്‌ക്കുന്നതിനുള്ള അനേകം നടപടികളിലൂടെ മാത്രമേ സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ കഴിയൂ.

ആസ്‌തികളുടെ നാണ്യവൽക്കരണം, നികുതിവലയുടെ വ്യാപനം തുടങ്ങിയ നടപടികളാണ് ആവശ്യം. ഇവയിൽ ചിലതിനൊക്കെ പരിമിതികളുണ്ടെങ്കിൽ ചില കാര്യങ്ങളിൽ അവസരങ്ങളുമുണ്ടെന്നു ഡോ. റാനഡെ സൂചിപ്പിച്ചു. മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണ പരമ്പരയിൽ പത്തൊൻപതാമത്തേതായിരുന്നു ഡോ. റാനഡെയുടേത്. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്‌ടർ മാത്യൂസ് വർഗീസ് മനോരമയുടെ ഉപഹാരം റാനഡെയ്‌ക്കു സമ്മാനിച്ചു. ഫിനാൻസ് ചീഫ് ജനറൽ മാനേജർ സിജി ജോസഫ് സ്വാഗതവും ‘ദ് വീക്ക്’ എഡിറ്റർ ഇൻ ചാർജ് വി.എസ്. ജയസ്‌ചന്ദ്രൻ നന്ദിയും പറഞ്ഞു.