അച്ചപ്പം വച്ചു വരെ സീറ്റ് ബുക്കിങ്, പുലർച്ചെ വരെ കുട്ടികളെ പ്രോത്സാഹിപ്പിച്ച് കാണികൾ: കൊല്ലത്തിനും കിട്ടി 'എ ഗ്രേഡ്'
കണ്ണൂരിന് കപ്പടിച്ചതിനു പിന്നാലെ ചില അധ്യാപകരിട്ട പോസ്റ്റ് വിവാദമായി. അതൊഴിച്ചു നിർത്തിയാൽ സൂപ്പർഹിറ്റായിരുന്നു കൊല്ലം കലോത്സവം. ക്ലൈമാക്സിൽ സൂപ്പർ സ്റ്റാർ മമ്മൂട്ടി വരെ എത്തിയ ഹിറ്റ്...
കണ്ണൂരിന് കപ്പടിച്ചതിനു പിന്നാലെ ചില അധ്യാപകരിട്ട പോസ്റ്റ് വിവാദമായി. അതൊഴിച്ചു നിർത്തിയാൽ സൂപ്പർഹിറ്റായിരുന്നു കൊല്ലം കലോത്സവം. ക്ലൈമാക്സിൽ സൂപ്പർ സ്റ്റാർ മമ്മൂട്ടി വരെ എത്തിയ ഹിറ്റ്...
കണ്ണൂരിന് കപ്പടിച്ചതിനു പിന്നാലെ ചില അധ്യാപകരിട്ട പോസ്റ്റ് വിവാദമായി. അതൊഴിച്ചു നിർത്തിയാൽ സൂപ്പർഹിറ്റായിരുന്നു കൊല്ലം കലോത്സവം. ക്ലൈമാക്സിൽ സൂപ്പർ സ്റ്റാർ മമ്മൂട്ടി വരെ എത്തിയ ഹിറ്റ്...
പൂരം കഴിഞ്ഞ പൂരപ്പറമ്പുപോലെയാണ് കേരളത്തിലെ കലാസ്വാദകരുടെ മനസ്സിപ്പോൾ. ജനുവരി നാലു മുതൽ എട്ടു വരെ, അഞ്ചുനാൾ നീണ്ട സംസ്ഥാന സ്കൂൾ കലോത്സവം കൊടിയിറങ്ങിയിരിക്കുന്നു. പക്ഷേ ഇനിയുള്ള രണ്ടു മൂന്നുദിവസം കണ്ണടച്ചാൽപ്പോലും തലയ്ക്കകത്ത് ചെണ്ടമേളവും കഥകളിപ്പദവും ഭരതനാട്യത്തിന്റെ വായ്ത്താരിയുമൊക്കെയായിരിക്കും കേൾക്കുക. കൊല്ലത്തുള്ളവർക്കു പ്രത്യേകിച്ച്. അത്രയേറെ ഇതെല്ലാം കേട്ടുകേട്ട് മനസ്സ് നിറഞ്ഞിരിക്കുകയാണല്ലോ.
കണ്ണൂരാണ് ഇത്തവണ ഓവറോൾ കപ്പടിച്ചത്. സംഘാടന മികവുകൊണ്ട് കൊല്ലത്തിനും കിട്ടി ജനങ്ങളുടെ അംഗീകാരത്തിന്റെ കപ്പ്. വിവാദങ്ങളോ പരാതികളോ പരിഭവങ്ങളോ കാര്യമായുണ്ടായില്ല കലോത്സവത്തിന്. ഇനിയുമുണ്ട് കൗമാരത്തിന്റെ കലാമേളയിൽ പ്രത്യേകതകൾ ഏറെ. എങ്ങനെയായിരുന്നു പരിപാടിയുടെ സംഘാടനം? കലോത്സവത്തിന്റെ തിളക്കം കുറയ്ക്കുന്ന അപ്പീലുകൾ ഇത്തവണ ഉണ്ടായിരുന്നില്ലേ? കൊല്ലം സ്കൂൾ കലോത്സവം കൊടിയിറങ്ങുമ്പോൾ ബാക്കിവയ്ക്കുന്നത് എന്തെല്ലാമാണ്?
∙ ചരിത്രമെഴുതിയ കലോത്സവം
12,217 കുട്ടികളാണ് ഈ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ കൊല്ലത്തെത്തിയത്. ഇവർക്കു മാർക്കിടാൻ സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി 248 പ്രമുഖ കലാകാരൻമാർ വിധികർത്താക്കളായെത്തി. കുട്ടികൾ പങ്കെടുക്കുന്ന എഷ്യയിലെ ഏറ്റവും വലിയ കലോത്സവമായി സംസ്ഥാന സ്കൂൾ കലോത്സവം മാറുന്നത് ഇങ്ങനെയാണ്. കോവിഡ്‌കാലത്തിനുശേഷം നടക്കുന്ന രണ്ടാമത്തെ കലോത്സവമാണ് കൊല്ലത്തേത്. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം കലോത്സവം 2022ല്‍ കോഴിക്കോട്ടാണു നടത്തിയത്. കോഴിക്കോട്ടെ കലാപ്രേമികളും സാധാരണക്കാരും എല്ലാ വേദികളിലും തടിച്ചുകൂടിയതോടെ കലോത്സവം തരംഗമായി മാറി. ഇതേ ജനപങ്കാളിത്തം കൊല്ലത്തും ഉറപ്പാക്കാൻ കഴിയുമോ എന്നതായിരുന്നു വിദ്യാഭ്യാസ വകുപ്പ് നേരിട്ട പ്രധാന വെല്ലുവിളി.
കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം ഓരോവർഷവും കൂടുന്നതിനനുസരിച്ച് അപ്പീലുകളും പരാതികളും കൂടുകയാണ്. 551 അപ്പീലുകൾ ഇത്തവണ സംസ്ഥാന കലോത്സവത്തിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷത്തേതിനേക്കാൾ ഇരട്ടിയോളം വർധനയാണ് ഉണ്ടായത്.
∙ ആൾക്കൂട്ടം സാക്ഷി, കൊല്ലത്തിന് എ ഗ്രേഡ്
ആശ്രാമം മൈതാനത്തെ പ്രധാനവേദിയിൽ അഞ്ചുദിവസവും കുട്ടികളും രക്ഷിതാക്കളും കാണികളുമൊക്കെയായി ജനസമുദ്രം ഒഴുകിയെത്തി. സോപാനം ഓഡിറ്റോറിയത്തിലെ നാടകവേദിയിലാണ് പിന്നീട് ഏറ്റവുമധികം ജനപങ്കാളിത്തം കണ്ടത്. രാവിലെ നാടകമത്സരം തുടങ്ങിയതുമുതൽ ആളുകൾ ഹാളിനകത്ത് തിങ്ങിനിറഞ്ഞു. പിറ്റേന് പുലർച്ചെ മത്സരം തീരുന്നതുവരെ അവർ അവിടെത്തന്നെ തിങ്ങിനിറഞ്ഞിരുന്നു. പലരും പുറത്തേക്ക് ഇറങ്ങുമ്പോൾ ബാഗുവച്ച് കസേരകൾ ബുക്ക് ചെയ്തത് വാക്കേറ്റുമുണ്ടാക്കി. കസേരയിൽ ആളുകൾ അച്ചപ്പത്തിന്റെ പായ്ക്കറ്റുകൾ വച്ച് ബുക്ക് ചെയ്തത് ചിരിപടർത്തി. ചലച്ചിത്ര താരം മുകേഷ്, രാജേഷ് ശർമ, വിനോദ് കോവൂർ തുടങ്ങിയവർ മുതൽ കവി വീരാൻകുട്ടി വരെയുള്ളവർ നാടകങ്ങൾ കാണാനെത്തി.
നാടകത്തിന്റെ ഇടവേളകളിൽ പഴയകാല നാടകഗാനങ്ങൾ വച്ചപ്പോൾ സദസ്സിലുള്ളവർ കയ്യടിച്ചു നൃത്തംവച്ചത് ഈ കലോത്സവത്തിന്റെ മറക്കാനാവാത്ത കാഴ്ചയായിരുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള നാടകപ്രവർത്തകർ കലോത്സവത്തിലെ നാടകവേദിയിൽ ഒത്തുകൂടിയിരുന്നു. വർഷാവർഷം നാടകപ്രവർത്തകരുടെ കൂട്ടായ്മ ശക്തിപ്പെടുന്നതിന് ഈ ഒത്തുചേരൽ സഹായിക്കുന്നുണ്ടെന്ന് അവർ പറയുന്നു. ഒരുപക്ഷേ കലോത്സവത്തിനകത്തുനിന്ന് ശക്തിപ്രാപിച്ചുവരുന്ന മറ്റൊരു സമാന്തര ശാഖയായി നാടകവേദിയെ കാണണം. നാളെ ചിലപ്പോൾ നാടകങ്ങൾക്കു മാത്രമായി മറ്റൊരു നാടകോത്സവം നടത്തേണ്ടി വന്നേക്കും. അത്രയേറെ ഗൗരവമായാണ് കലോത്സവത്തിലെ സ്കൂൾ നാടകങ്ങളെ കേരളസമൂഹം പരിഗണിക്കുന്നത്.
∙ അപ്പീലാണ് താരം
മത്സരപിരിമുറുക്കം കുറയ്ക്കാൻ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ഒഴിവാക്കി ഗ്രേഡുകൾ ആക്കിയത് കലോത്സവത്തിലെ വിപ്ലവകരമായ മാറ്റമായിരുന്നു. എന്നിട്ടും ജില്ലകളുടെ പരസ്പരമത്സരത്തിൽ ഗ്രേഡുകൾ കാര്യമായ പങ്കുവഹിക്കുന്നതിനാൽ ഓരോ ഗ്രേഡും ഓരോ ജില്ലയ്ക്കും ഏറെ വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ കലോത്സവത്തിന്റെ പിരിമുറുക്കം അയഞ്ഞിട്ടുമില്ല. കഥകളി, ഭരതനാട്യം, കുച്ചിപ്പുടി, സംഘനൃത്തം, കേരളനടനം, നാടകം തുടങ്ങിയ ഇനങ്ങൾ വേദിയിലെത്തിക്കാൻ ഭാരിച്ച ചെലവാണ് കുട്ടികളും രക്ഷിതാക്കളും വഹിക്കേണ്ടിവരുന്നത്. പക്ഷേ കുട്ടികളുടെ താൽപര്യമനുസരിച്ച് ഏറ്റവും മികച്ച രീതിയിൽ കലകൾ അവതരിപ്പിക്കാൻ ഇതുകൂടിയേ തീരൂ.
ഇത്തവണ ഓവറോൾ ട്രോഫിക്കു വേണ്ടി കണ്ണൂരും കോഴിക്കോടും തമ്മിലുണ്ടായ പോരാട്ടത്തിൽ കണ്ണൂരിനെ ജയിപ്പിച്ചത് അപ്പീലാണ് എന്ന ആരോപണവും ഉയർന്നിരുന്നു. നാടകത്തിന് ഗ്രേഡ് അനുവദിക്കാതിരുന്നതിനെതിരെ നൽകിയ അപ്പീലിൽ എ ഗ്രേഡ് അനുവദിച്ചതാണ് മൂന്നു പോയന്റിനു മുന്നിൽ വരാൻ കാരണമെന്ന് ആരോപണം ഉയർന്നിട്ടുമുണ്ട്. തുടർച്ചയായി കോഴിക്കോടും പാലക്കാടും കിരീടം പങ്കുവയ്ക്കുന്നതിനിടെ കണ്ണൂരിനു കിരീടം കിട്ടിയത് നല്ലൊരു മാറ്റമായി കാണുന്നവരുമുണ്ട്. അതേസമയം കണ്ണൂരിനു കിട്ടിയ കിരീടം ഗവർണറുടെ ‘ബ്ലഡി കണ്ണൂർ’ പ്രസ്താവനയ്ക്കുള്ള ഉത്തരമാണെന്ന് ചില അധ്യാപകർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടതു വിവാദമായിട്ടുമുണ്ട്.
∙ നീളുന്ന സമയക്രമം
കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം ഓരോവർഷവും കൂടുന്നതിനനുസരിച്ച് അപ്പീലുകളും പരാതികളും കൂടുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. ജില്ലകളിൽനിന്ന് ഡിഡിഇ അനുവദിക്കുന്ന അപ്പീലുകൾ, കോടതി അനുവദിക്കുന്ന അപ്പീലുകൾ, ലോകായുക്ത വിധികൾ എന്നിവയുമായി 551 അപ്പീലുകൾ ഇത്തവണ സംസ്ഥാന കലോത്സവത്തിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷത്തേതിനേക്കാൾ ഇരട്ടിയോളം വർധനയാണ് ഉണ്ടായത്. അപ്പീലുകളുടെ എണ്ണം കൂടുംതോറും ഓരോ മത്സരവും തീരാനെടുക്കുന്ന സമയവും വൈകുന്നു. രാത്രി നിശ്ചിത സമയത്തിനു തീരേണ്ട മത്സരങ്ങൾ പലപ്പോഴും രാവിലെ വരെ നീളുകയും ചെയ്തു.
ഇത്തവണ കലോത്സവം കളറാക്കാൻ മനോരമ ടീം മുന്നിൽതന്നെയുണ്ടായിരുന്നു. മലയാള മനോരമയെ സംബന്ധിച്ച് പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് ഈ കലോത്സവത്തിലൂടെ സാധ്യമായത്. 5 ശസ്ത്രക്രിയകളെ അതിജീവിച്ച് മൂന്നു മത്സരങ്ങളിൽ എ ഗ്രേഡ് നേടിയ സാരംഗ് രാജീവിന്റെ വിജയകഥ മനോരമ അവതരിപ്പിച്ചിരുന്നു. സാരംഗ് രാജീവിന് ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പ് കഴിഞ്ഞ ദിവസം കോഴിക്കോട്ടു വച്ച് കൈമാറി. സാരംഗിന്റെ പ്ലസ്ടു വരെയുള്ള ചെലവുകളും എജ്യൂവിന്നർ സൊല്യൂഷൻസ് എന്ന സ്ഥാപനം ഏറ്റെടുത്തു.
മലയാള സാഹിത്യരംഗത്ത് വളർന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ എല്ലാവർഷവും മലയാള മനോരമ നൽകിവരുന്ന ‘എന്റെ മലയാളം’ സ്വർണപ്പതക്കങ്ങൾ ഇത്തവണയും നൽകി. ഓരോ പവൻ വീതമുള്ള രണ്ടു മെഡലുകളാണ് എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി നൽകിയത്. കണ്ണൂർ ആലക്കോട് എൻഎസ്എസ് എച്ച്എസ്എസിലെ റിഗ റോസ് ബാബുവാണ് എച്ച്എസ്എസ് വിഭാഗത്തിൽ സ്വർണപ്പതക്കം നേടിയത്. വയനാട് കല്ലോടി സെന്റ്ജോസഫ്സ് എച്ച്എസ്എസിലെ മരിയ സാന്ദ്രയാണ് എച്ച്എസ് വിഭാഗത്തിൽ സ്വർണപ്പതക്കം സ്വന്തമാക്കിയത്. ഇരുവരും സമാപനസമ്മേളനത്തിൽ മന്ത്രി വി.ശിവൻകുട്ടിയിൽനിന്നാണ് സ്വർണമെഡൽ ഏറ്റുവാങ്ങിയത്.