ആകർഷകമായ വ്യക്തിത്വം കൊണ്ടും ഭരണനൈപുണ്യം കൊണ്ട് ജനപ്രിയയായ യുഎഇ യുവജനകാര്യ സഹമന്ത്രി ഷമ്മാ സുഹൈൽ അൽ മസ്റൂയി തൻെറ ജീവിതം മാറ്റിമറിച്ച അനൗൺസ്മെൻറിനെക്കുറിച്ച് മനസു തുറന്നു. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനിടെ യുഎയിലെ ഭരണാധികാരികളെക്കുറിച്ച് അഭിമാനത്തോടെ പരാമർശിക്കുന്നതിനിടെയാണ് യുഎഇ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ ഷമ്മാ തൻെറ ജീവിതത്തിൽ വഴിത്തിരിവായ ആ അനൗൺസ്മെൻറിനെക്കുറിച്ച് സംസാരിച്ചത്.
മന്ത്രിസഭയിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലൂടെ മാത്രമേ സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യത്തോട് അടുക്കാനാവൂ എന്നു തിരിച്ചറിഞ്ഞ് അതിനുള്ള അവസരമൊരുക്കിയ ഭരണാധികാരികളെ താൻ ബഹുമാനിക്കുന്നുവെന്നും. കൃത്യമായ ലക്ഷ്യബോധത്തോടെ അവർ നയിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുകയാണ് തൻെറ കടമയെന്നും വ്യക്തമാക്കിക്കൊണ്ടാണ് യുവജനകാര്യ സഹമന്ത്രിയെ തിരഞ്ഞെടുക്കാനായി ഭരണാധികാരികൾ സ്വീകരിച്ച ഒരു വേറിട്ടവഴിയെക്കുറിച്ച് ഷമ്മ സംസാരിച്ചത്.
യുഎയിലെ യൂണിവേഴ്സിറ്റിയിൽ നിന്നും കാര്യക്ഷമതയും കാര്യപ്രാപ്തിയുമുള്ള ആൺ–പെൺ വിദ്യാർഥികളുടെ പേര് നിർദേശിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഷെയ്ഖ് മുഹമ്മദിൻെറ ട്വീറ്റ് ആണ് തനിക്ക് യുഎഇ യുവജനകാര്യ സഹമന്ത്രി ആവാനുള്ള വഴിതെളിച്ചതെന്നാണ് ഷമ്മാ വെളിപ്പെടുത്തിയത്. തൻെറ യൂണിവേഴ്സിറ്റി തന്നെയാണ് നാമനിർദേശം ചെയ്തതെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അവർ പറയുന്നു.

ആ അനൗൺസ്മെൻറാണ് കേവലം ഒരു വ്യക്തിയിൽ നിന്നും ഉത്തരവാദിത്തപ്പെട്ട ഒരു ഭരണാധികാരിയിലേക്ക് താൻ മാറാനുള്ള കാരണമെന്നും ഷമ്മാ ഓർക്കുന്നു. യുവാക്കൾ ആകാശത്തോളം സ്വപ്നം കാണമെന്നാണ് ഷമ്മായ്ക്ക് പറയാനുള്ളത്. കാരണം കൃത്യമായ ലക്ഷ്യത്തോടെ സ്വപ്നം കാണുന്ന യുവാക്കൾക്കൊപ്പം നിൽക്കുന്ന രാജ്യമാണ് യു എ ഇ. ബഹിരാകാശ യാത്രകളേക്കാൾ ഈ രാജ്യം പ്രാധാന്യം കൽപിക്കുന്നത് അതിരുകളില്ലാതെ സ്വപ്നം കാണുന്ന യുവത്വത്തിനൊപ്പം നിൽക്കുന്നതിനാണ്. ജീവിതത്തിൽ ഒന്നും തന്നെ അസാധ്യമായിട്ടില്ലെന്നും പ്രത്യേകിച്ച് യുഎയിൽ വസിക്കുന്ന യുവജനങ്ങളെ സംബന്ധിച്ച് യാതൊന്നും അസാധ്യമായിട്ടില്ലെന്നും അതിനുള്ള ഉത്തമ ഉദാഹരണം തൻറെ തന്നെ ജീവിതമാണെന്നും ഷമ്മാ പറയുന്നു.
കേവലം പ്രസംഗത്തിലൊതുങ്ങുന്നതല്ല ഈ വനിതയുടെ വികസന സ്വപ്നം. വാക്കും പ്രവൃത്തിയും ഒന്നാണെന്നറിയാൻ ഇവരുടെ ജീവിതം തന്നെയാണ് ഉത്തമ ഉദാഹരണം. കഴിഞ്ഞ ദിവസം ദുബായ് ജുമൈറയിലെ റോഡരികിൽ വാഹനയാത്രക്കാർക്ക് ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്ന ഷമ്മായുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പുണ്യമാസത്തിൽ യുഎഇ മന്ത്രിയുടെ സദ്പ്രവൃത്തി എന്ന തലക്കെട്ടോടെ മാധ്യമങ്ങളും ഇതിനെ ഏറ്റെടുത്തു. നോമ്പുതുറ സമയത്താണ് മന്ത്രി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്. സന്നദ്ധ സംഘടനകളുടെ പ്രവർത്തകരും പൊലീസുമുൾപ്പെടുന്ന സംഘത്തിനൊപ്പം മണിക്കൂറോളം റോഡരികിൽ നിന്നാണ് മന്ത്രി വാഹന യാത്രക്കാർക്ക് ഇൗത്തപ്പഴമടങ്ങിയ കിറ്റ് വിതരണം ചെയതത്.

ഭരണത്തിൽ മുൻതലമുറക്കാർക്ക് അഭിമാനിക്കാവുന്ന പ്രകടനമാണ് ഇരുപത്തിരണ്ടു വയസുകാരിയായ ഈ യുവതി കാഴ്ചവയ്ക്കുന്നത്. അബുദാബി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ഇവർ ഒാക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ബ്ലാവത്നിക് സ്കൂളിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. നേരത്തെ വാഷിങ്ടൺ ഡിസിയിലെ യുഎഇ എംബസിയിൽ ഉദ്യോഗസ്ഥയായിരുന്നു.

ഉന്നത ബിരുദങ്ങളും ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടുകളുമുള്ള ചെറുപ്പക്കാരെ ഭരണമുഖത്തേക്ക് കൊണ്ടുവരാൻ മുൻതലമുറക്കാർ കാണിച്ച ധൈര്യത്തിന് മാറ്റുകൂട്ടുകയാണ് ഷമ്മ ഉൾപ്പെട്ട മന്ത്രിസഭയിലെ അംഗങ്ങൾ.