കണ്ടിയൂർ യുപി സ്കൂൾ പരിസരത്ത് റോഡിൽ അപകടക്കെണി
Mail This Article
മാവേലിക്കര∙ റോഡിലെ ടാറിങ്ങിനും സ്ലാബിനും ഇടയ്ക്കുള്ള അപകടക്കെണി സംബന്ധിച്ചു പരാതി ഉയർന്നു നാളുകളായിട്ടും പരിഹാരം കാണാൻ അധികൃതർക്കു മടി. കോടികൾ മുടക്കി നവീകരിക്കുന്ന തട്ടാരമ്പലം– പന്തളം റോഡിൽ കണ്ടിയൂർ ഗവ. യുപിഎസിനു സമീപത്താണു ടെലിഫോൺ കേബിളുകളുടെ പൈപ്പുകൾ റോഡിലേക്ക് ഉയർന്ന് അപകടത്തിന് ഇടയാക്കുന്നത്. റോഡരികിൽ ഓടയ്ക്കു മുകളിൽ സ്ലാബ് ഉണ്ടെങ്കിലും ഏതാനും മീറ്റർ സ്ഥലത്തു വലിയ പൈപ്പുകൾ ടാറിങ് നിരപ്പിൽ നിൽക്കുന്നതിനാൽ റോഡ് നവീകരണ പ്രവർത്തനം പൂർത്തീകരിക്കുന്നതിനു തടസ്സമാണ്. ടെലിഫോൺ പ്രധാന കേബിളുകൾ കടന്നു പോകുന്ന വലിയ പൈപ്പുകൾ മാറ്റിയാൽ മാത്രമേ ഇവിടെ നവീകരണ പ്രവർത്തനം നടത്താൻ സാധിക്കൂ.
കാൽനടയായി പോകുന്ന കുട്ടികളുടെ കാലുകൾ പൈപ്പുകൾക്കിടയിൽ വീണ് അപകടം സംഭവിക്കാനുള്ള സാധ്യതയേറെയാണ്. തട്ടാരമ്പലം റോഡരികിൽ ഡോ.ബി.ആർ.അംബേദ്കർ സാംസ്കാരിക നിലയത്തിലേക്കു പ്രവേശിക്കുന്നതിനു സമീപത്തായാണു പൈപ്പുകൾ അപകടത്തിന് ഇടയാക്കുന്നത്. പൈപ്പുകൾ താഴ്ത്തി സ്ഥാപിച്ചാൽ മാത്രമേ അവിടെ നവീകരണം കൃത്യമാക്കാൻ സാധിക്കൂവെന്നാണു റോഡ് നവീകരണത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്ന ബെഗോറ കമ്പനി അധികൃതർ പറയുന്നത്. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപു തന്നെ സ്കൂളിനു സമീപത്തെ അപകടക്കെണി ഒഴിവാക്കാൻ നടപടി വേണമെന്നാണു ആവശ്യം.