ADVERTISEMENT

ബെംഗളൂരു∙കഴിഞ്ഞ ദിവസം പെയ്ത മഴയിൽ മരങ്ങൾ കടപുഴകി വീണുണ്ടായ നാശനഷ്ടങ്ങൾക്ക് പിന്നാലെ അപകടകരമായ സ്ഥിതിയിലുള്ള മരങ്ങൾ മുറിച്ചുനീക്കാൻ ആരംഭിച്ച് ബിബിഎംപി. നഗരത്തിലെ 33 ഇടങ്ങളിൽ മരങ്ങൾ വീണതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. 64 വൻ മരങ്ങളാണ് വീണത്.

കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ജയമഹൽ റോഡിൽ വീണ 
മരങ്ങൾ
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ജയമഹൽ റോഡിൽ വീണ മരങ്ങൾ

കോനനകുണ്ഡെയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ തകർന്ന് വീണു 17 വയസ്സുകാരന് പരുക്കേറ്റു. അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷനുകൾ ഉൾപ്പെടെ പരാതി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു. മരങ്ങൾ വീണു വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നതോടെ മുടങ്ങിയ വൈദ്യുതി ബന്ധം ഇന്നലെ ഉച്ചയോടെയാണ് പുനഃസ്ഥാപിച്ചത്. മഴയെ തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന 6 വിമാനങ്ങൾ ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് വഴി തിരിച്ചുവിട്ടു. 

ചെളിയിൽ തെന്നി വാഹനങ്ങൾ 
മഴയ്ക്ക് പിന്നാലെ നഗരത്തിലെ റോഡുകളിലും മേൽപ്പാലങ്ങളിലും അടിഞ്ഞുകൂടിയ ചെളിയിൽ വാഹനങ്ങൾ തെന്നി അപകടങ്ങൾ വർധിക്കുന്നു. പരാതികൾ വ്യാപകമായതോടെ പലയിടങ്ങളിലും ജല അതോറിറ്റിയുടെ ജെറ്റ് പമ്പുകൾ ഉപയോഗിച്ച് റോഡുകൾ വൃത്തിയാക്കി. ഇരുചക്രവാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപെട്ടത്. 

മഴ 10 വരെ  തുടരും
വേനൽമഴ ഈ മാസം 10 വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച രാത്രി നഗരത്തിൽ 39.5 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസുമായി താഴ്ന്നു.

blr-new-rain-3

വെള്ളക്കെട്ടൊഴിയാതെ ഒക്കലിപുരം 
ഒക്കലിപുരം സിഗ്‌നൽ രഹിത ഇടനാഴിയുടെ ഭാഗമായി നിർമിച്ച അടിപ്പാതകളിൽ വെള്ളക്കെട്ട് പ്രശ്നം രൂക്ഷമാകുന്നു. 2 മാസം മുൻപ് നിർമാണം പൂർത്തിയായ അടിപ്പാതയിൽ കഴിഞ്ഞ ദിവസം പെയ്ത് മഴയിൽ വെള്ളം നിറഞ്ഞതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വെള്ളം ഒഴുകി പോകാൻ കൂടുതൽ ഓവുചാലുകൾ ഉൾപ്പെടെ നിർമിച്ചിരുന്നെങ്കിലും വെള്ളം കുത്തിയൊലിച്ച് അടിപ്പാതയിൽ നിറയുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com