പൈപ്പ് പൊട്ടി; ജലവിതരണവും റോഡിന്റെ ഭാഗവും താറുമാറായി
Mail This Article
മൂവാറ്റുപുഴ∙ നഗരത്തിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ജലവിതരണവും ജനശക്തി റോഡിന്റെ ഒരു ഭാഗവും താറുമാറായി. ജല അതോറിറ്റിയുടെ കോർമല ജലസംഭരണിയിൽ നിന്നു നഗരത്തിലെ കാവുങ്കര, പെരുമറ്റം, കക്കടാശേരി ഭാഗങ്ങളിലേക്കു വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണ് ജനശക്തി റോഡിൽ ഇഇസി മാർക്കറ്റിനു സമീപം പൊട്ടിയത്. ലക്ഷക്കണക്കിന് ലീറ്റർ ജലം കുതിച്ചൊഴുകിയതോടെ ജനശക്തി റോഡിന്റെ ഒരു ഭാഗം തകർന്നു.
ഇന്നലെ രാവിലെയാണു പൈപ്പ് പൊട്ടിയത്. കൊടുംവേനലിൽ ലക്ഷക്കണക്കിനു ലീറ്റർ വെള്ളമാണ് റോഡിലൂടെ ഒഴുകിയത്. റോഡിൽ പുഴ പോലെ വെള്ളം ഒഴുകി. ഇതോടെ നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന തർബിയ്യത് നഗർ, ആസാദ് റോഡ്, കീച്ചേരി പടി, ഉറവക്കുഴി, വാഴപ്പിള്ളി, വാലടിത്തണ്ട്, പെരുമറ്റം, കക്കടാശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ജല വിതരണമാണു മുടങ്ങിയത്. ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 6 മുതൽ 12 വരെയാണ് ഇവിടെ വെള്ളം എത്തിയിരുന്നത്.
നഗരത്തിലെ കുടിവെള്ള പൈപ്പുകൾ പൊട്ടി കുടിവെള്ള വിതരണം താറുമാറാകാൻ തുടങ്ങിയിട്ട് നാളുകൾ പിന്നിട്ടിട്ടും ആസ്ബസ്റ്റോസ് കുഴലുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ നടപടി ഉണ്ടാകുന്നില്ല. ആഴ്ചയിൽ രണ്ടു തവണയെങ്കിലും പൈപ്പുകൾ പൊട്ടുന്നത് തുടരുകയാണ്. പ്രധാന വിതരണ കുഴലുകൾ ആണു പൊട്ടുന്നത്. 5 പതിറ്റാണ്ട് മുൻപു പദ്ധതി തുടങ്ങുമ്പോൾ സ്ഥാപിച്ച കുഴലുകൾ ഒന്നും ഇത് വരെ മാറ്റി സ്ഥാപിച്ചിട്ടില്ല.