80 അടി മുകളിൽ നിന്ന് നൂറു കണക്കിനു ഇരുമ്പു പൈപ്പുകൾ താഴേക്ക്; ഒരാളുടെ ജീവൻ നഷ്ടമായി
Mail This Article
കാക്കനാട്∙ തകർന്ന ഇരുമ്പു നിലകളുടെ 80 അടിയോളം മുകളിൽ നിന്ന് നൂറു കണക്കിനു ഇരുമ്പു പൈപ്പുകൾ താഴേക്ക് പതിച്ചപ്പോൾ ഓടി മാറാൻ കഴിയാതിരുന്ന 6 അതിഥി തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ രണ്ടു പേർ പൈപ്പു കൂനയുടെ ഏറ്റവും താഴെയാണ് കുരുങ്ങിക്കിടന്നത്. ഇവരെ പുറത്തെടുക്കാൻ അഗ്നിരക്ഷാ സേന ഏറെ പണിപ്പെട്ടു. ഇതിൽ ഒരാളുടെ ജീവനാണ് നഷ്ടപ്പെട്ടത്. പൈപ്പുകൾ മുറിച്ചു മാറ്റി പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രാവിലെ തൊഴിലാളികൾ ജോലിക്കായി ഇരുമ്പു നിലകളിലേക്ക് കയറിപ്പോയ ഉടനെയായിരുന്നു അപകടം. ആദ്യം ഏതാനും പൈപ്പുകൾ അടർന്നു വീണു. പിന്നീട് ഒരുമിച്ചു താഴേക്ക് പതിക്കുകയായിരുന്നു.
ഇരുമ്പു നിലയുടെ വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ചിരുന്നവരാണ് പൈപ്പുകൾക്കിടയിൽപ്പെട്ടത്. ഏറെക്കുറെ നിർമാണം പൂർത്തിയായ കെട്ടിടത്തിന്റെ അവസാനഘട്ടം പണികൾക്കായി രണ്ടാഴ്ച മുൻപാണ് ഇരുമ്പു നിലകൾ സ്ഥാപിച്ചത്. ഇവ കൂട്ടത്തോടെ താഴേക്ക് പതിക്കാനുള്ള കാരണം അന്വേഷണത്തിലേ ബോധ്യമാകു. ജില്ലാ ഫയർ ഓഫിസർ കെ.ഹരികുമാർ, തൃക്കാക്കര സ്റ്റേഷൻ ഓഫിസർ കെ.എൻ.സതീശൻ, തൃപ്പൂണിത്തുറ സ്റ്റേഷൻ ഓഫിസർ െക.വി.മനോഹരൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ യു.ജി.സജീവ്, പോൾ ഷാജി ആന്റണി, കെ.എം.അബ്ദുൽ നസീർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.