ADVERTISEMENT

രാജകുമാരി ∙ ഇൗ വേനൽക്കാലത്ത് ജില്ലയിൽ മുൻപെങ്ങുമില്ലാത്ത വിധം ശുദ്ധജലക്ഷാമം. ശുദ്ധജലത്തിനായി കിലോമീറ്ററുകൾ സഞ്ചരിക്കുന്നവരും വെള്ളം വില കാെടുത്തുവാങ്ങുന്നവരുമാെക്കെ ഇൗ വേനൽക്കാലത്തെ ദുരിതകാഴ്ചകളാണ്. ഭൂഗർഭ ജലവിതാനം താഴ്ന്നതിനാൽ ലോറേഞ്ച്, ഹൈറേഞ്ച് വ്യത്യാസമില്ലാതെ പല സ്ഥലങ്ങളിലും കുഴൽക്കിണറുകൾ വറ്റി.   ജലവിഭവ വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ജലവിതരണ പദ്ധതികളിൽ ഭൂരിഭാഗവും നാട്ടുകാർക്കു പ്രയോജനപ്പെട്ടില്ല.

കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയിലാണ് ഇനി പ്രതീക്ഷ. അടുത്ത വേനലിനു മുൻപ് പദ്ധതി യാഥാർഥ്യമായാൽ ജലക്ഷാമം പൂർണമായി പരിഹരിക്കപ്പെടും.  ജില്ലയിൽ 42 പഞ്ചായത്തുകളിലാണു പദ്ധതി നടപ്പാക്കുന്നത്. ബാക്കിയുള്ള 10 തദ്ദേശഭരണ സ്ഥാപനങ്ങളിൽ നേരത്തേതന്നെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ശുദ്ധജലവിതരണ പദ്ധതികളുണ്ട്.

ഫണ്ടില്ല; പദ്ധതി അടുത്ത മാർച്ചിൽ  
2020ൽ ആണു ജലജീവൻ മിഷൻ പദ്ധതി ജില്ലയിൽ ആരംഭിച്ചത്. എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ മാർച്ചിന് മുൻപ് പദ്ധതി പൂർത്തിയാക്കാനായിരുന്നു കേന്ദ്ര നിർദേശം. എന്നാൽ സംസ്ഥാനത്ത് പല കാരണങ്ങളാൽ പദ്ധതി വൈകി. ഭൂപ്രശ്നങ്ങൾ, ഭൂമി വിട്ടു നൽകുന്നതിൽ ഉടമകളുടെ എതിർപ്പ് എന്നിവയും നടപടികളിലെ കാലതാമസവുമാണ് ജില്ലയിൽ പദ്ധതി വൈകാൻ കാരണമായത്. പദ്ധതി പൂർത്തിയാക്കാനുള്ള സമയപരിധി ഒരു വർഷം കൂടി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് കേന്ദ്ര സർക്കാരിന് സമീപിച്ചിട്ടുണ്ട്. 2025 മാർച്ചിന് മുൻപ് പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

എല്ലാ പഞ്ചായത്തുകളിലും ശരാശരി 50% പ്രവ‍ൃത്തികളും പൂർത്തിയായെന്നാണ് ജലവിഭവ വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ കരാറുകാർക്കുള്ള ഫണ്ട് മുടങ്ങിയതിനാൽ ഏതാനും മാസങ്ങളായി ഭൂരിഭാഗം പഞ്ചായത്തുകളിലും പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിലച്ച മട്ടാണ്. ഒരു മാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.

വെള്ളത്തിന്റെ വിലയറിഞ്ഞ ദിവസങ്ങൾ
ഹൈറേഞ്ചിന് അത്ര പരിചിതമല്ലാത്ത കുടിവെള്ള വിൽപനയും ഇത്തവണ പാെടിപാെടിച്ചു. തുള്ളി വെള്ളം കിട്ടാനില്ലാത്തപ്പോൾ പണം നൽകിയാലും വെള്ളം നൽകാൻ ആളുണ്ടായതും നാട്ടുകാർക്ക് ആശ്വാസമായി. 1000 ലീറ്റർ ശുദ്ധജലത്തിന് 700 രൂപയാണ് ശരാശരി വില. വിദൂരസ്ഥലങ്ങളിലാണെങ്കിൽ വില പിന്നെയും കൂടും. പീരുമേട് താലൂക്കിലെ ഏലം കൃഷിയുള്ള ഭാഗങ്ങളിൽ ഏലച്ചെടികൾ നനയ്ക്കാനും ഒട്ടേറെ കർഷകർ വെള്ളം വിലകാെടുത്ത് വാങ്ങുന്നുണ്ട്. തോട്ടം നനയ്ക്കാനുള്ള 2000 ലീറ്റർ വെള്ളത്തിന് 1000 രൂപയാണ് വില. മാസങ്ങളായി മഴ ലഭിക്കാത്ത ഇൗ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസമാണ് പേരിനെങ്കിലും മഴ ലഭിച്ചത്. ദേവികുളം, ഇടുക്കി, ഉടുമ്പൻചോല താലൂക്കുകളിൽ ഇതുവരെ മഴ ലഭിക്കാത്ത പ്രദേശങ്ങളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com