ADVERTISEMENT

രാജകുമാരി∙ പൂപ്പാറയിൽ ജലജീവൻ മിഷന്റെ പൈപ്പ് കത്തിനശിച്ച സംഭവത്തിൽ റവന്യു, ഫയർഫോഴ്സ് വകുപ്പുകൾ ജലവിഭവ വകുപ്പിന് റിപ്പോർട്ട് നൽകിയെങ്കിലും പാെലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കാത്തതിനാൽ തുടർ നടപടികൾ വൈകുന്നു. സാംപിളുകളുടെ ഫൊറൻസിക് പരിശോധന ഫലം ലഭിക്കാത്തതാണ് അന്വേഷണ റിപ്പോർട്ട് വൈകാൻ കാരണമെന്നാണ് ശാന്തൻപാറ പൊലീസ് നൽകുന്ന വിശദീകരണം. കഴിഞ്ഞ മാർച്ച് ഒന്നിനാണ് എസ്റ്റേറ്റ് പൂപ്പാറയിൽ വില്ലേജ് ഓഫിസിന് സമീപം മൈതാനത്ത് സൂക്ഷിച്ചിരുന്ന 70 കിലോമീറ്റർ നീളമുള്ള പൈപ്പ് കത്തിനശിച്ചത്. നെടുങ്കണ്ടം, മൂന്നാർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകളും നാട്ടുകാരും ചേർന്ന് 2 മണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്.

2.60 കോടി രൂപയുടെ പൈപ്പുകൾ കത്തിനശിച്ചതായാണ് ജലവിഭവ വകുപ്പ് അധികൃതർ പറയുന്നത്. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ തീപിടിക്കാത്തതും ഭാഗികമായ കത്തിയതുമായ പൈപ്പുകൾ ഇവിടെനിന്ന് മാറ്റിയെങ്കിലും ഇതിൽ 5 കിലോമീറ്റർ പൈപ്പ് മാത്രമാണ് പുനരുപയോഗിക്കാൻ കഴിയുകയെന്ന് ജലവിഭവ വകുപ്പ് കണ്ടെത്തിയിരുന്നു. ഹൈ ഡെൻസിറ്റി പോളിത്തിലീൻ പൈപ്പുകൾ (എച്ച്ഡിപിഇ) ആയതിനാൽ ചൂടേറ്റാൽ അതിന്റെ ഘടനയിൽ മാറ്റം വരും. അതു കാെണ്ട് തന്നെ ശുദ്ധജല വിതരണത്തിന് ഇൗ പൈപ്പുകൾ ഉപയോഗിക്കാൻ കഴിയില്ല. സമീപത്തുണ്ടായ കാട്ടുതീ പൈപ്പുകൾ സൂക്ഷിച്ചിരുന്ന മൈതാനത്തേക്ക് പടർന്നതാണ് അപകടത്തിന് കാരണമെന്നാണ് റവന്യു, ഫയർ ഫോഴ്സ് വിഭാഗങ്ങൾ നൽകിയ റിപ്പോർട്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനീയർ ജലവിഭവ വകുപ്പ് മാനേജിങ് ഡയറക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകി. എന്നാൽ പാെലീസ് അന്വേഷണം പൂർത്തിയായാൽ മാത്രമേ സംഭവത്തിൽ എന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോ എന്നു വ്യക്തമാകൂ എന്നാണ് ജലവിഭവ വകുപ്പ് അധികൃതർ പറയുന്നത്.  എറണാകുളം സ്വദേശിയാണ് ജലജീവൻ പദ്ധതിയുടെ ഭാഗമായി ശാന്തൻപാറ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ പൈപ്പുകൾ സ്ഥാപിക്കാൻ കരാറെടുത്തിരിക്കുന്നത്. കത്തി നശിച്ച പൈപ്പുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരുന്നില്ല. പാെലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പൈപ്പ് കത്തിയതിന്റെ നഷ്ടം ആരാണ് വഹിക്കേണ്ടത് എന്ന കാര്യത്തിൽ ജലവിഭവ വകുപ്പിന് അന്തിമ തീരുമാനമെടുക്കാൻ കഴിയൂ. എങ്കിലും കത്തിയ പൈപ്പുകൾക്ക് പകരം പൈപ്പുകൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ട്. പൈപ്പുകൾ കത്തിയതിനുശേഷം ശാന്തൻപാറ പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം നിർത്തിവച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com