ശുദ്ധജലമില്ല; യാത്രിനിവാസും അതിഥി മന്ദിരവും അടച്ചുപൂട്ടി
Mail This Article
മൂന്നാർ ∙ മോട്ടർ പണിമുടക്കിയതിനെ തുടർന്ന് ശുദ്ധജലമില്ലാതായ, ദേവികുളത്തെ വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള യാത്രിനിവാസും അതിഥി മന്ദിരവും (പഴയ രാജ്ഭവൻ) അടച്ചു പൂട്ടി. വിനോദസഞ്ചാരികളുടെ ഏറ്റവും തിരക്കുള്ള സീസണിൽ ഇവ പൂട്ടിയതോടെ സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. യാത്രിനിവാസിൽ പതിനെട്ടും രാജ്ഭവനിൽ നാലും മുറികളും ഭക്ഷണശാലയുമാണുള്ളത്. ഒരാഴ്ച മുൻപാണ് രണ്ടു കേന്ദ്രങ്ങളിലേക്കും ശുദ്ധജലം സംഭരിക്കുന്ന കിണറ്റിലെ മോട്ടർ കേടായത്.
അടിക്കടി കേടാകുന്ന മോട്ടർ മാറ്റി പുതിയത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാനേജർമാർ വിനോദസഞ്ചാര വകുപ്പിന് പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. നിലവിൽ മോട്ടർ നന്നാക്കാൻ കൊടുത്തെങ്കിലും ലഭിക്കാതെ വന്നതാണ് ഒരാഴ്ചയായി സ്ഥാപനങ്ങൾ അടഞ്ഞുകിടക്കാൻ കാരണം. വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ താമസവും ഭക്ഷണവും നൽകിയിരുന്ന രണ്ടു സ്ഥാപനങ്ങളും അടച്ചതോടെ ടൂറിസം വകുപ്പിന് ലക്ഷങ്ങളുടെ വരുമാനമാണ് നഷ്ടമാകുന്നത്. മധ്യവേനൽ അവധിക്കാലമായതിനാൽ മൂന്നാറിൽ താമസിക്കാൻ മുറികൾ ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ സ്ഥാപനങ്ങൾ പൂട്ടിയത്.