പരീക്ഷച്ചൂടിൽ തളരാതെ, നീറ്റായി പരീക്ഷയെഴുതി വിദ്യാർഥികൾ
Mail This Article
കണ്ണൂർ ∙ കത്തുന്ന വേനൽചൂടിനു മുൻപിൽ തളരാതെ നീറ്റ്–യുജി പരീക്ഷയെഴുതി ജില്ലയിലെ വിദ്യാർഥികൾ. ജില്ലയിലെ 20 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ 8184 കുട്ടികളാണ് റജിസ്റ്റർ ചെയ്തിരുന്നത്. മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷയായ നീറ്റിന് വസ്ത്രധാരണത്തിലെ മാനദണ്ഡങ്ങൾ പാലിച്ചുതന്നെയായിരുന്നു കുട്ടികളിൽ ഭൂരിഭാഗവും എത്തിയിരുന്നത്. നിർദേശങ്ങളെല്ലാം വിശദമായി നൽകിയിരുന്നതിനാൽ മുൻകൂട്ടിത്തന്നെ തയാറാകാനും വസ്‍ത്രം തിരഞ്ഞെടുക്കാനും പ്രയാസമുണ്ടായില്ലെന്ന് പരീക്ഷാർഥികൾ പറഞ്ഞു. വിദ്യാർഥികൾക്ക് തലമുടി കെട്ടിവയ്ക്കാനുള്ള സാമഗ്രികളും വെള്ളവും പരീക്ഷാ ഹാളിനുള്ളിൽ വിതരണം ചെയ്തിരുന്നു.
കാത്തിരിക്കുന്നവർക്കായി സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലാത്തതിനാൽ മിക്കയിടങ്ങളിലും വിദ്യാർഥിയുടെ കൂടെയെത്തിയവർക്കു പൊരിവെയിലിൽ നിൽക്കേണ്ടി വന്നു. ഞായറാഴ്ചയായതിനാൽ ഹോട്ടലുകളും കൂൾബാറുകളും അടച്ചിട്ടിരുന്നതും ബുദ്ധിമുട്ടുണ്ടാക്കി. പരീക്ഷയുടെ സമയക്രമം പുനഃക്രമീകരിക്കണമെന്ന ആവശ്യം വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും ഭാഗത്തുനിന്നു ശക്തമായി ഉയർന്നു. ഉച്ചയ്ക്കു 2നു തുടങ്ങുന്ന പരീക്ഷയ്ക്ക് 11.30 മുതൽ 1.30 വരെയാണ് ഹാളിലെത്താനുള്ള സമയം. തിരക്കൊഴിവാക്കാനായും ദൂരസ്ഥലങ്ങളിൽനിന്നു നേരത്തേ എത്തിയ കുട്ടികൾ പ്രഭാതഭക്ഷണം മാത്രം കഴിച്ചാണു പരീക്ഷയ്ക്കു കയറിയത്. പരീക്ഷ അവസാനിക്കുന്ന 5.20 ആകുമ്പോഴേക്കും കുട്ടികൾ തളർന്നുവീഴുമെന്ന ആശങ്കയിലായിരുന്നു പല മാതാപിതാക്കളും.