‘പുലി’ പൂച്ചയാവാമെന്നു വനംവകുപ്പ്; പേടിയൊഴിയാതെ നാട്ടുകാർ'
Mail This Article
ഉളിക്കൽ∙കഴിഞ്ഞ 4 ദിവസമായി ഉളിക്കൽ, പായം പഞ്ചായത്തുകളിലെ അറബി, ചെറിയ മട്ടിണി പ്രദേശങ്ങളിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ ‘പുലി’ പൂച്ചയാവാമെന്നു വനംവകുപ്പ്. പുലിയോളം വലിപ്പമുള്ള കാട്ടുപൂച്ചയാണ് ഈ പ്രദേശങ്ങളിൽ ചുറ്റിത്തിരിയുന്നതെന്നാണു എന്നാണ് നിഗമനം.
പുലിയായാലും പൂച്ചയായാലും കൂട്ടിൽ കിടക്കുന്ന കോഴിക്കും മുറ്റത്ത് കിടക്കുന്ന പട്ടിക്കുഞ്ഞിനും കിടക്കപ്പൊറുതില്ലാതായി. കൂട്ടിൽ കയറി ഇതുവരെ പിടിച്ചത് പട്ടിക്കുഞ്ഞിനെയും കോഴിയെയുമാണ്. മാണിക്കലോലിക്കൽ സുരേഷിന്റെ 5 കോഴികളെയാണു അജ്ഞാതജീവി പിടിച്ചത്. ഒരു ദിവസമല്ല അടത്തടുത്ത ദിവസങ്ങളിൽ ഒരേ കോഴിക്കൂട്ടിൽ നിന്നാണു കോഴികൾ നഷ്ടമായത്. സമീപത്തെ വീട്ടിലെ പട്ടിക്കുഞ്ഞിനെയും വന്യജീവി കൊണ്ടു പോയി.
കുടുംബശ്രീ പ്രവർത്തകരും ടാപ്പിങ് തൊഴിലാളികളും ജീവിയെ കണ്ടതായി പറയുന്നു. പുലിയാണെന്ന കാര്യത്തിൽ ഇവർക്കും ഉറപ്പില്ല. നാട്ടുകാരുടെ തിരച്ചിലും ഫലം കണ്ടില്ല. സമീപത്തെ കാടുപിടിച്ചു കിടക്കുന്ന ഏക്കർ കണക്കിനു പ്രദേശമാണ് വന്യ ജീവിയുടെ താവളമെന്നാണ് അനുമാനം. പൂച്ചയാണോ പുലിയാണോ എന്നു ഉറപ്പുവരുത്താൻ വനം വകുപ്പ് ജീവനക്കാർ 2 ദിവസം കൂടി പ്രദേശത്ത് നിരീക്ഷണം നടത്തും. പഞ്ചായത്തു പ്രസിഡന്റ് പി.സി.ഷാജി, പഞ്ചായത്ത് അംഗങ്ങളായ പി.കെ.നിഷ, ടോമി ജോസഫ്, വനം വകുപ്പ് ഡപ്യൂട്ടി റേഞ്ചർ കെ.ജിജിൽ, എസ്എഫ്ഒ എ.കെ.ബാലൻ, ബിഎഫ്ഒ കെ.പി. മുകേഷ് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.
പുലിയായാലും പൂച്ചയായാലും പേടിയില്ലാതെ കിടന്നുറങ്ങാനുള്ള അവസരം ഉണ്ടാവണമെന്നാണു പ്രദേശവാസികൾ പറയുന്നത്.