കമ്മാടം ഉറൂസിന് വാതിൽ തുറന്ന് നെരോത്ത് പെരട്ടൂർ കൂലോം ഭഗവതി ക്ഷേത്രം സ്ഥാനികർ
Mail This Article
പരപ്പ∙മതസൗഹാർദം ഊട്ടിയുറപ്പിച്ച് നെരോത്ത് പെരട്ടൂർ കൂലോം ഭഗവതി ക്ഷേത്രം സ്ഥാനികർ ഭക്തിപൂർവം കമ്മാടം മഖാം ഉറൂസിനായി മഖാമിന്റെ വാതിൽ തുറന്നുനൽകാനെത്തി. വിശ്വാസത്തിന് കളങ്കമേൽക്കാതെ നൂറ്റാണ്ടുകളായി നടന്നുവരുന്ന അനുഷ്ഠാന ചടങ്ങിന് സാക്ഷ്യംവഹിക്കാൻ ഒട്ടേറെ ആളുകളെത്തി. പള്ളിയിലെത്തിയ ക്ഷേത്രം ഭാരവാഹികളായ രത്നാകരൻ പെരട്ടൂർ, പി.രാമനാഥൻ, തിരുവായുധക്കാരൻ ബാലകൃഷ്ണൻ എന്നിവരെ പള്ളിക്കമ്മിറ്റി ഭാരവാഹികളായ പി.കെ. സുൽഫിക്കർ, കെ.കെ.താജുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ആചാരപൂർവം സ്വീകരിച്ചു. തുടർന്ന് ക്ഷേത്രം സ്ഥാനികർ പ്രാർത്ഥനയോടെ മഖാമിന്റെ വാതിൽ തുറന്നുകൊടുത്തു.
ഈ സമയം നിലവിളക്കുകൾ കത്തിച്ചു മണിനാദം മുഴക്കുന്നതോടുകൂടി ഉറൂസ് ചടങ്ങുകൾക്ക് തുടക്കമാകും. സ്നേഹവിരുന്നിന് ശേഷം ക്ഷേത്രത്തിലേക്ക് യാത്രയാക്കുമ്പോൾ പഴക്കുലയും കാണിക്കയും സമ്മാനമായി നൽകുന്ന ചടങ്ങുമുണ്ട്. ഉറൂസിന് നാളുകുറിക്കാൻ പള്ളിക്കമ്മിറ്റി ഭാരവാഹികൾ പൂരംനാളിൽ ക്ഷേത്രത്തിലെത്തുമ്പോൾ തിരുവായുധക്കാരൻ ഉറഞ്ഞ് തുള്ളി പള്ളിയിലെ ബാങ്ക് വിളിയും വെളിച്ചവും നിന്നുപോകാതെ സൂക്ഷിക്കണമെന്ന് അഭ്യർഥിച്ച് പള്ളിയിലേക്കു പൂവൻ കോഴിയും കാണിക്ക പണവും നൽകും.
ജമാഅത്ത് പ്രസിഡന്റ് കെ.പി.സുൽഫിക്കർ പതാക ഉയർത്തി. രാത്രി ഉസ്താദ് ദേവർശാല അബ്ദുൽ സലാം മുസല്യാർ മതപ്രഭാഷണം നടത്തി. നിസാർ ബാഖവി, സുബൈർ നിസാമി, മഹമൂദ് കമ്മാടം നീസാർ ചീറ്റയിൽ പ്രസംഗിച്ചു. ഇന്ന് രാത്രി ഉസ്താദ് ആരിഖ് ദാരിമി മതപ്രസംഗം നടത്തും. നാളെ രാത്രി 8ന് ഇശ്ഖേ മദീസ ബുർദ മജ്ലിസ്, ഉസ്താദ് അബ്ദുള്ള മാണിയൂരിന്റെ നേതൃത്വത്തിൽ കൂട്ട പ്രാർഥന. 29ന് ഉച്ചയ്ക്ക് 1ന് സമാപന സമ്മേളനം. പാലക്കി സി.കുഞ്ചാമത് ഹാജി ഉദ്ഘാടനം ചെയ്യും. കെ.പി.സുൽഫിക്കർ അധ്യക്ഷനാകും. ബെഷീർ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും. മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ മൗലീദ് പാരായണം, കൂട്ട പ്രാർഥന, അന്നദാനം എന്നിവയോടെ ഉറൂസ് സമാപിക്കും.